Pages

Sunday, July 1, 2012

വിദേശ ഇന്ത്യക്കാര്‍ അയയ്ക്കുന്ന പണത്തിന് സര്‍ക്കാര്‍ അധികനികുതി ഈടാക്കരുത്


വിദേശ ഇന്ത്യക്കാര്‍ അയയ്ക്കുന്ന പണത്തിന് സര്‍ക്കാര്‍ അധികനികുതി ഈടാക്കരുത്
രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ ഉണര്‍വോടെ നിര്‍ത്തുന്നതില്‍ പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്കയയ്ക്കുന്ന തുകയ്ക്കുള്ള പ്രാധാന്യം ചെറുതല്ല. ഡോളറിനെ അപേക്ഷിച് രൂപയ്ക്ക് വല്ലാതെ വിലയിടിയുമ്പോഴും രാജ്യത്തിന് വിദേശ ഇന്ത്യക്കാരുടെ പണം താങ്ങാവുന്നുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷ മായിരിക്കേ, രക്ഷയ്ക്കായി സര്‍ക്കാര്‍ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന സമയമാണിത്. അതിനിടയിലാണ് വിദേശ ഇന്ത്യക്കാര്‍ അയയ്ക്കുന്ന പണത്തിന് സര്‍ക്കാര്‍ അധികനികുതി ഈടാക്കാനൊരുങ്ങുന്നത്. ജൂലായ് ഒന്നു മുതല്‍ വിദേശത്തുനിന്നയയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്ന ബാങ്ക് ചാര്‍ജിന്റെ 12.36 ശതമാനം സേവനനികുതി ഏര്‍ പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ അതിന് ഒട്ടും സഹായകമ ല്ലാത്ത ഇത്തരമൊരു തീരുമാനം എടുത്തത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാന്‍ വിഷമമുണ്ട്. 

പുതിയ നികുതിയെപ്പറ്റി വിദേശ ഇന്ത്യക്കാര്‍ക്കിടയില്‍ ഒട്ടേറേ ആശങ്കകളും അതിലേറേ അവ്യക്തതകളും നിലനില്‍ക്കുന്നുണ്ട്. ധനകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്ന ബാങ്ക് ചാര്‍ജ് അഥവാ സേവനനികുതിക്കാണ് ഇപ്പോഴത്തെ പുതിയ നികുതിയെന്നാണ് കരുതുന്നത്. ഇത് നല്‍കേണ്ടത് ധനകാര്യസ്ഥാപനങ്ങളാണെന്ന് പറഞ്ഞാല്‍പ്പോലും ആത്യന്തികമായി ഇതിന്റെ അധികഭാരം തുക അയയ്ക്കുന്നവരില്‍ നിന്നു തന്നെ ഈടാക്കപ്പെടുമെന്നാണ് സൂചന. പല സ്ഥാപനങ്ങളും വിദേശത്തുനിന്നയയ്ക്കുന്ന പണത്തിന് ബാങ്ക് ചാര്‍ജ് ഈടാക്കാറില്ലെന്നും ഉണ്ടെങ്കില്‍ത്തന്നെ പരമാവധി 100 രൂപയേ ഇത് വരൂ എന്നും ധനകാര്യസ്ഥാപനങ്ങള്‍ പറയുന്നു. ഇതിന്റെ 12 ശതമാനം എന്നത് തീരെക്കുറവാണെന്നും അതില്‍ തെല്ലും ആശങ്കപ്പെടാനില്ലെന്നുമാണ് ധനകാര്യസ്ഥാപനങ്ങളുടെ നിലപാട്. ഈ തുക വിദേശ ഇന്ത്യക്കാര്‍ അയയ്ക്കുന്ന തുകയില്‍ നിന്നുതന്നെ ധനകാര്യസ്ഥാപനങ്ങള്‍ ഈടാക്കു മെന്നാണ് സൂചന. പുതിയ നികുതിയെക്കുറിച്ചുള്ള ആശങ്കയില്‍ വിദേശത്തുള്ളവര്‍ പണം അയയ്ക്കാന്‍ മടിച്ചാല്‍ അത് നാട്ടിലെ സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിക്കും. രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തെ പിടിച്ചുലയ്ക്കുമ്പോള്‍ വിദേശത്തുനിന്നുള്ള നിക്ഷേപത്തെ ബാധിക്കാനിടയാക്കുന്ന, ഇത്തരമൊരു അധികനികുതി ഏര്‍പ്പെടുത്തണോ എന്ന് കേന്ദ്രസര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണം. പ്രശ്‌നം വിദേശമലയാളികളെയും ഇവിടത്തെ സമ്പദ്‌വ്യസ്ഥയെയുമാണ് ഏറേ ബാധിക്കുകയെന്നതിനാല്‍ സംസ്ഥാനസര്‍ക്കാറും ഈ പുതിയ നികുതി ഒഴിവാക്കാന്‍ സമ്മര്‍ദം ചെലുത്തണം.

ഗള്‍ഫില്‍ പലക്ലേശങ്ങളും സഹിച്ച് ചെറുകിട ജോലികള്‍ ചെയ്യുന്നവരാണ് ഇവിടേക്ക് പണം അയയ്ക്കുന്ന മലയാളികളില്‍ വലിയൊരു വിഭാഗം. അവരെ ഇത്തരത്തില്‍ വിഷമിപ്പിക്കാനൊരുങ്ങുന്നത് ശരിയല്ല. ഇതരരാജ്യങ്ങള്‍, നാട്ടുകാര്‍ പുറത്തുനിന്ന് അയയ്ക്കുന്ന തുകയ്ക്ക് ഇങ്ങനെയൊരു നികുതി ഈടാക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നികുതിയെപ്പറ്റി ആശങ്കകള്‍ തുടരുന്നത് മറ്റൊരു ദോഷവും കൂടി വരുത്തിവെച്ചേക്കും. ബാങ്ക് വഴി പണം നാട്ടിലേക്കയയ്ക്കുന്നവരില്‍ പലരും കുഴല്‍പ്പണം പോലുള്ള അനധികൃത മാര്‍ഗത്തിലേക്ക് നീങ്ങിക്കൂടായ്കയില്ല. ഇങ്ങനെയൊരു നികുതി ഒഴിച്ചു കൂടാനാവാത്തതാണെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് വിദേശത്തുനിന്നെത്തുന്ന വന്‍തുകകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. കുടുംബം പോറ്റാനായി വിദേശത്ത് ചെറിയ ജോലികള്‍ ചെയ്യുകയും കിട്ടുന്ന തുക വീട്ടു ചെലവിനായി അയയ്ക്കുകയും ചെയ്യുന്ന പാവപ്പെട്ടവരെയെങ്കിലും ഇതില്‍ നിന്ന് മാറ്റി നിര്‍ത്തണം. യൂറോപ്പിലും മറ്റും സാമ്പത്തികമാന്ദ്യം തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍, ഉള്ള ജോലി പോകാതെ എങ്ങനെയും തുടരുന്നവരാണ് മിക്ക മലയാളികളും. അവിടത്തെ പ്രശ്‌നങ്ങള്‍ക്കിടയില്‍ അവരെ കൂടുതല്‍ വിഷമിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: