Pages

Tuesday, May 8, 2012

വിദ്യാര്‍ഥിയെ കഴുത്തറത്തുകൊന്ന കേസില്‍ സഹപാഠി അറസ്റ്റില്‍


വിദ്യാര്‍ഥിയെ കഴുത്തറത്തുകൊന്ന കേസില്‍ സഹപാഠി അറസ്റ്റില്‍
പത്താംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സഹപാഠിയെ പോലീസ് അറസ്റ്റുചെയ്തു. തിരുവല്ല ചാത്തങ്കരി നമ്‌നശ്ശേരില്‍ മന്നത്തുപറമ്പില്‍ വര്‍ഗീസ് മാത്യു (പൊന്നച്ചന്‍)വിന്റെ മകന്‍ ലെജിന്‍ വര്‍ഗീസ് (14) ആണ് കൊല്ലപ്പെട്ടത്. ഇരുവരും മുട്ടാര്‍ സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ക്ലാസില്‍ വര്‍ത്തമാനം പറഞ്ഞതിനു പേരെഴുതിയതിനെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതിയായ വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു. ഈ വര്‍ഷത്തെ അവധിക്കാലക്ലാസ് തുടങ്ങിയ തിങ്കളാഴ്ചതന്നെയാണ് മുന്‍ തീരുമാനപ്രകാരം സഹപാഠിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കൊലപാതകം. സംഭവത്തിനുശേഷം എടത്വപള്ളിപരിസരത്തും കരുവാറ്റയിലും കറങ്ങി കാഞ്ഞങ്ങാട്ടുപോകാന്‍തീവണ്ടികാത്തു നില്കുമ്പോഴാണ് കുട്ടിക്കുറ്റവാളി പോലീസ് വലയിലായത്. പിടിയിലായ വിദ്യാര്‍ഥിയെ ബുധനാഴ്ച ആലപ്പുഴ ജുവനൈല്‍ ബോര്‍ഡിനു മുമ്പാകെ ഹാജരാക്കും. ലെജിന്‍ വര്‍ഗീസിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് സംസ്‌കരിച്ചു. സംഭവത്തെപ്പറ്റി പോലീസ് വിശദികരണം ഇങ്ങനെ: കഴിഞ്ഞവര്‍ഷം ഒമ്പതാം ക്ലാസ് ലീഡറായിരുന്നു പോലീസ് പിടിയിലായ വിദ്യാര്‍ഥി. ക്ലാസില്‍ ശബ്ദമുണ്ടാക്കിയതിന് ഇയാള്‍ ലെജിന്റെ പേരെഴുതി ടീച്ചര്‍ക്കു കൊടുത്തു. ഇതിന്റെ പേരില്‍ ലെജിന്‍ തന്നെ ഇടിച്ചതാണ് പ്രതികാരത്തിന് കാരണമായതെന്ന് പ്രതിപറഞ്ഞു. കഴിഞ്ഞവര്‍ഷം പ്രതികാരം ചെയ്യാന്‍ അവസരം കിട്ടിയില്ല. ഈ വര്‍ഷം അവധിക്കാല ക്ലാസ് തുടങ്ങിയദിവസം ക്ലാസ് വിട്ടപ്പോള്‍ മൂത്രമൊഴിക്കാനായി ലെജിന്‍ വര്‍ഗീസിനെ സ്‌കൂളിലെ കഞ്ഞിപ്പുരയ്ക്കു സമീപത്തേക്കു വിളിച്ചുകൊണ്ടുപോയി. സ്‌കൂള്‍ കെട്ടിടത്തിനും മതിലിനും ഇടയ്ക്കുള്ള ഇടുങ്ങിയ സ്ഥലത്തുവെച്ച് കൈപൂട്ടിട്ടുനിര്‍ത്തി കത്തികൊണ്ട് നെഞ്ചില്‍കുത്തി. ലെജിന്‍ തട്ടിയപ്പോള്‍ കുത്ത് കഴുത്തിനേറ്റു. പിന്നെ കഴുത്തിലും കുത്തി. ആദ്യകുത്തില്‍തന്നെ വീണുപോയ ലെജിന്റെ കഴുത്തിലും വയറിലും വീണ്ടും കുത്തി. പിന്നെ കഴുത്തറത്തു. സമീപത്തുകിടന്ന കരിങ്കല്ലുകൊണ്ട് ഒടുവില്‍ തലയിടിച്ചുതകര്‍ത്തു. കൈയില്‍ കരുതിയിരുന്ന കുപ്പിച്ചില്ലുകൊണ്ട് ശരീരമാകെ വരഞ്ഞുകീറി.
കൃത്യത്തിനുശേഷം സ്‌കൂള്‍കോമ്പൗണ്ടിനുവെളിയിലേക്കിറങ്ങി സമീപത്തെ പള്ളിപ്പാലംതോട്ടില്‍ ചോരക്കറ കഴുകി വീട്ടിലേക്ക്‌പോയി. ഷര്‍ട്ടില്‍ ഉണ്ടായിരുന്ന ചോരപ്പാടുകള്‍ കണ്ടവീട്ടുകാരോട് കൈമുറിഞ്ഞതാണെന്നാണ് പറഞ്ഞത്. ഉടന്‍തന്നെ വീട്ടില്‍നിന്ന് പെരുന്നാള്‍ നടക്കുന്ന എടത്വാപള്ളിയിലേക്കുപോയി. അവിടെനിന്ന് കരുവാറ്റയിലും കറങ്ങി. ചൊവ്വാഴ്ച ചങ്ങനാശ്ശേരി റെയില്‍വെ സ്റ്റേഷനിലെത്തി കാഞ്ഞങ്ങാട്ടേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. പ്രതിയുടെ അമ്മവീട് കാസര്‍കോട് പാണത്തൂരാണ്. അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് മുട്ടാറുള്ള മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിക്കുന്നത്. ഇത് ഇയാളുടെ നാലാമത്തെ ഭാര്യയാണ്. കാഞ്ഞങ്ങാട്ട് പഠിച്ചിരുന്ന പ്രതി എട്ടാംക്ലാസുമുതലാണ് മുട്ടാര്‍ സ്‌കൂളിലെത്തിയത്. ഇംഗ്ലീഷ് ചാനലുകളിലെ 'റാമ്പോ' സിനിമകളുടെ ആരാധകനാണ് പ്രതി. എതിരാളികളെ ആയുധമുപയോഗിച്ചും ഗറില്ല മുറയിലും കൊല്ലുന്നത് കാണുക ഈ കുട്ടിക്ക് ഹരമായിരുന്നു. കുപ്പിച്ചില്ലു തുണിയില്‍പൊതിഞ്ഞും കത്തി പാന്‍റിനടിയില്‍ ഒളിപ്പിച്ചും നടക്കുമായിരുന്നു. ലെജിനെ കൊലപ്പെടുത്താന്‍ രണ്ടുകത്തിയും തുണിയില്‍പൊതിഞ്ഞ കുപ്പിച്ചില്ലും കരുതിയിരുന്നു. ഒരു കത്തിയും കുപ്പിച്ചില്ലും മൃതദേഹത്തിനടുത്തുനിന്നു കണ്ടെത്തി. പോലീസ് പിടികൂടിയപ്പോള്‍ കൊലചെയ്യാനുപയോഗിച്ച മറ്റൊരു കത്തി പാന്‍റിനടിയില്‍ തിരുകി വച്ചിരുന്നു. ജാന്‍സിയാണ് കൊല്ലപ്പെട്ട ലെജിന്റെ അമ്മ. സഹോദരന്‍: ലിജു (എട്ടാം ക്ലാസ് വിദ്യാര്‍ഥി).പുളിങ്കുന്ന്: 'എനിക്കെല്ലാവരോടും വെറുപ്പാണ്, എന്നോടുമാത്രമാണ് ഇഷ്ടം'. പുളിങ്കുന്ന് പോലീസ് സ്റ്റേഷനില്‍ കൊച്ചുകുറ്റവാളി ഇതുപറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പോലും എന്തുപറയണമെന്നറിയാതെയായി. സഹപാഠി ലെജിന്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് 14 കാരന്‍ പോലീസിനോട് വിവരിച്ചത് നിസ്സംഗതയോടെ.
കാസര്‍കോട് പാണത്തൂരാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ചെറുതായിരുന്നപ്പോള്‍ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു. അമ്മ ശപിച്ചും തല്ലിയുമാണ് എന്നെ വളര്‍ത്തിയത്. അച്ഛനെപ്പോലെ നീയും തന്നെ ഉപേക്ഷിച്ചുപോകും എന്നുപറഞ്ഞായിരുന്നു അമ്മയുടെ ആക്രമണം. പാണത്തൂരിലെ ഒരു ആശ്രമത്തിലെ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചത്. അമ്മ വിഷംതന്ന് കൊല്ലുമെന്ന് പേടിച്ച് അച്ഛന്റെ അടുത്തേക്കുപോന്നു. മുട്ടാറില്‍ നാലാമത്തെ ഭാര്യക്കൊപ്പമായിരുന്നു അച്ഛന്‍. മുട്ടാര്‍ സ്‌കൂളില്‍ എട്ടാംക്ലാസ്സില്‍ ചേര്‍ന്നു. വീട്ടില്‍ എല്ലാവര്‍ക്കും എന്നോട് വെറുപ്പായിരുന്നു.എതിരാളികളെ വകവരുത്തുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍ എനിക്കിഷ്ടമായി. കൈപ്പൂട്ടിട്ട് എതിരാളിയുടെ കഴുത്തുയര്‍ത്തി കത്തികൊണ്ട് വരഞ്ഞുകൊല്ലുന്ന 'റാമ്പോ' ചിത്രങ്ങളിലെ നായകനോട് ആരാധനയായി. റാമ്പോയെന്ന് ഇരട്ടപ്പേര് വിളിക്കുന്നതും ഇഷ്ടപ്പെട്ടു. പാന്റ്‌സിനും ഷൂസിനുമിടയിലായി കത്തി ഒളിപ്പിച്ചു നടക്കുന്നത് ശീലമാക്കി. മുനകൂര്‍ത്ത കുപ്പിച്ചില്ല് തുണിയില്‍ പൊതിഞ്ഞ് ബാഗിലും ബുക്കിലും ഒളിപ്പിച്ചുവച്ചു. 'ഒമ്പതാംക്ലാസ്സില്‍ ലീഡറായിരുന്നപ്പോള്‍ ഒച്ചയുണ്ടാക്കിയതിന് കൂട്ടുകാരന്‍ ലെജിന്റെ പേരെഴുതി ടീച്ചര്‍ക്ക് കൊടുത്തു. അതിന്റെ പേരില്‍ ലെജിന്‍ ഇടിച്ചു. അതിന് പ്രതികാരം ചെയ്യാന്‍ കാത്തുനടക്കുകയായിരുന്നു. അങ്ങനെ പത്താംക്ലാസ്സിലെ അവധിക്കാല ക്ലാസ് തുടങ്ങുന്ന ദിവസം സൗകര്യമൊത്തുവന്നു. സൗഹൃദത്തില്‍ കഞ്ഞിപ്പുരയ്ക്ക് സമീപമെത്തിച്ച് ആക്രമിച്ചു'. കുത്തിവീഴ്ത്തിയപ്പോള്‍ കൂട്ടുകാരന്‍ നിലവിളിച്ചില്ലേയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോഴും കൂസലില്ല -'ഇല്ല, അവന്‍ കുറേ പിടച്ചു. അപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പോലീസ് പിടിക്കുമെന്നറിയാമായിരുന്നു.'നിനക്ക് പഠിക്കണ്ടേ? -'പഠിക്കണം'. കൂട്ടുകാരനെ കൊന്നതില്‍ ദുഃഖമുണ്ടോ? -നിശ്ശബ്ദത, പിന്നെ കണ്ണുകള്‍ നിറഞ്ഞു. (മാതൃഭൂമി)

                            പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: