Pages

Sunday, July 1, 2012

ക്രിക്കറ്റ് വിവാദം


ക്രിക്കറ്റ്  വിവാദം

വിവാദത്തിന്റെ ചുഴിയിലകപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു ശുദ്ധീകരണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തുടക്കമിട്ടിരിക്കുന്നു. ക്രിക്കറ്റ് മത്സരം ഒത്തുകളിച്ചതിനും ഐ.പി.എല്ലുമായുള്ള കരാര്‍ കാറ്റില്‍പ്പറത്തി വഴിവിട്ട് പണം സമ്പാദിച്ചതിനും അഞ്ച് ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ആന്ധ്രപ്രദേശിന്റെ രഞ്ജി ക്രിക്കറ്റ് താരം ടി.പി. സുധീന്ദ്രയ്ക്ക് ആജീവനാന്ത വിലക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശലഭ് ശ്രീവാസ്തവയ്ക്ക് അഞ്ചു വര്‍ഷവും അമിത്‌യാദവ്, മൊഹ്‌നിഷ മിശ്ര, അഭിനവ് ബാലി എന്നിവര്‍ക്ക് ഓരോ വര്‍ഷവുമാണ് ശിക്ഷ ലഭിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും ഒത്തുകളി പുതിയ വിഷയമല്ല. ഇപ്പോഴത്തെ നടപടി തന്നെ ഒരു ടെലിവിഷന്‍ ചാനലിന്റെ ഒളിക്യാമറ, ക്രിക്കറ്റില്‍ നടക്കുന്ന കള്ളക്കളികള്‍ പുറത്തുവിട്ടതോടെയാണ് ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അഴിമതിവിരുദ്ധ വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.പി.എല്‍. ഭരണസമിതി ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒത്തുകളി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് കേന്ദ്ര കായികവകുപ്പ് മന്ത്രി അജയ്മാക്കന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ ക്രിക്കറ്റ് വിവാദവും കള്ളപ്പണത്തിന്റെ ഒഴുക്കും ഇതാദ്യമൊന്നുമല്ല. ക്രിക്കറ്റിനെ നയിക്കുന്നവരുടെ നയവും നടപടിയും സുതാര്യമല്ല. ബി.സി.സി.ഐ. യുടെ തന്നെ ധനവിനിയോഗക്കണക്കുകള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ പെടുത്തണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. ഈ വര്‍ഷം മൊഹാലിയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് സെമിഫൈനലില്‍ ഒത്തുകളി നടന്നത് ലണ്ടനിലെ സണ്‍ഡേ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അഴിമതിവിരുദ്ധ വിഭാഗം അന്വേഷണം നടത്തിവരികയാണ്. കളിയില്‍ മെല്ലെ റണ്‍ നേടുന്നതിന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് 35 ലക്ഷം വരെ നല്‍കാറുണ്ടെന്ന് അടുത്തകാലത്താണ് വെളിപ്പെടുത്തല്‍ ഉണ്ടായത്. കൂടുതല്‍ റണ്ണുകള്‍ വഴങ്ങി പന്തെറിയുന്ന ബൗളര്‍ക്ക് നാല്‍പ്പത് ലക്ഷം വരെ 'സ്‌പോട്ട് ഫിക്‌സിങ്' എന്ന തത്സമയ ഒത്തുകളിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രം പുറത്തു കൊണ്ടുവന്ന തത്സമയ ഒത്തുകളിവിവാദം പിന്നീട് സത്യമാണെന്ന് തെളിയുകയും മൂന്ന് പാകിസ്താനി കളിക്കാര്‍ക്ക് ബ്രിട്ടീഷ് കോടതി ജയില്‍ശിക്ഷ വിധിച്ചതും ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു. ഐ.പി.എല്ലില്‍ പ്രതിഫലം കുറഞ്ഞ താരങ്ങളെ വഴിപ്പെടുത്തിയാണ് ഒത്തുകളി നടക്കുന്നത്. ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത ഐ.പി.എല്‍ താരങ്ങള്‍ക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക. എന്നാല്‍ ടൂര്‍ണമെന്റ് കഴിയുമ്പോള്‍ വാതുവെപ്പിന്റെ വഴിയിലൂടെ ചുരുങ്ങിയത് ഒന്നരക്കോടി രൂപയാണ് ലഭിക്കുന്നത്. വാതുവെപ്പും അഴിമതിയും ആഡംബരവും നിശാപാര്‍ട്ടികളും ഇന്ത്യന്‍ ക്രിക്കറ്റിനെ ഗ്രസിച്ച മാരകരോഗങ്ങളായി മാറിയിരിക്കുന്നു. ടീമുകളുടെ ലേലത്തില്‍ പോലും മന്ത്രിമാര്‍ ഇടപെടുന്നതായി ഈയിടെ മറ്റൊരു വിവാദവും പുകഞ്ഞിരുന്നു. ക്രിക്കറ്റ് ഒരു മതമാണെന്ന കാഴ്ചപ്പാടില്‍ നിന്നും ഭിന്നമായി അതൊരു കോര്‍പ്പറേറ്റ് വാണിജ്യരൂപമായി മാറുന്നതിന്റെ സൂചനയാണിത്.ഐ.പി.എല്‍. രംഗപ്രവേശം ചെയ്തപ്പോള്‍ ടി.വി. റേറ്റിങ്ങും പരസ്യവും സ്‌പോണ്‍സര്‍ഷിപ്പും ടീം ലേലവും ബ്രാന്‍ഡിങ്ങും ചേര്‍ന്ന് അതൊരു പണക്കൊഴുപ്പിന്റെ ഗ്യാലറിയായി മാറി. വിനോദാംശം അതില്‍ നിന്നും ചോര്‍ന്നുപോവുകയും സാമ്പത്തികലാഭം മുഖ്യ അജണ്ടയായി മാറുകയും ചെയ്തു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനേക്കാളും കൂടുതല്‍ പണം ഇന്ന് ഐ.പി.എല്‍. മാമാങ്കത്തില്‍ ഒഴുകുന്നു. വ്യവസായത്തിലും രാഷ്ട്രീയത്തിലുമുള്ള ഗൂഢശക്തികള്‍ അതിനെ നിയന്ത്രിക്കുന്നു.ക്രിക്കറ്റിനെ രക്ഷിക്കാന്‍ ബി.സി.സി.ഐ.യ്ക്ക് ഇച്ഛാശക്തിയുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയ അഞ്ച് താരങ്ങളേക്കാള്‍ വമ്പന്മാരായ സ്രാവുകള്‍ ഈ വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബി.സി.സി.ഐ.യ്ക്കും ഇതറിയാം. പതിനായിരങ്ങള്‍ നെഞ്ചേറ്റുന്ന ഈ കളിയെ രക്ഷിക്കാന്‍ ബി.സി.സി.ഐ. തയ്യാറാവണം. ആദ്യത്തെ പൊളിച്ചടുക്കല്‍ ആരംഭിക്കേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണസമിതിയില്‍ത്തന്നെയാണ്. ക്രിക്കറ്റിനെ വ്യാപാരത്തിന്റെ തൊഴുത്തില്‍ കൊണ്ടുകെട്ടിയ ഭരണാധികാരികള്‍ തന്നെയാണ് എല്ലാ കച്ചവടങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നത്. ഈ പ്രതിസന്ധിയാണ് മറികടക്കേണ്ടത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: