Pages

Sunday, April 22, 2012

NEW SPECIES


പുതിയ ഉഭയജീവി കുടുംബം
                                 ഡോ.ബിജു
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് നടത്തിയ കാലില്ലാത്ത ഉഭയജീവിയുടെ കണ്ടെത്തല്‍, ശാസ്ത്രലോകത്ത് പുതിയൊരു കുടുംബകഥ എഴുതിച്ചേര്‍ത്തിരിക്കുന്നു. മലയാളിയായ ഡോ.എസ്.ഡി.ബിജുവും കൂട്ടരും നടത്തിയ ആ കണ്ടെത്തലോടെ ഭൂമുഖത്ത് കാലില്ലാത്ത ഉഭയജീവി കുടുംബങ്ങളുടെ എണ്ണം പത്ത് തികഞ്ഞു. മാത്രമല്ല, കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡവും ആഫ്രിക്കയും ഒരേ വന്‍കരയുടെ ഭാഗമായിരുന്നു എന്നതിനുള്ള തെളിവുകൂടിയാണ് പുതിയ കണ്ടെത്തല്‍. പുതിയ ജീവിയുടെ ജനിതകബന്ധുക്കള്‍ ആഫ്രിക്കയുടെ പശ്ചിമഭാഗത്താണുള്ളത് എന്നകാര്യം, ഒരു കുടുംബകഥ മാത്രമല്ല ഭൗമപുരാണംകൂടി ഈ കണ്ടെത്തലിന് പിന്നിലുണ്ട് എന്നതിന് തെളിവാകുന്നു. ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എണ്‍വിരോണ്‍മെന്റല്‍ ബയോളജിയിലെ പ്രൊഫസറായ ഡോ.ബിജുവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന്, ലണ്ടനിലെ 'പ്രൊസീഡിങ്‌സ് ഓഫ് റോയല്‍ സൊസൈറ്റി ബി'യിലാണ് പുതിയ കുടുംബത്തില്‍പെട്ട ഉഭയജീവിയെ കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഗോത്രവര്‍ഗ ഭാഷയായ 'ഗാരൊ' (Garo) ഭാഷയില്‍ നിന്നുള്ള 'ചിക്കിലിഡേ' (Chikilidae) എന്ന പദമാണ് പുതിയ ഉഭയജീവികുടുംബത്തിന് ഗവേഷകരിട്ടത്. പുതിയ ഇനത്തിന് (genus) 'ചിക്കില' (Chikila) എന്നും പേരിട്ടു. വനപ്രദേശങ്ങളിലെ മണ്ണില്‍ കാണപ്പെടുന്ന വലിയ വിരകളെയാണ് ഈ ഉഭയജീവികള്‍ അനുസ്മരിപ്പിക്കുന്നത്. അസാധാരണമായ പുനരുത്പാദന രീതി പുതിയയിനം ജീവികള്‍ക്കുള്ളതായി ഗവേഷകര്‍ നിരീക്ഷിച്ചു. മണ്ണിനടിയിലുണ്ടാക്കുന്ന കൂട്ടില്‍ മുട്ടയിട്ട് പെണ്‍വിര അവയെ 2-3 മാസത്തോളം കഴിയും. മുട്ട വിരിയുന്നതിനിടയില്‍ അവ ഭക്ഷണം കഴിക്കുന്നതിന്റെ ലക്ഷണം തന്നെ ഗവേഷകര്‍ക്ക് കണ്ടെത്താനായില്ല.

ഈ കണ്ടുപിടിത്തം പുറത്തുവരും വരെ കാലില്ലാത്ത ഉഭയജീവികളുടെ അറിയപ്പെടുന്ന ഒന്‍പത് കുടുംബങ്ങളാണ് ലോകത്തുണ്ടായിരുന്നത്. പുതിയ കണ്ടെത്തല്‍ അത് പത്തായി. തെക്കുകിഴക്കന്‍ ഏഷ്യ, ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്കയുടെ കിഴക്കന്‍ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, സെയ്‌ഷെല്‍ ദ്വീപുകള്‍, തെക്കേയമേരിക്കയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍, നനവുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാലില്ലാ ഉഭയജീവികളെ കണ്ടെത്തിയിട്ടുള്ളത്.

                           പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: