Pages

Monday, May 7, 2012

ഉള്ളിലുള്ള കാടും പുഴയും!


                 ഉള്ളിലുള്ള കാടും പുഴയും!
                           ഡോ.കെസി.കൃഷ്ണകുമാര്‍



രണ്ടുദിവസത്തെ ഒഴിവുകിട്ടിയാല്‍ ആദ്യത്തെ ആലോചന എവിടേക്ക് യാത്രപോകാം എന്നാണ്. പുതിയ സ്ഥലങ്ങളും കാഴ്ചകളും ആളു കളും നമ്മളെ പലതും പഠിപ്പിക്കും. പുസ്തകങ്ങളിലും ക്ലാസ് മുറികളിലും ഇല്ലാത്ത പലതും. ഒരിക്കള്‍ ഞങ്ങള്‍ നാലഞ്ച് സുഹൃത്തുകള്‍ ചേര്‍ന്ന് യാത്രപുറപ്പെട്ടു. കോന്നിക്കടുത്ത് തേക്കുതോട് എന്ന കാട്ടുപ്രദേശത്തേക്ക്. ഒരു ബന്ധുവിന്റെ ബന്ധുവീടുണ്ടവിടെ.നഗരത്തിരക്കുകള്‍ വിട്ട് നാട്ടുപാതയിലേക്ക് ബസ് നീങ്ങി. പരിഷ്‌ക്കാരത്തിന് വഴങ്ങിക്കൊടുക്കാത്ത കാടഴക്. ബസ് സ്റ്റോപ്പുകള്‍ക്കിടയിലെ ദൂരം കൂടി വന്നു. ബസ് കാത്തുനില്‍ക്കുന്നവരുടെ എണ്ണവും കൂടി. അവരൊക്കെ സ്ഥിരം യാത്രക്കാരാണ്. വാഴക്കുല, റബ്ബര്‍ ഷീറ്റ്, ജാതിക്ക, അങ്ങനെ ഒരുപാട് സാധനങ്ങളുമുണ്ട് യാത്രയ്ക്ക്്. 'ഓര്‍ഡിനറി' സിനിമയിലെ പോലെ ഒരു വണ്ടി. ഇത് കെ.എസ്.ആര്‍.ടി.സി. അല്ല എന്നൊരു വ്യത്യാസം മാത്രം.


ഞങ്ങള്‍ നാലഞ്ചുപേര്‍ വരുത്തന്മാരാണെന്ന് അതിലെ സ്ഥിരം യാത്രക്കാര്‍ക്ക്് പെട്ടെന്ന് മനസ്സിലായി. പാന്റ ്‌സും ഷര്‍ട്ടുമിട്ട് ബാഗൊക്കെയായി ഞങ്ങള്‍ മാത്രമേയുള്ളു ബസ്സില്‍. അവിടുത്തുകാര്‍ക്ക് അപരിചിതര്‍ എന്നൊന്നില്ല. കണ്ടാലുടന്‍ സംസാരം തുടങ്ങും. എത്രയോ കാലമായി പരിചയമുള്ളതു പോലെ. എവിടേക്കാണ് ്? എന്തിനാണ് ? അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍. പോരാത്തതിന് അവരുടെ വീട്, കുടുംബം, കുട്ടികള്‍, കൃഷി, ആട്, കോഴി, അങ്ങനെ കഴിച്ച ആഹാരത്തിന്റെ കാര്യം വരെ നമ്മളോട് പറയുകയും ചെയ്യും. ഈ തുറന്ന മനസ്ഥിതി അടച്ചുപൂട്ടിയിട്ടാണ് നമ്മള്‍ വലിയ പരിഷ്‌കാരികളാവുന്നത്. പരിഷ്‌ക്കാരമുള്ളവര്‍ക്ക് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നവരെ അറിയില്ലെന്ന് ധൈര്യമായി പറയാം. അതൊക്കെ ഒരു ഗമയാണ്.
നേരം സന്ധ്യയായി. ഞങ്ങള്‍ തേക്കുതോട്ടിലെത്തി. മലകളുടെ നടുവില്‍ ചെറിയൊരു ജനവാസകേന്ദ്രം. റോഡ് അവസാനിക്കുന്നിടത്താണ് അവിടുത്തുകാരുടെ ജീവിതം തുടങ്ങുന്നത്. ഒരു ചായക്കട. രണ്ട് തുന്നല്‍ക്കട, ഒരു പലചരക്കുകട. പലചരക്കുകടയില്‍ തന്നെ പച്ചക്കറിയും കിട്ടും. പിന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം തുറക്കുന്ന ഒരു ബാര്‍ബര്‍ഷോപ്പ്്. ഇത്രയുമേയുള്ളൂ ആ നാടിന്റെ ചരിത്രവും വര്‍ത്തമാനവും എല്ലാം ചേര്‍ന്നാല്‍. ഞങ്ങള്‍ എവിടേക്കു വന്നതാണ് എന്തിനു വന്നതാണ് എന്നൊക്കെ നിമിഷനേരം കൊണ്ട് ആ അങ്ങാടിയില്‍ എല്ലാവരും അറിഞ്ഞു. അങ്ങാടിയില്‍ മാത്രമല്ല, അടുത്തുള്ള വീടുകളിലും.

യാത്രാക്ഷീണം കൊണ്ട്് അന്ന് എല്ലാവരും നേരത്തേ ഉറങ്ങി. ഉറങ്ങാതിരുന്നിട്ടും വലിയ കാര്യമൊന്നുമില്ല. സന്ധ്യ കഴിഞ്ഞാല്‍ എങ്ങും ഇരുട്ടാണ്. അതിനെ ശല്യം ചെയ്യാന്‍ വൈദ്യുതിയൊന്നും അവിടേക്ക് എത്തിയിട്ടേയില്ല. ആകാശത്തില്‍ നക്ഷത്രങ്ങളും മരങ്ങള്‍ക്കിടയില്‍ മിന്നാമിന്നികളും ഇരുട്ടിനെ അടയാളപ്പെടുത്തുന്നു. ഏഴുമണി കഴിയുമ്പോള്‍തന്നെ എല്ലാവരും ഉറക്കത്തിനുള്ള വട്ടം കൂട്ടും. രാത്രിക്ക് പേടിപ്പെടുത്തുന്ന നിശബ്ദത...

കിളികളുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അന്നുവരെ കേട്ടിട്ടില്ലാത്ത പലതരം ശബ്ദങ്ങള്‍. കിളികള്‍ മാത്രമല്ല, ആളുകളും പുലര്‍ച്ചെ തന്നെ സജീവമായിക്കഴിഞ്ഞു. പല്ലുതേപ്പും കുളിയുമൊക്കെ അടുത്തുള്ള പുഴയിലാണ്. പുഴയ്ക്കപ്പുറം നിബിഡവനം. കാടിറങ്ങിവരുന്ന പുഴ, പുലര്‍ച്ചെ എത്ര കണ്ടാലും മതിവരില്ല. അതിന്റെ ഒച്ചയില്‍ കാട് നാടിനോട് പറയാന്‍ ഏല്പിച്ച പലതുമുണ്ട്. മരം വെട്ടരുത്, പുഴയെ കൊല്ലരുത് അങ്ങനെ പലതും.പതുക്കെ ഞങ്ങള്‍ മുന്നോട്ട് നടന്നു. പുഴയ്ക്കുള്ളില്‍ കരയും വെള്ളവും തമ്മില്‍ ചില ഒളിച്ചുകളികളുണ്ട്. ചിലയിടങ്ങളില്‍ വെള്ളമൊഴുക്ക് തീരെയില്ല. ചിലയിടങ്ങളില്‍ കുത്തൊഴുക്ക്. പെട്ടന്ന് പുഴയ്ക്കുള്ളിലെ ചെറിയൊരു കരയില്‍ നിന്ന് കടലാസു കഷ്ണങ്ങള്‍ പോലെ എന്തോ പറന്നുയര്‍ന്നു. ഞങ്ങള്‍ വീണ്ടും നോക്കി. കാറ്റ് തീരെയില്ല. ഇനി വല്ല പുഴഭൂതവുമായിരിക്കുമോ? സൂക്ഷിച്ചുനോക്കി, ഭൂതവുമല്ല പ്രേതവുമല്ല, പൂമ്പാറ്റകളാണ്! നൂറുകണക്കിനെണ്ണം!വിളറിയ വെള്ളക്കടലാസുപോലെ അവ പാറുന്നു. മറ്റു നിറക്കാരും ചിലതുണ്ട്. അടുത്തത്തെിയപ്പോള്‍ അവ കൂട്ടത്തോടെ വീണ്ടും പറന്നു. പൂമ്പാറ്റകള്‍ക്കു നടുവിലൂടെ, ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ആ കാഴ്ചയിലൂടെ, ഞങ്ങള്‍ നടന്നു... മുഖത്തും മനസ്സിലും തട്ടി പൂമ്പാറ്റകള്‍ പറന്നുകളിച്ചു...

മലമുകളിലുള്ള ഒരു ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ രാവിലെ പുറപ്പെട്ടത്. കാടുകടന്ന് ആറേഴു കിലോമീറ്റര്‍ നടക്കണം. ചിലയിടങ്ങളില്‍ വീടുകളുണ്ട്. ഇടയ്‌ക്കൊരിടത്ത് ചക്കയുടെ മണം! നല്ല തേന്‍ വരിക്കയാണെന്നുറപ്പ്. വരിക്കച്ചക്കയെക്കുറിച്ചോര്‍ത്താല്‍ തന്നെ കൊതിയടക്കാന്‍ കഴിയില്ല എനിക്ക്. മണം പിടിച്ചെത്തിയപ്പോള്‍ ഒരു പ്ലാവിന്റെ ചുവടുനിറയെ ചക്ക. തേന്‍ വരിക്കകള്‍ വീണുചിതറിക്കിടക്കുകയാണ്, മണ്ണില്‍ കുഴഞ്ഞ് അങ്ങനെ... ഹൃദയഭേദകമായ കാഴ്ച!

അപ്പോഴാണ് വീട്ടുകാരുടെ വരവ്. ''ഒന്നും പറയണ്ട കുഞ്ഞുങ്ങളെ, വെറുതേ കൊടുക്കാമെന്നു പറഞ്ഞാലും ചക്ക ഇപ്പൊ ആര്‍ക്കും വേണ്ട! കൊല്ലുന്ന വണ്ടി വാടകയല്ലേ, പിന്നെങ്ങനെ അവര് കൊണ്ടുപോകാനാ? ഇപ്പോ ദാ, വീണുകിടന്ന് ചീഞ്ഞുനാറുവാ! കാട്ടുപന്നിയാണെങ്കില്‍ ഇവിടുന്ന് മാറത്തില്ല.''അപ്പോഴാണ് താഴെക്കിടക്കുന്ന ചക്കകളുടെ ദുരവസ്ഥയുടെ കാരണം പിടികിട്ടിയത്. '' അല്ലാ, ഒരു കഷ്ണം ചക്ക തിന്നാന്‍ തരാമോ?'',ഞങ്ങള്‍ ചോദിച്ചു. ഈ ചോദ്യം അവര്‍ തീരെ പ്രതീക്ഷിച്ചില്ലെന്ന് ഉറപ്പ്! അതിന്റെയൊരു പരിഭ്രമം മാറിയപ്പോള്‍ അവര്‍ പറഞ്ഞു: '' ചക്ക ഇനീം വീഴും! പന്നി വരുന്നതിനുമുന്‍പ് എടുത്താല്‍ തിന്നാം!''ഞങ്ങള്‍ സമാധാനത്തോടെ മുകളിലേക്കുനോക്കി കാത്തിരുന്നു. വൈകാതെ വീണു, കാത്തിരിപ്പിന്റെ വരിക്ക! അടിവശം മാത്രം കുറച്ചൊന്ന് പതുങ്ങിപ്പോയതല്ലാതെ മറ്റു പരിക്കുകളൊന്നുമില്ല. പന്നിയെക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ പാഞ്ഞെത്തി. നന്നായി പഴുത്തതു കൊണ്ട് പുറം പാളി കൈകൊണ്ടുതന്നെ പൊളിച്ചു നീക്കാം. അങ്ങനെ നിമിഷങ്ങള്‍ക്കകം നാലഞ്ചുപേര്‍ ഒരു ചക്കയ്ക്കു ചുറ്റുമിരുന്ന് ആര്‍ത്തിയോടെ തീറ്റതുടങ്ങി!

കഷ്ടിച്ച് ഒരു പത്തുമിനിറ്റുകൊണ്ട് മണ്ണുപറ്റാത്ത ചക്കച്ചുള മുഴുവന്‍ ക്ലോസ്. അപ്പോഴാണ് ചുറ്റും നില്‍ക്കുന്നവരെ ശ്രദ്ധിച്ചത്. പന്നിയെക്കാള്‍ മോശം സ്വഭാവമുള്ള കുറച്ചു പിള്ളേര്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് വന്നതാവണം. ഞങ്ങള്‍ ചക്ക ആസ്വദിച്ചതുപോലെ അവര്‍ ഞങ്ങളുടെ ചക്കതീറ്റയും ആസ്വദിച്ചു.

നട്ടുച്ചയ്ക്കുപോലും വെയില്‍ കടക്കാത്ത കാട്്. വള്ളികളും പൊന്തകളും പടര്‍ന്നുപിടിച്ച കരുത്തുള്ള കാട്. വഴിതെറ്റാന്‍ പോലും ഒരു കാട്ടുവഴി ഇല്ല. പൊന്തകള്‍ വകഞ്ഞുമാറ്റി ഞങ്ങള്‍ നീങ്ങി. ഇടയ്ക്കിടയ്ക്ക് നെല്ലി മരങ്ങളുണ്ട്. നെല്ലിക്ക തിന്ന്, നീര്‍ച്ചാലിലെ വെള്ളം കുടിച്ച് അങ്ങനെ... പട്ടെന്നാണ് മാനം ഇരുണ്ടുകൂടിയത്. മഴപെയ്താല്‍ കാടിന്റെ സ്വഭാവമാകെ മാറും. ഭയപ്പെടുത്തുന്ന കാറ്റ്. അതുകൊണ്ട് അമ്പലത്തിലേക്കുള്ള യാത്ര ഒഴിവാക്കി ഞങ്ങള്‍ കാടിറങ്ങി. താഴെ എത്തിയപ്പോള്‍ കാറ്റും കോളുമൊക്കെ പോയി. ആകാശം വീണ്ടും തെളിഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ പലചരക്കുകടയിലെ ജോസേട്ടന്‍ പറഞ്ഞു:'' ഹ!ഹ!ഹ! ഞാന്‍ ഇന്നലേ പറഞ്ഞില്ലേ, കോവിലിലേക്ക് അത്രപെട്ടെന്നൊന്നും എത്താന്‍ പറ്റില്ലെന്ന്! അതിനൊക്കെ ഒരു സമയമുണ്ട്.''

മറുപടി പറയാന്‍ ഞങ്ങള്‍ നിന്നില്ല. അല്ലെങ്കില്‍ കോവിലിലേക്കുള്ള യാത്ര മുടങ്ങിയതിന്റെ നൂറുകഥകളെങ്കിലും കേള്‍ക്കേണ്ടിവന്നേനെ. ജോസേട്ടന്‍ പറഞ്ഞതെത്ര ശരി, എന്ന മട്ടില്‍ തലയാട്ടിയിട്ട് ഞങ്ങള്‍ വേഗം നടന്നു! വൈകുന്നേരം വീണ്ടും പുഴയിലേക്ക്. രാവിലത്തെ പുഴയല്ല, വൈകുന്നേരത്തേത്. കുന്നും കാടും കയറി ഞങ്ങളും ആകെ ക്ഷീണിച്ചിരുന്നു. പുഴയ്ക്കു നടുവില്‍ ഒരു കയമുണ്ട്. പാറക്കെട്ടിനുനടുവില്‍ നല്ല ആഴമുള്ള ഒന്ന്. ഒരു മയവുമില്ലാതെ ഞങ്ങള്‍ കയത്തിലേക്ക് ചാടി. അടുത്ത് ഉണങ്ങിനിന്ന മരത്തിന്റെ ഒരു കഷണം കയത്തിലേക്ക് തള്ളിയിട്ടു. എന്നിട്ട് അതില്‍ കയറി വള്ളം തുഴയലും വള്ളംകളിയുമൊക്കയായി ആഘോഷം തന്നെ! നേരം സന്ധ്യയായപ്പോള്‍ കയത്തില്‍ നിന്ന് കയറാതെ വഴിയില്ല. ക്ഷീണമെല്ലാം അലിഞ്ഞുപോയി. കയത്തിന് ക്ഷീണം ബാധിച്ചോ എന്ന് നോക്കി. ഇല്ല, ഒരു കുഴപ്പവുമില്ല. വേണേല്‍ ഇനിയും ചാടിക്കോ എന്ന മട്ട്.

തോര്‍ത്തൊക്കെ തോളിലിട്ട് തിരിച്ചുപോകാനൊരുങ്ങുമ്പോഴാണ് മുകളില്‍ നിന്ന് ഒരു അമ്മച്ചി വരുന്നു. എന്തൊക്കെയൊ വിളിച്ചുപറയുന്നുണ്ട്്. ഞങ്ങളോടാണെന്ന് പിന്നീടാണ് മനസ്സിലായത്. ഞങ്ങള്‍ കയത്തില്‍ ഇറങ്ങാന്‍ തുടങ്ങുകയാണെന്നാണ് അമ്മച്ചി കരുതിയത്. '' കയത്തിലിറങ്ങല്ലേ! അതില്‍ നീര്‍നായുണ്ട്. അത് കടിക്കും. വേണേല്‍ പുഴയില്‍ കുളിച്ചോ!''

അതുകേട്ട് ഞങ്ങള്‍ കുറച്ചുനേരം പരസ്പരം നോക്കി അനങ്ങാതെ നിന്നു. പിന്നെ ആശ്വാസത്തോടെ ചിരിച്ചു. ''നമ്മുടെ ആദ്യത്തെ ചാട്ടത്തില്‍ തന്നെ നീര്‍നായ പേടിച്ച് ചത്തുകാണും!'' എന്ന് വീരസ്യം പറയുമ്പോഴും അതില്‍ പേടിയുടെ നിഴലാട്ടമുണ്ടായിരുന്നു!പത്തുപതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും തേക്കുതോട്ടിലേക്ക് ഞാന്‍ വീണ്ടും പോയിട്ടില്ല. കരുത്തുള്ള കാടും കറന്റില്ലാത്ത നാടും നല്ലപുഴയും പൂമ്പാറ്റയുമൊക്കെ ഇപ്പോഴും ഒരു മാറ്റവുമില്ലാതെ മനസ്സിലുണ്ട്. അവിടെ പരിഷ്‌കാരങ്ങള്‍ വന്ന് എന്തൊക്കെ മാറിയിട്ടുണ്ടാവും! വേണ്ട, അതുകാണാനായി ഇനി അവിടേക്ക് പോകണ്ട. ഉള്ളിലുള്ളത് പോകാതിരിക്കട്ടെ!
                            പ്രൊഫ് . ജോണ്‍ കുരാക്കാര്‍





No comments: