Pages

Sunday, April 22, 2012

DIMINISHING PLANT KINGDOM


ഇല്ലാതാവുന്ന സസ്യവൈവിധ്യം
                                                                                             എം.കെ.കൃഷ്ണകുമാര്‍
കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ എങ്ങനെയെല്ലാം പ്രതിഫലിക്കുന്നെന്ന് ഒരുമിച്ചു കാണണമെങ്കില്‍ വയനാട്ടില്‍ എത്തുക

ചുരം കയറി കല്പറ്റയിലെത്തുമ്പോള്‍ കോടമഞ്ഞ് കണ്ടില്ല. മരത്തലപ്പുകളില്‍ വെള്ളത്തൊപ്പി വെക്കുന്ന കോടയായിരുന്നു മുമ്പ് ഇതുവഴിയുള്ള യാത്രക്കാരെ സ്വാഗതം ചെയ്തിരുന്നത്. ഒരു പിരിയന്‍ ഗോവണിയിലൂടെ എന്നപോലെ ചുരം പിന്നിടുംതോറും സുഖവാസകേന്ദ്രത്തിലേക്കെത്തുന്ന അനുഭൂതിയുണ്ടാവും. കാറ്റിന്റെ മാറ്റംപോലും തിരിച്ചറിയും.ഇപ്പോള്‍, കാലമാറ്റത്തിലൂടെ വയനാട്ടില്‍ നിന്ന് പലതും മാറിപ്പോയിരിക്കുന്നു. കേരളത്തിന്റെ പല ജില്ലകളില്‍, പല വിധത്തില്‍ തെളിയുന്ന കാലാവസ്ഥാ മാറ്റത്തിന്റെ അടയാളങ്ങളില്‍ മിക്കതും വയനാട്ടില്‍ ഒരുമിച്ചുകാണാം.

പുല്‍പ്പള്ളിയില്‍ നിന്ന് കുയില്‍ മുകളില്‍ വന്ന് കരയുന്നുണ്ടെങ്കില്‍ അത് നല്ല ലക്ഷണമല്ലെന്ന് വയനാട്ടുകാര്‍ പറയും. അത് ശരിയാണെന്ന് പക്ഷിശാസ്ത്രജ്ഞരും സമ്മതിക്കുന്നു. കാരണം, ഈ കിളികള്‍ വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്നവയാണ്. തീറ്റ തേടാനും മുട്ടയിടാനും അത്തരം സ്ഥലങ്ങളാണ് കുയിലുകള്‍ തിരഞ്ഞെടുക്കുക. ഉപ്പന്‍ എന്ന കിളിക്കും ഈ ശീലമാണ്. ഇപ്പോള്‍ കുയിലും ഉപ്പനും വയനാട്ടില്‍ എത്തുന്നുവെന്ന് മാത്രമല്ല, ഇവിടെ മുട്ടയിട്ട് വളരുകയും ചെയ്യുന്നു. ഡിസെര്‍ട്ട് വിറ്റര്‍ എന്ന കിളിയെയും ഇവിടെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. കല്പറ്റയിലെ കര്‍ഷകനായ രത്‌നാകരന്റെ വീട്ടില്‍ ചെന്നു. പ്രകൃതിസ്‌നേഹിയും നിരീക്ഷകനുമാണദ്ദേഹം. വേനലില്‍ ചുവന്നപൂവിടാറുള്ള വാക നിറയെ പൂത്തുനില്‍ക്കുകയാണ് അദ്ദേഹത്തിന്റെ വീട്ടുപറമ്പില്‍. അണ്ണാന്‍വാലന്‍ എന്ന ഓര്‍ക്കിഡ് (റിങ്കോസ്റ്റൈലസ്) നിറയെ വളര്‍ന്നിരുന്ന സ്ഥലമാണിത്. ഇപ്പോള്‍ ഏറെക്കുറഞ്ഞുവെന്ന് രത്‌നാകരന്‍ പറഞ്ഞു. തുടര്‍ച്ചയായി ഈര്‍പ്പമുള്ള വീട്ടിമരത്തിലാണ് അണ്ണാന്‍വാലന്‍ നന്നായി വളരുക. ഈര്‍പ്പമുണ്ടെങ്കിലെ വിത്തുകള്‍ ഈ മരത്തിന്റെ തൊലിയടരുകളില്‍ പറ്റിപ്പിടിച്ചു വളരുകയുള്ളൂ.കോടമഞ്ഞിന്റെ കുറവുതന്നെയാണ് വയനാട്ടിന്റെ കാലമാറ്റത്തെ ഏറ്റവും നന്നായി കാണിക്കുന്നത്. എന്തുകൊണ്ട് കോട കുറയുന്നു? രണ്ടു കാരണങ്ങളാണ് പ്രധാനമായി പറയുന്നത്. ഒന്ന്- വെള്ളത്തിന്റെ ഉറവിടങ്ങള്‍ കുറയുന്നു. അപ്പോള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും കുറയും. രണ്ട്- കാറ്റിന്റെ വേഗം കൂടുന്നു. അപ്പോള്‍ മഞ്ഞുപടലങ്ങള്‍ ചിതറുകയും മാറിപ്പോവുകയും ചെയ്യുന്നു.

1985-
നുശേഷമാണ് കോടമഞ്ഞ് അല്പാല്പമായി കുറയാന്‍ തുടങ്ങിയത്. ഈ മാറ്റം ഇവിടത്തെ മരങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ചെമ്പകവും പ്ലാവും ഇലപൊഴിക്കുന്നത് അതുകൊണ്ടാണ്. ചൂടുകുറഞ്ഞ കാലാവസ്ഥയില്‍ തലമുറകളായി വളര്‍ന്ന മരങ്ങള്‍ അല്പം ചൂടുകൂടുമ്പോഴേക്കും തീവ്രമായി പ്രതികരിക്കുന്നു. വയനാടിന്റെ തണുപ്പിനെ കുറച്ചുകൊണ്ടുവരുന്നതില്‍ ഒരു പങ്കുവഹിച്ചത് കര്‍ണാടകത്തിലെ ഉഷ്ണക്കാറ്റാണ്. തോല്‍പ്പെട്ടി കുട്ടം മുതല്‍ വ്യാപിച്ചുവളര്‍ന്നിരുന്ന മുളകള്‍ പൂത്തുനശിച്ച് തീര്‍ന്നതോടെ ഉഷ്ണക്കാറ്റിന് ഇവിടേക്ക് വരാന്‍ സൗകര്യമായി.മഴയുടെ രീതിയിലും അളവിലും ഉണ്ടായമാറ്റം വയനാടിനെ രൂക്ഷമായി ബാധിക്കുന്നു. ചില്ലറ കുറവൊന്നുമല്ല, 52 ശതമാനം മഴയാണിവിടെ കാലവര്‍ഷത്തില്‍ കുറഞ്ഞത്. കാലാവസ്ഥാനിരീക്ഷകന്‍ ഡോ. സന്തോഷ് പറയുന്ന കണക്കുകള്‍ ഇങ്ങനെ: ഇക്കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയുള്ള കാലവര്‍ഷത്തില്‍ കേരളത്തില്‍ പത്ത് ശതമാനം മഴ കുറഞ്ഞപ്പോള്‍ വയനാട്ടില്‍ 52 ശതമാനം മഴയാണ് കുറഞ്ഞത്. അതായത്, കേരളത്തില്‍ 214 സെന്റി മീറ്റര്‍ മഴയ്ക്കുപകരം കിട്ടിയത് 193 സെന്റിമീറ്റര്‍. വയനാട്ടില്‍ 276 സെന്റിമീറ്റര്‍ കിട്ടേണ്ടിടത്ത് 133 സെന്റിമീറ്ററും. മഴയില്‍ പിന്നീട് വലിയ കുറവുണ്ടായത് തിരുവനന്തപുരത്താണ്. അതുപോലും 27 ശതമാനം കുറവേ ഉള്ളൂ. 97 സെന്റിമീറ്ററിന് പകരം 71 സെന്റിമീറ്റര്‍ മഴയാണ് തലസ്ഥാനത്ത് കിട്ടിയത്. ബാക്കി ജില്ലകളിലെല്ലാം കാലവര്‍ഷം സാധാരണ തോതില്‍ പെയ്തിരുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ വയനാടിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാം. വയനാടന്‍ കാലാവസ്ഥയില്‍ കാര്യമായമാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നതിന്റെ സൂചനയാണ് കാലവര്‍ഷത്തിന്റെ കുറവെന്ന് ഡോ. സന്തോഷ് വിശദീകരിക്കുന്നു.

                    പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: