Pages

Monday, March 26, 2012

C.K CHANDRAPPAN-- A GENIUS POLITICIAN


  C.K CHANDRAPPAN-- 
A GENIUS POLITICIAN

സാംസ്‌കാരിക കേരളത്തിന്റെ തലസ്ഥാനമായ തൃശൂരില്‍ നിന്ന് ലോകസഭയിലേക്ക് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചശേഷം ഒരുദിവസം രാത്രി വളരെ വൈകിയാണ് സി കെ ചന്ദ്രപ്പന്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങുന്നത്. നേരം വളരെ വൈകിയതിനാല്‍ ആരെയും സഹായത്തിന് വിളിക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. കയ്യില്‍ ബാഗും പിടിച്ച് സ്റ്റേഷനു പുറത്തേക്ക് വന്ന സി കെ ഒരു ഓട്ടോയ്ക്ക് കൈകാണിച്ചു. എവിടെ പോകണമെന്ന ചോദ്യത്തില്‍ രാമനിലയം വരെ എന്നത് കേട്ടതോടെ ഓട്ടോക്കാരന്‍ വണ്ടിയെടുത്ത് പോയി. സി കെ രണ്ട് ഓട്ടോക്കാരെ കൂടി സമീപിച്ചെങ്കിലും അവരുടെയും നിലപാട് അത് തന്നെയായിരുന്നു. സി കെ ചന്ദ്രപ്പനെ തിരിച്ചറഞ്ഞ റെയില്‍വെ പൊലിസുകാരന്‍ സഹായത്തിനെത്തി ഓട്ടോ വിളിച്ചു നല്‍കി. വളരെ സാധാരണക്കാരനായി അര്‍ധരാത്രി ആരുടെയും അകമ്പടിയില്ലാതെ വന്നിറങ്ങി ഓട്ടോയ്ക്ക് കൈകാണിക്കുന്ന എം പി അതുവരെ തൃശൂരിലെ ഓട്ടോക്കാര്‍ക്കും പരിചതമായ ചിത്രമായിരുന്നില്ല. താന്‍ സി കെ ചന്ദ്രപ്പനാണെന്ന് പറയാന്‍ അദ്ദേഹവും തയ്യാറായില്ല. ഓട്ടോക്കാരോട് നീരസം പ്രകടിപ്പിക്കാതെ രാമനിലയത്തിലേക്ക് പോയ സി കെ യുടെ ചിന്ത രാത്രി വന്നിറങ്ങുന്ന യാത്രക്കാരുടെ ക്ലേശമായിരുന്നു. പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്റ് എന്ന ആശയം നടപ്പിലാക്കി കൊണ്ടാണ് സി കെ യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരംകണ്ടത്.
അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് പതിറ്റാണ്ടിന്റെ വികസനലക്ഷ്യത്തിലേക്കുളള തൃശൂരിന്റെ കുതിപ്പായിരുന്നു പിന്നീട്. മികച്ച പാര്‍ലമെന്റേറിയനായി തിളങ്ങിയ സി കെ ചന്ദ്രപ്പന്‍ തൃശൂരുകാര്‍ക്ക് വികസനനായകനായിരുന്നു. ദേശീയ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ മികവ് കാണിച്ച സി കെ മണ്ഡലത്തിന്റെ അടിസ്ഥാന വികസനത്തില്‍ ഊന്നിയ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. തൃശൂര്‍ കര്‍മ്മ മണ്ഡലമായി തിരഞ്ഞെടുത്ത 2004 മുതല്‍ 2009 വരെയുളള അഞ്ച് വര്‍ഷം വികസനത്തിന്റെ തേരോട്ടത്തിന്റെ കാലമായിരുന്നു. എം പി ഫണ്ടായി ലഭിച്ച 10കോടി രൂപയും ചെലവഴിക്കാന്‍ കഴിഞ്ഞത് മറ്റുളള എം പിമാരില്‍ നിന്ന് സി കെ യെ വ്യത്യസ്തമാക്കി. തൃശൂരിന്റെ അടിസ്ഥാന സൗകര്യവികസനത്തിലായിരുന്നു സി കെ യുടെ ശ്രദ്ധ. റോഡ് ,കുടിവെളളം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഫണ്ട് ചെലവഴിച്ച അദ്ദേഹം 30ശതമാനം തുക പട്ടികജാതി പട്ടികവര്‍ഗക്കാരുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി നീക്കിവയ്ക്കാന്‍ താല്‍പര്യംകാണിച്ചു.ഏറെ പിന്നാക്കം നില്‍ക്കുന്ന ഹരിജന്‍ കോളനികളില്‍ കുടിവെളളപദ്ധതി, അങ്കണവാടി കെട്ടിടങ്ങള്‍ റോഡുകള്‍ വൈദ്യുതികരണം എന്നിവയിലായിരുന്നു സി കെ പ്രധാന്യം നല്‍കിയത്. പൂവ്വന്‍ച്ചിറ ഹരിജന്‍ കോളനിയില്‍ വൈദ്യുതി എത്തിക്കാന്‍ കേന്ദ്ര വനനിയമം തടസമായപ്പോള്‍ കേന്ദ്രത്തിലെ വിവിധ വകുപ്പ് മന്ത്രിമാരെ കണ്ട് കേബിള്‍ വഴി വൈദ്യുതി എത്തിക്കാന്‍ പ്രത്യേക ഫണ്ട് അനുവദിപ്പിക്കാന്‍ നടപടി സ്വീകരിച്ചത് കോളനി നിവാസികള്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നു. ദരിദ്രരും അവശരുമായ രോഗികള്‍ക്ക് ചികില്‍സാ സഹായം എത്തിക്കുന്നതിലും സി കെ പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നു. കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ, കിഡ്‌നി മാറ്റിവയ്ക്കല്‍ തുടങ്ങിയവ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് സി കെ ആശ്വാസമായി മാറി. പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് നല്ലൊരു തുക ചികില്‍സാ സഹായമായി നേടിക്കൊടുക്കാന്‍ സി കെ ക്ക് കഴിഞ്ഞെന്ന് എം പിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഷേക്ക് മുഹമ്മദ് ഓര്‍മ്മിക്കുന്നു.
എന്‍ എച്ച് -17, എന്‍ എച്ച് -47 എന്നീ റോഡുകളുടെ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതും കോട്ടപ്പുറം ദേശീയ ജലപാതയ്ക്ക് സമാരംഭം കുറിച്ചതും സി കെ യുടെ കാലയളവിലാണ്. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്റെ രണ്ടാം കവാടം ഉള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ സഫലമാക്കിയ സി കെ റെയില്‍ വികസനത്തിന്റെ കാര്യത്തിലും ജനപക്ഷത്തായിരുന്നു. ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസ് സൂപ്പര്‍ ഫാസ്റ്റാക്കി മാറ്റിയ റെയില്‍വെയുടെ നടപടിക്കെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ അതിന് മുന്നില്‍ നില്‍ക്കാനും തിരുമാനം പിന്‍വലിപ്പിക്കാനും സി കെ ഉണ്ടായിരുന്നു. റെയില്‍വെ ചരിത്രത്തില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് ഒരു ട്രെയിന്‍ ഒഴിവാക്കിയത് ആദ്യസംഭവമായിരുന്നെന്നാണ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ പി കൃഷ്ണകുമാര്‍ ഓര്‍ക്കുന്നത്. തൃശൂര്‍-ഗുരുവായുര്‍ റെയില്‍വെ ഇലക്ട്രിഫിക്കേഷന്‍, എല്‍ ഐ സി തൃശൂര്‍ ഡിവിഷന്‍, അളഗപ്പ ടെക്‌സ്റ്റയില്‍സ് നവീകരിച്ച് എന്‍ ടി സി യുടെ മികച്ച യൂണിറ്റാക്കി തുടങ്ങി എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന വികസനമായിരുന്നു നടപ്പാക്കിയത്.മനുഷ്യസ്നേഹിയായി, കരുണയുടെ  ഉറവിടമായി  മാറിയ  ചന്ദ്രപ്പന്  കണ്ണുനീരില്‍  കുതിര്‍ന്ന  ആദരാഞ്ജലി .

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍


No comments: