Pages

Tuesday, June 5, 2012

സര്‍ക്കാര്‍ ഉദ്യോഗസ്ഥസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം


സര്‍ക്കാര്‍ ഉദ്യോഗസ്ഥസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം
ജനങ്ങള്‍ക്ക് ആവശ്യമായ സേവനം വേണ്ടസമയത്ത് നല്‍കുന്ന കാര്യത്തില്‍ വിമുഖതയുള്ളവരാണ് സര്‍ക്കാര്‍ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം. ഈരംഗത്തെ വീഴ്ചകള്‍ തടയുമെന്ന് മാറിമാറിവരുന്ന സര്‍ക്കാറുകള്‍ വാഗ്ദാനംചെയ്യാറുണ്ടെങ്കിലും ഉദ്യോഗസ്ഥസമൂഹത്തിന്റെ മനോഭാവത്തില്‍ പൊതുവെ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കാലതാമസം, കൈക്കൂലി, അനാസ്ഥ, നടപടിക്രമങ്ങളിലെ സങ്കീര്‍ണത തുടങ്ങിയവ, സര്‍ക്കാര്‍ഓഫീസുകളില്‍ കയറിയിറങ്ങേണ്ടിവരുന്ന സാധാരണക്കാരെ പലപ്പോഴും വലയ്ക്കുന്നു. ഈ സ്ഥിതിവിശേഷത്തിന് മാറ്റംവരുത്താന്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങളും വേണ്ടത്ര പ്രയോജനംചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സേവനാവകാശനിയമം കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അതു പാസ്സാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍വരുന്നതോടെ, സര്‍ക്കാര്‍ഓഫീസുകള്‍ ജനങ്ങള്‍ ആഗ്രഹിക്കുംപോലെ സേവനകേന്ദ്രങ്ങളായിത്തീരുമെന്ന് ആശിക്കാം.

നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു നിയമം വേണ്ടിവരുന്ന സാഹചര്യം ഉദ്യോഗസ്ഥസമൂഹത്തിനും സര്‍ക്കാറിനും ആത്മപരിശോധനയ്ക്ക് പ്രേരകമാകേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്ക് അവരില്‍ അര്‍പ്പിതമായ ചുമതലകള്‍ നിറവേറ്റാന്‍ ബാധ്യതയുണ്ട്. ഓഫീസുകളില്‍ എത്തുന്നവര്‍ ആവശ്യപ്പെടുന്ന സേവനങ്ങള്‍ കാലതാമസംകൂടാതെ നല്‍കുമ്പോഴാണ് അത് നിറവേറ്റപ്പെടുന്നത്. ജനങ്ങളുടെ അവകാശത്തെ തങ്ങളുടെ ഔദാര്യംമാത്രമായി കാണുന്ന ഉദ്യോഗസ്ഥര്‍ പല ഓഫീസുകളിലും പ്രശ്‌നമുണ്ടാക്കുന്നു. പ്രതിബദ്ധതയോടെ ജോലിചെയ്യുന്നവര്‍ക്കും ഇവര്‍ തടസ്സംസൃഷ്ടിക്കുന്നുണ്ട്. ആത്യന്തികമായി ഇവയുടെയെല്ലാം ദുഷ്ഫലം അനുഭവിക്കുന്നത് ജനങ്ങളാണ്. താക്കീതുകളും പതിവ് നടപടികളും ബോധവത്കരണപരിപാടികളും പൊതുവെ ഫലംചെയ്യാത്തനിലയ്ക്ക് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബദ്ധമാകുന്നത് സ്വാഭാവികമാണ്.സര്‍ക്കാര്‍സേവനം സമയത്തിന് നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പിഴയും അച്ചടക്കനടപടിയും വ്യവസ്ഥചെയ്യുന്നതാണ് നിര്‍ദിഷ്ടനിയമം. അത് ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാറും പ്രയോജനപ്പെടുത്താന്‍ പൊതുജനങ്ങളും തയ്യാറാകണം. ഓഫീസുകളിലെ വീഴ്ചകളെക്കുറിച്ച് ജനങ്ങള്‍ നല്‍കുന്ന പരാതികള്‍ പലപ്പോഴും ഗൗരവമായി പരിഗണിക്കപ്പെടാറില്ല. ആ നിലയ്ക്കും ഇങ്ങനെയൊരു നിയമം അനിവാര്യമാകുന്നു. സാക്ഷ്യപത്രങ്ങള്‍, ആനുകൂല്യങ്ങള്‍, വിവിധ പരാതികളുടെ വിവരങ്ങള്‍ തുടങ്ങിയവ സമയത്തിന് ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഊഹിക്കാവുന്നതേയുള്ളൂ. സമയപരിധി ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നുവന്നാലേ ഉദ്യോഗസ്ഥരില്‍ പലരും അതു പാലിക്കാന്‍ തയ്യാറാകൂ.

സര്‍ക്കാറില്‍ നിന്നുള്ള സേവനങ്ങള്‍ പൗരന്റെ അവകാശമായ നിലയ്ക്ക് അത് സംരക്ഷിക്കപ്പെടുകതന്നെ വേണം. ഭരണത്തിന്റെ നേട്ടം ജനങ്ങളിലെത്തിക്കാന്‍ നിയുക്തരായവരാണ് ഉദ്യോഗസ്ഥ സമൂഹം. ജനങ്ങളെയെന്നപോലെ സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ മടിക്കാറില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നവരില്‍ പല മന്ത്രിമാരും ഉള്‍പ്പെടുന്നു. നിയമം നടപ്പാക്കുന്നതിനൊപ്പം ഓഫീസുകളിലെ പോരായ്മകള്‍ പരിഹരിക്കുന്നതിലും അധികൃതര്‍ ശ്രദ്ധിക്കണം. ഹൈടെക് യുഗത്തിനനുസൃതമായ വേഗം നമ്മുടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കൈവരിക്കാനുതകുന്നതാവണം അവിടെ ഏര്‍പ്പെടുത്തുന്ന സാങ്കേതിക പരിഷ്‌കാരങ്ങള്‍. സ്വന്തം നിലയ്ക്ക് ചെയ്യാവുന്നതെല്ലാം ഉദ്യോഗസ്ഥര്‍ ചെയ്താല്‍ത്തന്നെ സ്ഥിതി, വലിയൊരു പരിധിവരെയെങ്കിലും മെച്ചപ്പെടും. കേരളത്തില്‍ ഈ രംഗത്ത് ഒട്ടേറെ സംഘടനകളുണ്ട്. സര്‍ക്കാര്‍ ജീവനക്കാരില്‍ പലരുടെയും പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന്, സമ്മേളനങ്ങളില്‍ സംഘടനാ നേതൃത്വങ്ങള്‍, സമ്മതിക്കാറുമുണ്ട്. ജീവനക്കാരില്‍നിന്ന് ജനങ്ങള്‍ക്ക് ആവശ്യമായ സേവനം ലഭിക്കുന്നുണ്ടെന്നുറപ്പാക്കുന്ന കാര്യത്തിലും സര്‍വീസ്‌സംഘടനകള്‍ കൂടുതല്‍ താത്പര്യം കാണിക്കണം. ഇങ്ങനെ കൂട്ടായ പരിശ്രമം ഉണ്ടായാല്‍ നിയമം പ്രയോഗിക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാനാകും.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: