Pages

Thursday, May 31, 2012

SILENCE IS DEEP DEAPTH


മൗനത്തിന്റെ  ആഴം  അളക്കാനാവില്ല

എഴുത്തുകാരാ, നിങ്ങള്‍ ഏതു ചേരിയില്‍? എന്ന ഒരു ചോദ്യം പണ്ട് നമ്മുടെ സാംസ്‌കാരിക കളിസ്ഥലങ്ങളില്‍ തട്ടിയും ഉരുട്ടിയും കളിക്കപ്പെട്ടിട്ടുള്ളതാകുന്നു. ഞങ്ങള്‍ മനുഷ്യപക്ഷത്താണ് എന്ന ദൃഢവും സ്ഥിതപ്രജ്ഞവുമായ മറുപടി അതിന് കിട്ടിയിട്ടുമുണ്ട്. പലപ്പോഴും ഇതേചോദ്യം വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നു. എല്ലാം തലകീഴ് മറിഞ്ഞ ഇന്നത്തെപ്പോലത്തെ ഒരു കാലത്ത് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് മനുഷ്യന്‍ എന്ന പദവിയുടെ വലിപ്പം ശരിയായി ഗ്രഹിക്കാത്തവരാണെന്നുമാത്രം.സിംഹവാലന്‍ കുരങ്ങിനെ പ്രമേയമാക്കി സൈലന്റ് വാലി പ്രതിരോധസമരത്തെ അപഹസിക്കാറുള്ള പ്രമുഖനായ ആ മുന്‍ യുവനേതാവ് കഴിഞ്ഞദിവസവും ചാനലുകളില്‍ ആക്രോശിക്കുന്നത് കണ്ടു. മരം വെട്ടുമ്പോള്‍ കരയുന്നവര്‍ മനുഷ്യനെ വെട്ടുമ്പോള്‍ കരയുന്നില്ല എന്ന്. സഹോദരാ, തീര്‍ത്തും സ്വാര്‍ഥമായ താത്പര്യത്തിനായി മനുഷ്യന്‍ ഒരു മഹാവൃക്ഷത്തെ കൊല്ലുമ്പോള്‍ താങ്കള്‍ മരത്തിന്റെ പക്ഷത്തുതന്നെ നില്‍ക്കണം. കാട്ടില്‍ ജീവിക്കുന്ന ആനയെ ബാലിശമായ വിശ്വാസങ്ങള്‍ക്കോ വിനോദത്തിനോ വേണ്ടി നാട്ടില്‍ കൊണ്ടുവന്ന് മനുഷ്യന്‍ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ നിശ്ചയമായും താങ്കള്‍ ആനയുടെ പക്ഷത്ത് നിലയുറപ്പിക്കണം. എങ്കില്‍മാത്രമേ മനുഷ്യന്‍ എന്ന പദവിക്ക് താങ്കള്‍ അര്‍ഹനാവുന്നുള്ളൂ. തീര്‍ച്ചയായും, എം.എല്‍.എ., എം.പി., മന്ത്രി മുതലായ പദവികളേക്കാള്‍ എത്രയോ മേലെയാണത്.

അതോ ഇതോ എന്ന ഒരു തിരഞ്ഞെടുപ്പ് അശ്ലീലമായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്; നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ സന്ദര്‍ഭങ്ങളില്‍ വിശേഷിച്ചും. ഇത് അപ്രകാരമൊരു സന്ദര്‍ഭം. ഇവിടെ ചോദ്യം ഇതാണ്: നിങ്ങള്‍ ആരുടെ പക്ഷത്താണ്? കൊലയാളിയുടെയോ അതോ ശവംതീനികളുടെയോ? ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെയും ഉദാരമായ ജനാധിപത്യബോധത്തിന്റെയും വെട്ടത്തില്‍ നിങ്ങളില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന ഏതൊരു വാക്കും രണ്ടിലൊരു കൂട്ടര്‍ക്ക് വളമാവുമെങ്കില്‍ നിങ്ങളുടെ പ്രതികരണം കൊണ്ട് എന്തുഫലം? അങ്ങനെയാണ് മൗനം ഏറ്റവും ആഴത്തിലുള്ള ഒരു നിലവിളിയാവുന്നത്.ഇവിടെ ഉയര്‍ന്നുകേട്ട കൃത്യമായ ഒരു പ്രയോഗമായിരുന്നു കുലംകുത്തി എന്നത്. ഗോത്രകാല/ ഫ്യൂഡല്‍ ബോധങ്ങളില്‍ നിന്ന് വിമുക്തി നേടിയിട്ടില്ലാത്ത മലയാളിജീവിതത്തില്‍ അതിശയിപ്പിക്കുന്ന ഒരു വിളിപ്പേരല്ല അത്. കേരളത്തിലെ അനവധിനിരവധിയായ മതസമുദായങ്ങള്‍, ജാതികള്‍, പാര്‍ട്ടികള്‍, സംഘടനകള്‍ എല്ലാംതന്നെ അടിസ്ഥാനപരമായി കുലങ്ങള്‍ അഥവാ ഗോത്രങ്ങള്‍ തന്നെയാണ്. യുക്തിവാദി സംഘത്തിനുപോലും അതിന്റേതായ ഗോത്രമൂപ്പന്മാരും സംഘബോധത്തിന്റെ ശുദ്ധാശുദ്ധസങ്കല്പങ്ങളും അനുഷ്ഠാനരീതികളുമുണ്ട്. ചുവപ്പുടുത്ത് തുള്ളി ഗോത്രചിഹ്നങ്ങളെ അനുഷ്ഠാനപൂര്‍വം അഭിവാദ്യം ചെയ്യുന്ന പുരോഗമന കമ്യൂണിസ്റ്റ് സംഘടനകള്‍ക്കുമുണ്ട് പ്രവാചകരും പിതൃത്വാരാധനാരീതികളും. കുലത്തില്‍നിന്ന് പോകുന്നവനെ കശാപ്പുചെയ്യുക എന്നത് ഒരു ഗോത്രനീതി മാത്രം (കൂടുതല്‍ വെളിച്ചത്തിനുവേണ്ടി ഏംഗല്‍സിന്റെ 'കുടുംബം, സ്വകാര്യസ്വത്ത് എന്നിവയുടെ ഉദ്ഭവവും വികാസവും' എന്ന കൃതി നോക്കാവുന്നതാണ്).ആധുനികത ഒരു വൈകൃതമായിത്തീര്‍ന്ന സമൂഹമാകുന്നു നമ്മുടേത്. അത്യാധുനിക ശാസ്ത്രസാങ്കേതികതയുടെയും പ്രാകൃതമായ പ്രാചീനകാല വിശ്വാസങ്ങളുടെയും തോണികളില്‍ ഒരേസമയം കാലിട്ടുകൊണ്ടാണ് നമ്മുടെ യാത്ര. ആധുനികത ഏറ്റവും പുറംപാളിയെ മാത്രം പരിചരിക്കുന്നു ഇവിടെ.

കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ കേരളത്തില്‍ പ്രഥമമായും പ്രധാനമായും പ്രയോഗിക്കപ്പെട്ടത് ജ്യോതിഷത്തിന് വേണ്ടിയായിരുന്നു എന്നത് ഓര്‍ക്കുക. സര്‍ക്കാറോഫീസുകളിലെ ഫയലുകള്‍ നീക്കുന്നതിനുള്ള സോഫ്റ്റ്‌വേര്‍ ഇപ്പോഴും പണിപ്പുരയിലാണ്. എന്നാല്‍, ചൊവ്വാദോഷത്തിനുള്ള കമ്പ്യൂട്ടര്‍ പരിഹാരം എന്നോ കണ്ടെത്തിക്കഴിഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന നരബലികള്‍ ഗോത്രസംഘര്‍ഷങ്ങളുടെ പരിണതികള്‍ മാത്രമാണ്. വര്‍ഗസമരത്തിന്റെയോ വിപ്ലവത്തിന്റെയോ കപടവര്‍ണങ്ങള്‍ അവയ്ക്ക് നല്‍കാതിരിക്കുക. മതങ്ങള്‍ തമ്മില്‍ത്തമ്മിലും ജാതികള്‍ തമ്മില്‍ത്തമ്മിലും നടത്തുന്നതില്‍ നിന്ന് ഒരു വ്യത്യാസവും പാര്‍ട്ടികള്‍ തമ്മിലുള്ള ഈ ചോരക്കളിക്കില്ല. രാഷ്ട്രീയം എന്ന പദത്തിന്റെ മാനവികമാനങ്ങള്‍ തിരിച്ചറിയാത്ത അധോമുഖവാമനരാല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന ഇത്തരം കൊലകളും അനുബന്ധമായുള്ള ആഘോഷങ്ങളും ഗോത്രജീവിതത്തിന്റെ രക്തപ്പശിമ മണക്കുന്ന ഇരുണ്ട യുഗങ്ങളിലേക്ക് ഈ സമൂഹത്തെ പിന്‍നടത്തുകയാണ് ചെയ്യുന്നത്.

പിന്നെ എന്താണ് യഥാര്‍ഥത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍? അത് തീര്‍ച്ചയായും രാഷ്ട്രം, ഭരണകൂടം, അല്ലെങ്കില്‍ ചില രാഷ്ട്രീയനിലപാടുകള്‍ പ്രജകളെ കൊന്നൊടുക്കുന്നതിനാണ് യോജിക്കുക. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ കടക്കെണികൊണ്ട് പൊറുതിമുട്ടിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുകയല്ല, രാഷ്ട്രീയ കൊലപാതകത്തിന് ഇരയാവുകയാണ്. വിദ്യാഭ്യാസ മുതലാളിമാരുടെ കരാളഹസ്തങ്ങളില്‍ പിടഞ്ഞ് സ്വയം ജീവനൊടുക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്യുകയല്ല, രാഷ്ട്രീയത്താല്‍ കൊലചെയ്യപ്പെടുക തന്നെയാണ്. പട്ടിണിമരണങ്ങളും ലോക്കപ്പ് മരണങ്ങളും നിയമപരിപാലനമില്ലാതെ നിരത്തുകളില്‍ നടക്കുന്ന ഗതാഗത അപകടങ്ങളും ഈ പട്ടികയില്‍ തന്നെ വരും.ജനാധിപത്യം എന്നത് കേവലമൊരു രാഷ്ട്രീയവ്യവസ്ഥയെ സാമാന്യമായി സൂചിപ്പിക്കുന്ന സംജ്ഞ എന്നതിലുപരി ഏറ്റവും മാനുഷികമായ ഒരു ജീവിതരീതിയെക്കുറിക്കുന്ന മഹത്തായ ദര്‍ശനമായി പൊതുസമൂഹവും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഉള്‍ക്കൊള്ളാത്തിടത്തോളവും ആധുനികതയെ ആഴത്തില്‍ സ്വാംശീകരിക്കാത്തിടത്തോളവും ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമുള്ള നിഷ്‌കളങ്കത സംശയാസ്​പദമാകുന്നു.


പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: