Pages

Sunday, May 6, 2012

ചന്ദ്രശേഖരന്‍ വധം: അന്വേഷണ സംഘം വിപുലീകരിച്ചു


ചന്ദ്രശേഖരന്‍ വധം: അന്വേഷണ സംഘം വിപുലീകരിച്ചു
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം വിപുലീകരിച്ചു. പോലീസ് ആസ്ഥാനത്തെ എ.ഐ.ജി അനൂപ് കുരുവിള ജോണിനെയും മൂന്ന് ഡി.വൈ.എസ്.പിമാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് ഡി.ജി.പി ജേക്കബ് പുന്നൂസ് പുറത്തിറക്കി.ഷൗക്കത്തലി, കെ.വി സന്തോഷ്, ജോസി ചെറിയാന്‍ എന്നിവരാണ് സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഡി.വൈ.എസ്.പിമാര്‍. കുറ്റിയാടി സി.ഐ ബെന്നിയെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിന്‍സെന്‍ എം പോളാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. നിലവില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ സംഘത്തില്‍ തുടരും.

അതിനിടെ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനേതാവ് ടി.പി ചന്ദ്രശേഖരന്റെ അതിക്രൂരമായ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മാഹി ഇരട്ടക്കൊലപാതക ക്കേസില്‍ പ്രതിയായ കണ്ണൂര്‍,പള്ളൂര്‍,പായപ്പടി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.
കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, ടെമ്പിള്‍ ഗേറ്റ്, പള്ളൂര്‍ മേഖലകളിലുള്ളവരാണ് പ്രതികളെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ചന്ദ്രശേഖന്റെ ദേഹത്തുള്ള മുറിവിന്റെ സ്വഭാവം മനസ്സിലാക്കിയാണ് ഈ മേഖലയിലുള്ളവരാണ് പ്രതികളെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. പ്രതികള്‍ സംസ്ഥാനം വിട്ടിറ്റുണ്ടെന്ന സൂചനയുണ്ടെങ്കിലും കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും പാര്‍ട്ടി ഗ്രാമങ്ങളിലുണ്ടാകാമെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ ചെക്യാട് സ്വദേശിയുടെ വീട്ടില്‍ വെച്ച് മകളുടെ വിവാഹ ദിവസമാണ് ചന്ദ്രശേഖരനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പരോളില്‍ ഇറങ്ങിയ മറ്റു പലരും ഏപ്രില്‍ 22ന് നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും പരോളില്‍ ഇറങ്ങിയ ചിലരുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

                  പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: