Pages

Friday, June 22, 2012

വിലകയറ്റം കൊണ്ട് ജനങ്ങള്‍ വലയുന്നു


വിലകയറ്റം കൊണ്ട്  ജനങ്ങള്‍  വലയുന്നു
ഹോട്ടല്‍ ഭക്ഷണ  വില  നിയന്ത്രിക്കാന്‍  സര്‍ക്കാരിന് കഴിയണം
. വിലനിയന്ത്രണം വൈകരുത്‌

നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം കൊണ്ട് രാജ്യമെങ്ങും ജനങ്ങള്‍ വലയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ കേരളം ഇതിന്റെ ദുഷ്ഫലങ്ങള്‍ ഏറേ അനുഭവിക്കേണ്ടിവരുന്നു. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കുമെന്നപോലെ ഹോട്ടല്‍ ഭക്ഷണത്തിനും കാര്യമായി വില ഉയര്‍ന്നിട്ടുണ്ട്. ഹോട്ടലുകള്‍ പലേടത്തും സ്വന്തം നിലയ്ക്ക് വില നിശ്ചയിക്കുന്നുവെന്ന പരാതി പണ്ടേയുള്ളതാണ്. വിലയില്‍ ഐകരൂപ്യമില്ലാത്ത സ്ഥിതി ഈ രംഗത്ത് പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്കും കാരണമാകുന്നു. ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കള്‍ക്ക് വില നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായത് ഈ സാഹചര്യത്തിലാണ്. അതിനായി ഉടന്‍ നിയമം നിര്‍മിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം എല്ലാ നിലയ്ക്കും സ്വാഗതാര്‍ഹമാണ്. ചെറിയ തട്ടുകടകള്‍ മുതല്‍ വന്‍ഹോട്ടലുകള്‍ വരെ ഉള്‍പ്പെടുന്ന ഭക്ഷണശാലകളുടെ വലിയൊരു ശൃംഖല കേരളത്തിലുണ്ട്. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരുടെ എണ്ണവും അനുദിനമെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. സംസ്ഥാനതല ത്തില്‍ വില നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനും പര്യാപ്തമായ സംവിധാനം അനിവാര്യംതന്നെ. നിര്‍ദിഷ്ട നിയമം ഈ പോരായ്മ നികത്തുമെന്നാശിക്കാം. ഹോട്ടലുകളെ തരംതിരിച്ച് വിലനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. എല്ലാ താലൂക്കുകളിലും മാവേലി ഹോട്ടലുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായാല്‍ കുറച്ചുപേര്‍ക്കെങ്കിലും പ്രയോജനം കിട്ടും.

ഹോട്ടലുകള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ന്യായമായ വില നിശ്ചയിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, പല ഹോട്ടലുകളും ഇക്കാര്യത്തില്‍ തത്ത്വദീക്ഷ പുലര്‍ത്താന്‍ മടിക്കുന്നു. ഹോട്ടല്‍ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഈയിടെ ഹൈക്കോടതി നിര്‍ദേശിച്ചത് ഈ രംഗത്തെ കുത്തഴിഞ്ഞ സ്ഥിതി ബോധ്യമായതുകൊണ്ടാവണം. ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനുള്ള ചെലവിന് അനുസൃതമായല്ല പലപ്പോഴും വില കൂട്ടുന്നതെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയണമെന്നും ഈ വിഷയം സംബന്ധിച്ച ഹര്‍ജി പരിഗണിക്കേ, കോടതി വിലയിരുത്തുകയുണ്ടായി. അരിയടക്കമുള്ള സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലാളികളുടെ വേതനവര്‍ധന തുടങ്ങിയ പല കാരണങ്ങളും ഭക്ഷണവില ഉയര്‍ത്തുന്നതിനായി ഹോട്ടലുടമകള്‍ ഉന്നയിക്കാറുണ്ട്. ഇത്തരം കാരണങ്ങളെക്കുറിച്ച് അപ്പപ്പോള്‍ പഠിക്കാനും വില ഉയര്‍ത്തേണ്ടതുണ്ടെങ്കില്‍ എത്ര ശതമാനമായിരിക്കണമെന്ന് നിശ്ചയിക്കാനുമുള്ള സംവിധാനം ഉണ്ടെങ്കിലേ ഉപഭോക്താക്കളുടെ താത്പര്യ
ങ്ങളും സംരക്ഷിക്കപ്പെടൂ. നിയമമോ നിബന്ധനകളോ ഇല്ലെങ്കില്‍ പലരും വില ക്രമാതീതമായി ഉയര്‍ത്താന്‍ മടിക്കില്ലെന്നാണ് അനുഭവം തെളിയിക്കുന്നത്. ആഘോഷവേളകളിലും മറ്റും ചില ഹോട്ടലുകള്‍ ക്രമാതീതമായി വില ഉയര്‍ത്തുന്നുവെന്നതും സാധാരണ കേള്‍ക്കാറുള്ള പരാതിയാണ്. ഇക്കാര്യത്തിലും ന്യായമായ നിയന്ത്രണം കൂടിയേ കഴിയൂ. 

പല ഹോട്ടലുകളിലും ഭക്ഷണം വൃത്തിയായിട്ടല്ല തയ്യാറാക്കുന്നതെന്ന് കോടതി വിലയിരുത്തിയതും ശ്രദ്ധേയമാണ്. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണം പലേടത്തും ഹോട്ടലുകളില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുക്കാറുണ്ട്. ഗുണനിലവാരമില്ലാത്തതോ മായംകലര്‍ന്നതോ ആയ സാധനങ്ങള്‍ ഭക്ഷണമുണ്ടാക്കാന്‍ ചിലര്‍ ഉപയോഗിക്കുന്നു. ഇവയെല്ലാം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുതന്നെ ഇടയാക്കിയേക്കാം. ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ അധികൃതര്‍ കണ്ടെത്തിയാല്‍ ആ ഹോട്ടലുകളേതെന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. പേര്‍ പുറത്തുവരില്ലെങ്കില്‍ ഇത്തരം വീഴ്ചകള്‍ ഗൗരവമായി കാണാന്‍ പല ഹോട്ടലുകളും തയ്യാറായേക്കില്ല. എന്തായാലും ഇക്കാര്യത്തില്‍ നീതിപീഠം കാണിക്കുന്ന താത്പര്യം ഉചിതമായ നടപടികളെടുക്കാന്‍ അധികൃതര്‍ക്ക് പ്രേരകമാകണം. കേരളത്തില്‍ പനിയുടെയും പകര്‍ച്ചവ്യാധികളുടെയും കാലമാണ്. ഒട്ടേറെപ്പേര്‍ നിത്യവും ആസ്പത്രികളിലെത്തിക്കൊണ്ടിരിക്കുന്നു. പല രോഗങ്ങളും ഭക്ഷണ,പാനീയങ്ങള്‍ വഴി പകരുന്നവയാണ്. അതിനാല്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ ഭക്ഷണശാലകള്‍ ശുചിത്വത്തിന്റെയും മറ്റും കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുക തന്നെ വേണം. അതുറപ്പാക്കേണ്ടത് അധികൃതരുടെ ബാധ്യതയാണ്.
 

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: