Pages

Saturday, June 30, 2012

പഠനനിലവാരമില്ലാത്ത കോളേജ് കേരളത്തിന് എന്തിന്


പഠനനിലവാരമില്ലാത്ത
  കോളേജ്  കേരളത്തിന് എന്തിന്.


ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ നീതിപീഠം കാണിക്കുന്ന താത്പര്യം അഭിനന്ദനം അര്‍ഹിക്കുന്നു. തുടര്‍ച്ചയായി വിജയശതമാനം കുറയുന്ന എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടുന്ന കാര്യം സര്‍ക്കാറും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും (എ.ഐ.സി.ടി.ഇ.) പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത് ഈ ലക്ഷ്യത്തോടെയാണ്. അതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ അധികൃതരും ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവരും തയ്യാറായാല്‍, ഈ രംഗത്തെ സ്ഥിതി ഏറെ മെച്ചപ്പെടും. യോഗ്യതയുള്ള, വേണ്ടത്ര അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത കോളേജുകളില്‍ മൂന്നുവര്‍ഷമായി വിജയശതമാനം തീരെ കുറവാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ എന്‍ജിനീയറിങ് കോളേജുകളിലെയും മൂന്നുവര്‍ഷത്തെ ഫലം കോടതി പരിശോധിക്കുകയുണ്ടായി. ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സ്വാശ്രയ കോളേജുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം താഴുകയാണെന്ന് അടുത്തകാലത്ത് ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. 
പഠനനിലവാരത്തിന്റെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ നിബന്ധനകള്‍ പാലിക്കുന്ന സ്വാശ്രയ കോളേജുകളുണ്ട്. എന്നാല്‍ രണ്ടിലും ശ്രദ്ധിക്കാതെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവയാണ് പലതും. ഒട്ടേറെ എന്‍ജിനീയറിങ് കോളേജുകളില്‍ യോഗ്യതയുള്ള, വേണ്ടത്ര അധ്യാപകരില്ലെന്നാണ് മുന്‍പ് സര്‍ക്കാര്‍ നിയോഗിച്ച സമിതി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ചില സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍, ബി.ടെക് പോലുമില്ലാത്തവരെ അധ്യാപകരായി നിയമിച്ചിരുന്നു. വ്യത്യസ്ത കോളേജുകളില്‍ ഒരേ അധ്യാപകരുടെ പേരു കാണിക്കുന്നതായും എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ സ്വാശ്രയകോളേജുകളിലും പഠിപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു.വിദ്യാഭ്യാസമേഖലയെ മാത്രമല്ല, രാജ്യത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തണമെങ്കില്‍ ഇച്ഛാശക്തിയോടെയുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് പൊതുവെ തിക്കും തിരക്കുമാണ്. മാറിയ സാഹചര്യങ്ങള്‍, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും തൊഴില്‍സങ്കല്പം, സമൂഹത്തിന്റെ പൊതുധാരണകള്‍ തുടങ്ങിയവ ഇതിന് കാരണങ്ങളാണ്. ഈ സാഹചര്യത്തില്‍ എന്‍ജിനീയറിങ് കോളേജുകളടക്കം കൂടുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാകുന്നതു നല്ലതുതന്നെ. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകരുടെ എണ്ണം, യോഗ്യത, വിദ്യാര്‍ഥിപ്രവേശനം തുടങ്ങിയവ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ലംഘിക്കാന്‍ ഒരു കാരണവശാലും ആരെയും അനുവദിച്ചുകൂടാ. 

നിബന്ധനകള്‍ ലംഘിച്ച് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവയുടെ മാനേജ്‌മെന്റുകള്‍ എന്നപോലെ അധികൃതരും ഉത്തരവാദികളാണ്. പ്രൊഫഷണല്‍വിദ്യാഭ്യാസത്തിന് പൊതുവെ പ്രാധാന്യം കൂടിയതിനാല്‍ ചൂഷണത്തിനുള്ള സാധ്യതകളും ഈ രംഗത്ത് വര്‍ധിച്ചിരിക്കുന്നു. സ്വാധീനമോ സമ്മര്‍ദമോ വഴി സ്ഥാപനങ്ങള്‍ക്ക് അനുമതി തേടുകയും നടത്തുന്ന കോഴ്‌സുകള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ വിദ്യാര്‍ഥികളെ വലയ്ക്കുകയും ചെയ്യുന്നവര്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും ഉണ്ട്. ഇതുമൂലം ഈ രംഗത്തുണ്ടാകുന്ന അപചയം വലിയ ഭവിഷ്യത്തുകള്‍ക്കുതന്നെ കാരണമാകും. യോഗ്യതയുള്ള അധ്യാപകരും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഉണ്ടെന്നുറപ്പാക്കിയിട്ടേ എ.ഐ.സി.ടി.ഇ പുതിയ കോളേജുകള്‍ക്ക് അനുമതി നല്‍കാവൂ എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അത് പാലിച്ചാല്‍ ഈ രംഗത്തെ ആശാസ്യമല്ലാത്ത പ്രവണതകള്‍, വലിയൊരു പരിധിവരെയെങ്കിലും കുറയും. ഇത്തരം കാര്യങ്ങളില്‍ നീതിപീഠങ്ങള്‍ക്ക് ഇടയ്ക്കിടെ ഇടപെടേണ്ടിവരുന്നു എന്നതുതന്നെ ബന്ധപ്പെട്ട അധികൃതരെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വിദ്യാര്‍ഥികളുടെ സൗകര്യവും ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ എല്ലാ തലങ്ങളിലും പാലിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയണം. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: