Pages

Sunday, June 24, 2012

വികസിത രാജ്യങ്ങള്‍ അവികസിത രാജ്യങ്ങളെ പഴിചാരി സ്വന്തം പങ്ക് മറച്ചു വയ്ക്കുന്നു


          റിയോ ഉച്ചകോടിയുടെ സന്ദേശം
       (വികസിത  രാജ്യങ്ങള്‍  അവികസിത രാജ്യങ്ങളെ 
                  പഴിചാരി  സ്വന്തം പങ്ക്  മറച്ചു വയ്ക്കുന്നു )
ആഗോളതാപനത്തിനും, ഓസോണ്‍ പാളിയുടെ ശോഷണത്തിനും അവികസിത, വികസ്വര രാജ്യങ്ങളാണ് പ്രധാന കാരണക്കാര്‍ എന്ന നിലപാടാണ് പൊതുവെ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ സ്വീകരിച്ചുവരുന്നത്. ഇതൊഴിവാക്കുന്നതില്‍ സ്വയമൊരു നിയന്ത്രണത്തിന് വ്യാവസായിക രാജ്യങ്ങള്‍ തയ്യാറുമല്ല. അവികസിത രാജ്യങ്ങളെ പഴിചാരി സ്വന്തം പങ്ക് മറച്ചുവെക്കാനാണ് വ്യാവസായിക രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ദരിദ്ര ഗ്രാമീണരുടെ വീടുകളിലെ പുകയടുപ്പുകളാണ് ആഗോളതാപനത്തിന് പ്രധാന കാരണമായ കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ മുന്നില്‍ എന്നാണ് വികസിത രാജ്യങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉള്‍പ്പെടെയുള്ള കാര്‍ബണ്‍ വാതകങ്ങള്‍ പുറത്തുവിടുന്നതിന്റെ പ്രതിശീര്‍ഷപങ്കാളിത്തത്തില്‍ വികസിത രാജ്യങ്ങളിലുള്ളവര്‍ തന്നെയാണ് മുന്നിലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുറി ചൂടാക്കല്‍, തണുപ്പിക്കല്‍, അലക്കുയന്ത്രം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായുള്ള വന്‍തോതിലുള്ള വൈദ്യുതി ഉപയോഗമാണ് ഇതിനു കാരണം. വാഹന ഇന്ധന ഉപയോഗത്തിലെ വര്‍ധനയാണ് മറ്റൊരു ഘടകം.

റിയോ ഡി ജനൈറോയില്‍ നടന്ന ജി + 20 ഉച്ചകോടിയില്‍ ഇക്കാര്യങ്ങള്‍ വികസിത രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ഇന്ത്യയ്ക്ക് ഒരു പരിധിവരെ സാധിച്ചു. പരിസ്ഥിതി നാശം പരമാവധി കുറച്ച് സുസ്ഥിര വികസനം ഉറപ്പുവരുത്താന്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാഷ്ട്രങ്ങളുടെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊടുക്കാനുമായി. ബ്രസീലിലെ റിയോ ഡി ജനൈറോയില്‍ നടന്ന 125 രാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ അംഗീകരിച്ച പ്രഖ്യാപനത്തില്‍ നിന്ന് ഇക്കാര്യം വ്യക്തമാവും.

ചുരുങ്ങിയ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് പ്രധാനമായും വിറകടുപ്പും മറ്റും ഉപയോഗിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിനേക്കാള്‍ പ്രധാനം ജീവിതം എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകുകയെന്നതാവും. അവരുടെ ദാരിദ്ര്യത്തിന് പരിഹാരം കാണുകയാണ് ആദ്യം വേണ്ടത്. അതേസമയം പ്രകൃതിവിഭവങ്ങള്‍ സൂക്ഷ്മതയോടെ വിനിയോഗിക്കുന്നതിലും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിലും ഈ പാവപ്പെട്ടവര്‍ മികച്ച മാതൃകയാണ്. ബസ്സില്‍ 12 കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോഴാണ് അന്തരീക്ഷത്തിലേക്ക് ഏകദേശം ഒരു കിലോഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡ്പുറത്തുവിടുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കാറില്‍ ആറ് കിലോമീറ്റര്‍ യാത്രയിലൂടെയും വിമാനത്തില്‍ 2. 2 കിലോമീറ്റര്‍ യാത്രയിലൂടെയും ഇത്രയും കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തില്‍ കലരും.

കംപ്യൂട്ടര്‍ 32 മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോഴും അഞ്ച് പ്ലാസ്റ്റിക് കവറോ രണ്ട് പ്ലാസ്റ്റിക് കുപ്പി കളോ ഉണ്ടാക്കുമ്പോഴുമുള്ള ഊര്‍ജ ഉപയോഗം വിലയിരുത്തുമ്പോഴും ഇതേ ദോഷമാണ് പരിസ്ഥിതിക്ക് ഉണ്ടാവുന്നത് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരത്തില്‍ ഓരോ വ്യക്തിയുടെയും വിവിധ ആവശ്യങ്ങള്‍ക്കായി കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്നതിന്റ അളവുകോലായ 'കാര്‍ബണ്‍ പാദമുദ്ര' കണക്കാക്കിയാല്‍ പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുന്നതില്‍ വികസിത രാജ്യങ്ങളുടെ പങ്ക് വലുതാണെന്ന് കാണാം. മിക്ക കാര്യങ്ങള്‍ക്കും പഴയ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന അവികസിത രാജ്യങ്ങളിലെ കാറുകളും മറ്റ് യന്ത്രോപകരണങ്ങളും പാശ്ചാത്യ രാജ്യങ്ങളിലേക്കാള്‍ കാര്‍ബണ്‍ വാതകങ്ങള്‍ പുറത്തുവിടുന്നുണ്ടാവാം. ഇത് നിശ്ചയമായും നിയന്ത്രിക്കേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ നവീന സാങ്കേതിക വിദ്യ കുറഞ്ഞ ചെലവില്‍ അവികസിത രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങളില്‍ നിന്ന് ലഭ്യമാകുന്നില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി. ഉച്ചകോടി അംഗീകരിച്ച പ്രഖ്യാപനത്തിലും ഇക്കാര്യം പറയുന്നുണ്ടെന്നത് ശുഭസൂചനയാണ്. എന്നാല്‍ വികസിത രാജ്യങ്ങള്‍ ഇത് സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിന് ഇപ്പോള്‍ കൂടുതല്‍ തുക ചെലവിടേണ്ടിവന്നാലും അത് ഭൂമിയെ പച്ചപ്പോടെ ഭാവി തലമുറയ്ക്ക് കാത്തുവെക്കുന്ന കാര്യത്തില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് തികച്ചും അര്‍ഥവത്താണ്. സന്ദേശം ഉള്‍ക്കൊള്ളാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറാകുമെന്ന് കരുതാം. ഇതോടൊപ്പം നാമോരോരുത്തരും ഊര്‍ജോപയോഗം പരമാവധി കുറച്ച് പരിസ്ഥിതി നാശത്തില്‍ സ്വന്തം പങ്ക് കുറയ്ക്കാന്‍ ശ്രമിക്കണം. ഇത് സര്‍ക്കാറിന്റെ മാത്രം ബാധ്യതയാണെന്ന് കരുതി വിട്ടുനില്‍ക്കരുത്. ആഗോള താപനത്തിന് വഴിവെക്കുന്നതായി കണ്ടെത്തിയിട്ടുള്ള കാര്‍ബണ്‍ വാതകങ്ങളുടെയും ഓസോണ്‍ പാളിയുടെ ശോഷണത്തിന് കാരണമായ ക്ലോറോ ഫ്ലൂറോ കാര്‍ബണിന്റെയും അളവ് കുറയ്ക്കാന്‍ ഓരോ വ്യക്തിയും മനസ്സിരുത്തണം.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍


No comments: