തൂഫാൻ വീശിയടിക്കട്ടെ ,വൻമരങ്ങളും കടപുഴുകി വീഴട്ടെ
ലഹരി മാഫിയയ്ക്കെതിരെ കേരള പോലീസ് ആരംഭിച്ച വിപുലമായ ലഹരി വിരുദ്ധ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ (Operation Toofan). സംസ്ഥാനത്ത് സിന്തറ്റിക് ഡ്രഗ്സിന്റെ ഉപയോഗവും വിൽപനയും തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ ദൗത്യം നടപ്പിലാക്കുന്നത് .21-ാം നൂറ്റാണ്ടിലെ യുവാക്കളിൽ പലരും രാസലഹരികൾക്ക് അടിമകളാണ് . മോളി, എക്സ്റ്റസി, എക്സ് എന്നീ പേരുകളിലുള്ള എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ മനുഷ്യരെ പിശാചുക്കളാക്കി.
വിദ്യാലയങ്ങളിൽ മുതൽ താരങ്ങളാടുന്ന നിശാപാർട്ടികളിൽവരെ അവരെത്തി. കുറ്റകൃത്യങ്ങൾ അനായാസമായി. പക്ഷേ, ഉറവിടം കണ്ടെത്തി നശിപ്പിക്കാൻ ആർക്കുമായില്ല. കാരണം, ഭരിക്കുന്നവരിലെയും പോലീസിലെയും പലർക്കും മയക്കുമരുന്നു വ്യാപാരികൾ അസ്പൃശ്യരായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല "ഓപ്പറേഷൻ തൂഫാൻ' പ്രഖ്യാപിച്ചത്. പേരുപോലെ കൊടുങ്കാറ്റുതന്നെയാണ്. 10 ദിവസമായപ്പോഴേക്കും 2259 കേസുകള്, 2440 അറസ്റ്റുകൾ. ഇപ്പോഴതു വീണ്ടും വർധിച്ചു. രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, സർക്കാർ വിചാരിച്ചാൽ ഇതൊക്കെ സാധ്യമാണെന്നു ജനത്തിനു മനസിലായി. രണ്ട്, വിതരണക്കാരിൽനിന്ന് ഉറവിടങ്ങളായ മാഫിയകളിലേക്ക് എത്തണം. പുതുഭരണത്തിന്റെ ന്യൂനമർദമൊഴിഞ്ഞ് ഇതൊരു ഇളംകാറ്റായി ഒതുങ്ങിയാൽ മാഫിയ അതിന്റെ തന്ത്രങ്ങൾ മാറ്റി പുതിയ വൈറസാകും. ഇനിയൊരു ഓപ്പറേഷനിലും ജനത്തിനു പ്രതീക്ഷയുമില്ലാതാകും. മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് അടിച്ചൊതുക്കാനുള്ള അവസരമാണിത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പശ്ചിമേഷ്യയിലെ യുദ്ധത്തെക്കാൾ സങ്കീർണമായൊരു യുദ്ധമാണ് അറിഞ്ഞോ അറിയാതെയോ ആഭ്യന്തരമന്ത്രി തുടങ്ങിവച്ചത്. പൊരുതിമടുത്താൽ പുറത്തുകടക്കാനുള്ള പദ്ധതിയല്ല, മാഫിയയെ തീർത്തുകളയുന്നൊരു സന്പൂർണവിജയമാണ് കേരളം കാത്തിരിക്കുന്നത്.
മയക്കുമരുന്നിന്റെ ഉറവിടം തകർക്കുക എളുപ്പമല്ല. പക്ഷേ, സാധ്യമാകണം. തമിഴ്നാട്, ഒഡീഷ, ആന്ധ്ര, ബംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു രാജ്യാതിർത്തി കടന്നുമെത്തുന്ന വലിയ ചങ്ങലയിൽനിന്നാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത്. ഒരു സംസ്ഥാനത്തിനു മാത്രമായി ഈ ചങ്ങല പൊട്ടിക്കാനാകില്ല. മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും ഇതേ നിശ്ചയദാർഢ്യമുണ്ടാകണം. തമിഴ്നാട്ടിലെ വിജയ് സർക്കാർ മയക്കുമരുന്നു വേട്ട ശക്തമാക്കിയെന്നാണ് വാർത്തകൾ. മധ്യപ്രദേശിലെ ഇൻഡോറിൽ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖല നടത്തിവന്നിരുന്ന മാഫിയ തലവനും പിടികിട്ടാപ്പുള്ളിയുമായ ഹാരുൺ ഖാൻ കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായി. കേന്ദ്രസർക്കാർ ലഹരിവേട്ട നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി രാജ്യമൊട്ടാകെ ഫലപ്രദമായൊരു പദ്ധതിയും ഇതുവരെ വിജയിപ്പിച്ചിട്ടില്ല. ലോകത്തെങ്ങും സമാന്തര വാഴ്ച നടത്തുന്ന ലഹരിമാഫിയയുടെ കരുത്തോർത്താൽ തൂഫാൻപോലും പൂഴി പറപ്പിക്കുന്നതേയുള്ളൂ, വൻമരങ്ങളും കടപുഴകണം. ലഹരി മാഫിയകൾ യദേഷ്ടം ഇപ്പോഴും വിഹരിക്കുന്നു .
വൻ സ്രാവുകൾ പോയിട്ട് സംസ്ഥാനത്തെ വിതരണക്കാരെയും ഉപയോക്താക്കളെയും അകത്താക്കുന്നതുപോലും എളുപ്പമല്ല. കാരണം, അവർക്ക് രാഷ്ട്രീയ-പോലീസ് പിന്തുണയുണ്ട്. മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് മാഫിയകളെ സഹായിക്കുന്ന, കരിപ്പൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിലുൾപ്പെടെ രാജ്യത്തെ ഏതാണ്ട് എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത്തരക്കാരുണ്ട്. അതായത്, കേന്ദ്രത്തിന്റെയും ഇതരസംസ്ഥാനങ്ങളുടെയും പിന്തുണയും ലഹരിമാഫിയയെ സഹായിക്കുന്ന കപ്പലിലെ കള്ളന്മാരെയും കുടുക്കാതെ ലഹരിമാഫിയ ഉന്മൂലനം എളുപ്പമല്ല. പക്ഷേ, ഓപ്പറേഷൻ തൂഫാൻ തുടങ്ങി രണ്ടാഴ്ചകൊണ്ട് മറ്റേതൊരു സംസ്ഥാനത്തെയുംകാൾ ചരിത്ര നേട്ടമുണ്ടാക്കാനായെങ്കിൽ നമ്മുടെ യുവാക്കളെയെങ്കിലും രക്ഷിക്കാനാകും. ഉറവിടം നശിപ്പിക്കാനായില്ലെങ്കിലും കേരളത്തിലേക്കുള്ള ഉറവകൾ വെട്ടിമൂടാനാകും.യഥാർഥത്തിൽ ആഭ്യന്തരവകുപ്പിനു കീഴിൽ, ഉറങ്ങാതിരിക്കുന്ന ഒരു സായുധസംഘത്തെ ലഹരിവേട്ട മാത്രം ചുമതലയാക്കി നിലനിർത്തണം. നമ്മുടെ യുവാക്കളെ രക്ഷിക്കാൻ സർക്കാരിനെ കഴിയൂ .
പ്രൊഫ്.ജോൺ കുരാക്കാർ

No comments:
Post a Comment