Pages

Tuesday, May 8, 2012

ഗുജറാത്തില്‍ യുവാക്കള്‍ക്ക് വധുവിനെ കിട്ടുന്നില്ല


ഗുജറാത്തില്‍ യുവാക്കള്‍ക്ക്
 വധുവിനെ കിട്ടുന്നില്ല

ഗുജറാത്തിലെ രണ്ട് ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് വിവാഹമെന്നത് കിട്ടാക്കനിയാണ്. കാരണം കൊടുംവെയിലില്‍ കിലോമീറ്ററുകള്‍ താണ്ടി വെള്ളമേറ്റി തങ്ങളുടെ പെണ്‍മക്കള്‍ കഷ്ടപ്പെടണമെന്ന് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നില്ല.രൂക്ഷമായ ജലക്ഷാമം നേരിടുന്ന ജേത്പുര്‍, ദേവാലിയ ഗ്രാമങ്ങള്‍ക്ക് വിവാഹപ്രായമെത്തിയ ആണ്‍മക്കള്‍ക്ക് വധുക്കളെ കണ്ടെത്തുക കുറേ വര്‍ഷങ്ങളായി ക്ലേശമുള്ള കാര്യമാണ്.
സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പദ്ധതിസ്ഥലത്തേക്ക് ഇവിടെനിന്ന് 30 കിലോമീറ്ററേയുള്ളൂവെങ്കിലും ഈ ഗ്രാമങ്ങളിലെ സ്ത്രീകള്‍ ദിവസവും മൈലുകളോളം നടന്നാണ് ദൈനംദിന ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. രണ്ട് ഗ്രാമങ്ങളിലായി മൂവായിരം ആളുകളുണ്ട്.

ഭൂഗര്‍ഭജലവും ഉപയോഗക്ഷമമല്ല. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് കുടിവെള്ളം കൊടുക്കാന്‍ ഇവര്‍ക്ക് കഴിയില്ല. അത്രത്തോളം വിലപിടിപ്പുള്ളതാണ് അവര്‍ക്കിത്. പകരം പണംകൊടുത്ത് വാങ്ങുന്ന ശീതളപാനീയം നല്‍കും. വെള്ളത്തിന്റെ ദൗര്‍ലഭ്യം ഗ്രാമവാസികളില്‍ പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്.തൊട്ടടുത്ത നര്‍മദ നദിയിലെ ജലം സര്‍ദാര്‍ സരോവര്‍ പദ്ധതിവഴി വടക്കന്‍ ഗുജറാത്ത്, സൗരാഷ്ട്ര, കച്ച്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെത്തുമ്പോഴാണ് ഇവര്‍ കുടിവെള്ളത്തിനായി അലയുന്നത്.

                    പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: