Pages

Wednesday, June 20, 2012

സ്‌കൂള്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കണം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈകൊള്ളണം


സ്‌കൂള്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കണം
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍  അടിയന്തരമായി കൈകൊള്ളണം
സ്‌കൂള്‍ യാത്രകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കെ, മറുവശത്ത് അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഈസ്ഥിതി വിശേഷം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കടുത്ത ആശങ്കയുണ്ടാക്കുന്നു. തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ കരുമാല്ലൂരിനടുത്ത് സ്‌കൂള്‍ കുട്ടികളെ കയറ്റിവന്ന വാന്‍ കുഴിയിലേക്ക് മറിഞ്ഞ് 24 കുട്ടികള്‍ക്കും ആയയ്ക്കും പരിക്കേറ്റു. വളവുതിരിയുമ്പോള്‍ നിയന്ത്രണം വിട്ട വാന്‍ എട്ടടിതാഴ്ചയുള്ള കുഴിയിലേക്കാണ് മറിഞ്ഞത്. നാട്ടുകാര്‍ ഉടന്‍ സ്ഥലത്തെത്തി മറിഞ്ഞ വണ്ടി നിവര്‍ത്തിയതിനാല്‍ കുട്ടികളെ രക്ഷിക്കാനായി. ഒരു വന്‍ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. ഗതാഗതനിയമലംഘനങ്ങളും ഡ്രൈവര്‍മാരുടെ ജാഗ്രതക്കുറവുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകാറുള്ളത്. അറിഞ്ഞിടത്തോളം വിവരങ്ങള്‍ നല്‍കുന്ന സൂചന ഈ അപകടത്തിനുമിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്നാണ്. ആലങ്ങാട്ടെ ഹൈസ്‌കൂളിനുവേണ്ടി ഓടുന്ന വാനാണ് അപകടത്തില്‍ പെട്ടത്. സ്‌കൂള്‍ വണ്ടി കേടായതിനാല്‍ പകരം ഏര്‍പ്പെടുത്തിയ വാഹനമാണിത്. വഴിയും സ്ഥലവും വേണ്ടത്ര പരിചയമില്ലാത്തയാളാണ് ഡ്രൈവറെന്നുപറയുന്നു. അപകടസാധ്യതയുള്ള സ്ഥലമായിട്ടും അതിവേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്. ഇവയെക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം ആവശ്യമാണ്. 
 
ഊര്‍ജിതമാക്കണം. സ്‌കൂള്‍ കുട്ടികളുടെ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാനതലത്തില്‍ത്തന്നെ യാത്ര സുരക്ഷിതമാക്കാന്‍ ഒട്ടേറെ നിബന്ധനകള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വാഹനങ്ങള്‍ക്കും ബാധകമായ ഇവ എല്ലായിടത്തും പാലിക്കുന്നുണ്ടെന്നുറപ്പുവരുത്തിയേ മതിയാകൂ. കുട്ടികളില്‍ വലിയൊരു വിഭാഗവും വിദ്യാലയങ്ങളുടെ വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. ചില രക്ഷിതാക്കള്‍ ഇതിനായി സ്വകാര്യ വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അവയില്‍ ഓട്ടോറിക്ഷകള്‍ മുതല്‍ മിനി ബസ്സുകള്‍ വരെ ഉള്‍പ്പെടും . സ്വന്തമായി വാഹനമില്ലാത്ത ചില വിദ്യാലയങ്ങളും മറ്റു വാഹനങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ഇത്തരം പല വാഹനങ്ങളിലും പരിധിയിലധികം കുട്ടികളെ കയറ്റുന്നു. സഞ്ചാരയോഗ്യമെന്ന് അധികൃതര്‍ ഉറപ്പാക്കിയിട്ടില്ലാത്ത വാഹനങ്ങളും പലേടത്തും സ്‌കൂള്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഈ സ്ഥിതി ഒഴിവാക്കാനും ഇത്തരം വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ വേണ്ടത്ര തൊഴില്‍ പരിചയവും പക്വതയും ഉള്ളവരാണെന്നുറപ്പാക്കാനും കഴിയണം. സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തുന്ന വാഹനങ്ങളുടെ സുരക്ഷിതത്വം, ഡ്രൈവര്‍മാരുടെ യോഗ്യത തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കുമുണ്ട്. കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനങ്ങളുടെ സഞ്ചാരക്ഷമത തുടങ്ങിയവ സംബന്ധിച്ചുള്ള വ്യവസ്ഥകളുടെ ലംഘനത്തെ ഗൗരവമായിത്തന്നെ അധികൃതര്‍ കാണണം.
 
വിദ്യാലയമുറ്റത്തുതന്നെ വാഹനങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനെത്തുടര്‍ന്ന് ഒട്ടേറെ അപകടങ്ങള്‍ കേരളത്തിലുണ്ടായി. ഈ രംഗത്ത് ഇപ്പോഴും പൊതുവേ അലസസമീപനം നിലനില്‍ക്കുന്നുവെന്നതിന് തെളിവാണിവയെല്ലാം. വലിയ അപകടങ്ങളെത്തുടര്‍ന്ന് പരിശോധന ഊര്‍ജിതമാക്കാറുണ്ടെങ്കിലും കുറച്ചുനാള്‍ കഴിയുമ്പോള്‍ എല്ലാം പഴയപോലെയാകുന്നതാണ് കേരളത്തില്‍ കണ്ടുവരുന്നത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. നിബന്ധനകളുടെ പാലനം, വലിയൊരു പരിധിവരെ സ്‌കൂള്‍ അധികൃതരുടെയും സ്വന്തം നിലയ്ക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്ന രക്ഷാകര്‍ത്താക്കളുടെയും സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു. കുട്ടികളോട് വാത്സല്യവും അവരുടെ സുരക്ഷിതത്വത്തില്‍ ശ്രദ്ധയും ഉള്ളവരെ മാത്രം ഡ്രൈവര്‍മാരായി നിയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ വിചാരിച്ചാല്‍ കഴിയും. സ്‌കൂള്‍ പരിസരങ്ങളിലൂടെ ഓടുന്ന ഇതരവാഹനങ്ങളും പലപ്പോഴും അപകടം വരുത്തിവെക്കാറുണ്ട്. വാഹനങ്ങള്‍ സ്‌കൂളുകള്‍ക്കടുത്തെത്തുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ലംഘിക്കുന്ന മറ്റു ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി ഉണ്ടാകണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: