പിഎസ്സി അംഗത്വംപാർട്ടിയുടെയും കോഴയുടെയും അടിസ്ഥാനത്തിൽ
സംസ്ഥാനത്ത് കേരളാ പിഎസ് സിയിലെ കോഴ ആരോപണമാണ് വിവാദ വിഷയം. പിഎസ് സി അംഗമാക്കുന്നതിനു വാൻ തുക കോഴ വാങ്ങുന്നുവെന്ന് പരാതി .കോഴ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചപ്പോള്‍ പിഎസ് സി അംഗത്വം സംബന്ധിച്ച് മുമ്പും വിവാദങ്ങൾ ഉയർന്നിട്ടുണ്ട് എന്നുമാണ് പറഞ്ഞത് ,പി 'എസ് .സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം സംബന്ധിച്ച ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. കേരളത്തിൽ കൊള്ളമുതൽ പങ്കുവയ്ക്കുന്ന ആർത്തിയോടെയാണ് പിഎസ്സി (പബ്ലിക് സർവീസ് കമ്മീഷൻ) അംഗത്വം വീതം വച്ചെടുക്കുന്നത്. ശന്പളം ഏകദേശം 4.20 ലക്ഷം, ചെയർമാന് 4.5 ലക്ഷം. ഒന്നാം ക്ലാസ് യാത്രപ്പടി, പേഴ്സണൽ അസിസ്റ്റൻഡ്, ഡ്രൈവർ, വീട്ടുകാർക്കുൾപ്പെടെ ചികിത്സച്ചെലവ് തുടങ്ങിയ ആനുകൂല്യങ്ങൾ വേറെ.ആറു കൊല്ലത്തെ സുഖവാസാനന്തരം 2.25 ലക്ഷം മുതൽ മുകളിലേക്ക് പെൻഷൻ. യോഗ്യത വിദ്യാഭ്യാസമല്ല, രാഷ്ട്രീയാഭ്യാസം! ജോലിഭാരത്തെക്കുറിച്ചോ ടെൻഷനെക്കുറിച്ചോ നാളിതുവരെ ഒരംഗവും പരാതിപ്പെട്ടിട്ടില്ല. ഇതുപോലെ കാക്കത്തൊള്ളായിരം കോർപ്പറേഷനുകളിലും ബോർഡുകളിലും ചിലതെങ്കിലും നികുതിപ്പണം വിഴുങ്ങുന്നതല്ലാതെ നാടിനു ഗുണമുള്ളതല്ലെന്ന ആക്ഷേപവുമുണ്ട്.ആവശ്യത്തിലേറെയുള്ള മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വേറെ. ഇത്തരം സംവിധാനങ്ങളൊന്നും ആവശ്യമില്ലെന്നല്ല, സർക്കാർ പരിരക്ഷയുള്ള അഴിമതി കേന്ദ്രങ്ങളായി അവ അധഃപതിച്ചതു തിരിച്ചറിയണം. അല്ലെങ്കിൽ പുതുകേരളവും അഴിമതി വിരുദ്ധ പ്രോജക്ട് സീറോയുമൊക്കെ ഹാസ്യപരിപാടികളാകും.
കഴിഞ്ഞ സർക്കാർ പാവങ്ങളോടു നടത്തിയ പരപീഡാരതിയായിരുന്നു 2025 ഫെബ്രുവരി 19ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. അതിലാണ് പിഎസ്സി അംഗങ്ങൾക്ക് 1.25-1.5 ലക്ഷത്തോളം ശന്പള വർധന നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി അറിയിച്ചത്. 300 രൂപ പോലും തികച്ചു കൂലിയില്ലാതെ പണിയെടുക്കുന്ന ആശാവർക്കർമാർ സെക്രട്ടേറിയറ്റിനു പുറത്ത് അന്നും കുത്തിയിരിപ്പുണ്ടായിരുന്നു.
സിപിഎമ്മിന്റെ സന്പന്നരായ തൊഴിലാളി നേതാക്കൾ ആ പാവപ്പെട്ട സ്ത്രീകളെ പുച്ഛിക്കുന്നുമുണ്ടായിരുന്നു. പക്ഷേ, പിഎസ്സി അംഗങ്ങൾ ചോദിച്ചതിലേറെ പണം പിണറായി സർക്കാർ കൊടുത്തു. സത്യത്തിൽ ആ തീരുമാനം ആശമാരെ ആക്രമിക്കുന്നതും ജനങ്ങളെ പരിഹസിക്കുന്നതുമായിരുന്നു. എൽഡിഎഫ് സർക്കാർ തുടരരുതെന്ന് ഏറ്റവുമധികം ആളുകൾ തീരുമാനിച്ചത് അന്നായിരിക്കും.യുഡിഎഫ് അധികാരത്തിൽ വന്നു. ഇന്നത്തെ മുഖ്യമന്ത്രി അന്നു പ്രതിപക്ഷ സ്ഥാനത്തിരുന്നു പറഞ്ഞ വാക്കുകൾ ഏതാണ്ട് ഇങ്ങനെ: “സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ, ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ പണമില്ലെന്നു പറയുന്പോൾ സർക്കാർ രാഷ്ട്രീയ നിയമനങ്ങളിൽ ധൂർത്ത് നടത്തുകയാണ്.
പിഎസ്സി അംഗങ്ങളുടെ ഭീമമായ ശമ്പള വർധനയെ ന്യായീകരിക്കാൻ സർക്കാരിനു ധാർമികമായ യാതൊരു അടിസ്ഥാനവുമില്ല.” സർ, ഇപ്പോൾ താങ്കളുടെ ഊഴമാണ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതപോലും ആവശ്യമില്ലാത്ത രാഷ്ട്രീയ നിയമനത്തിന്റെ ധൂർത്ത് അവസാനിപ്പിച്ചുകൂടേ? ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ശന്പളം വാങ്ങുന്ന അംഗങ്ങളുടെ എണ്ണത്തിലും കൊള്ളസമാനമായ ശന്പളത്തിലും പെൻഷനിലും കുറവ് വരുത്തിക്കൂടേ?
അഴിമതിയും പിൻവാതിൽ നിയമനവുമൊന്നും തടയില്ലെങ്കിലും, ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് കേരള പിഎസ്സിയിൽ ഉള്ളത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയുമില്ല. കേരളത്തിന്റെ നാലിരട്ടിയുള്ള ഉത്തർപ്രദേശിൽ ഒന്‍പത്, മഹാരാഷ്ട്രയിൽ പരമാവധി ആറാണെങ്കിലും നിലവിൽ മൂന്ന്, തമിഴ്നാട്ടിൽ 14, കർണാടകത്തിൽ ഒന്‍പത് എന്നിങ്ങനെയാണ് അംഗങ്ങൾ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽപോലും പരമാവധി 11 പേരേയുള്ളു. അവിടെ ഉയർന്ന വിദ്യാഭ്യാസ, പ്രഫണൽ യോഗ്യതയുള്ളവരെയാണ് അംഗങ്ങളാക്കുന്നത്. ഇവിടെ ഭരിക്കുന്ന കക്ഷിയും ഘടകകക്ഷികളും തീരുമാനിക്കുന്നതാണ് യോഗ്യത. നിയമനങ്ങൾ പേരിനു മാത്രമാകുകയും നിയമനത്തിൽ അഴിമതി നാറുകയും ചെയ്യുന്നുണ്ടെങ്കിലും 1755 ജീവനക്കാരുള്ള പിഎസ്സി കോടിക്കണക്കിനു രൂപയാണ് പ്രതിമാസം ചെലവിടുന്നത്.
മുന്‍പൊക്കെ 50 വയസിനു മുകളിലുള്ളവരെയായിരുന്നു പിഎസ്സി അംഗങ്ങളായി നിയമിച്ചിരുന്നത്. ഇപ്പോൾ രുചി പിടിച്ചുപോയി. ഒരു ഇടതു വനിതാനേതാവിനെ അംഗമാക്കിയത് 30 വയസിലാണത്രേ. 36 വയസിൽ 2.25 ലക്ഷം പെൻഷൻ വാങ്ങാം. ‘ഇടതുവസന്തകാലത്തെ’ പിൻവാതിൽ നിയമനങ്ങളും കണക്കിലെടുത്താൽ നേതാക്കൾക്ക് "ആശ'മാരോടു പുച്ഛം തോന്നിയതിൽ അതിശയമില്ല.
യുഡിഎഫിലും പുതിയ പിഎസ്സി അംഗങ്ങളുടെ വീതംവയ്പ് അണിയറയിലായിരിക്കാം. സർക്കാരിന്റെ ഈ നറുക്കെടുപ്പില്ലാ ലോട്ടറിയുടെ പണക്കിഴി വേണ്ടെന്നുവയ്ക്കൽ ഒട്ടും എളുപ്പമല്ല. പക്ഷേ, ചാരിത്ര്യപ്രസംഗങ്ങൾക്കുപകരം ചരിത്രമാറ്റത്തിന് ഈ സർക്കാർ തയാറുണ്ടോ എന്നതാണ് ചോദ്യം. പിഎസ്സി പരീക്ഷ പോലെയല്ല, ഉത്തരം നോക്കുവോളം ചോദ്യം ഹാജരുണ്ടാകും.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment