പാമ്പുകൾക്കു മാളമുണ്ട് ,സർക്കാരുണ്ട്,
മനുഷ്യന് ആരുണ്ട് ?
കേരളത്തിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞു , 102 സീറ്റുകളോടെ UDF അധികാരത്തിൽ എത്തും . മുഖ്യമന്ത്രി ആവാൻ കേരളത്തിൽ കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നു .ഏതു മുഖ്യമന്ത്രിയായാലും ഏതു പാർട്ടിയുടെ സർക്കാരായാലും കേരളത്തിലെ പാവപ്പെട്ടവന്റെ ജീവിതം പാന്പും പട്ടിയും വന്യജീവികളും തീരുമാനിക്കും. കാരണം, കേന്ദ്രത്തിലായാലും കേരളത്തിലായാലും ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരുമൊക്കെ കാലഹരണപ്പെട്ട വന്യജീവി-തെരുവുനായ-പാന്പു സംരക്ഷണ നിയമങ്ങൾക്കു മുകളിൽ അടയിരുന്നു മരണം വിരിയിക്കുകയാണ്.ദേശീയനേതാക്കൾ, കൊല്ലുന്ന മൃഗങ്ങൾക്കുവേണ്ടി കരയുന്പോൾ പ്രാദേശിക നേതാക്കൾക്ക് കൊല്ലപ്പെടുന്ന മനുഷ്യരെ നോക്കി കള്ളക്കരച്ചിൽ നടത്താനല്ലേ കഴിയൂ. നമ്മുടെ നികുതിപ്പണംകൊണ്ട് സുരക്ഷിതവലയത്തിൽ കഴിയുന്ന ഈ തന്പ്രാക്കന്മാർ സംരക്ഷിക്കുന്ന ജന്തുസ്ഥാൻ നിയമങ്ങൾ കോടതികൾക്കും കൂച്ചുവിലങ്ങിട്ടിരിക്കുന്നു. വന്യജീവികളും തെരുവുനായകളും വിഷസർപ്പങ്ങളുമല്ല, അധികാരത്തിന്റെ മകുടിയൂതുന്ന ഈ രാഷ്ട്രീയ പാന്പാട്ടികളാണ് നമ്മുടെ സഹജീവികളെ കൊല്ലുന്നത്. മേയ് നാലിനെങ്കിലും ഒരു സൂര്യനുദിക്കുമോ?
തളിപ്പറന്പ് പട്ടുവത്ത് നബീസ,ലപ്പുഴയിൽ ഇന്ദിര, കായംകുളത്ത് സലീന, ചിറയിൻകീഴിൽ എട്ടുവയസുകാരൻ ദിക്ഷൽ, തിരുവനന്തപുരം കിളിമാനൂരിൽ സുധർമ, തൃശൂരിൽ എട്ടുവയസുകാരൻ ആൽജോ... പട്ടികയിൽ അടുത്തത് ആരുമാകാം. കേരളത്തില്‍ കഴിഞ്ഞ 10 വർഷത്തിനിടെ 658 പേർ പാമ്പുകടിയേറ്റു മരിച്ചെന്നാണ് നാണംകെട്ട വനം വകുപ്പിന്റെ കണക്കുകള്‍. ഈ നരബലി സർക്കാർ കാവലിൽ തുടരുകയാണ്. എന്നിട്ട്, സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ ഉപദേശവും!
കുഞ്ഞുങ്ങളുടേതുൾപ്പെടെ കരിനീലിച്ച മൃതദേഹങ്ങൾക്കുമുന്നിൽ നാട് അലമുറയിടുന്പോൾ, പിടികൂടിയ ആയിരക്കണക്കിനു വിഷജീവികളെ നെഞ്ചോടു ചേർത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ താലോലിക്കുകയാണ്. കഴിഞ്ഞദിവസം, വയനാട് പയ്യന്പള്ളി പടമല വീട്ടുപരിസരത്തുനിന്ന് മൂർഖൻ പാന്പിനെയും 25 വിഷക്കുഞ്ഞുങ്ങളെയും പിടിച്ച് സുരക്ഷിതമായി കാട്ടിലെത്തിച്ചു. കാടെന്നാൽ ജനവാസകേന്ദ്രങ്ങളിൽനിന്ന് ഇത്തിരി മാറി എവിടെയെങ്കിലും. പലയിടങ്ങളിൽനിന്ന് പിടികൂടിയ വിഷപ്പാന്പുകളെ കുതിരാൻ ക്ഷേത്രപരിസരത്ത് തുറന്നുവിട്ടെന്നാരോപിച്ച് നാട്ടുകാർ വനംവകുപ്പിന്റെ വാഹനം തടഞ്ഞതും ഇക്കഴിഞ്ഞ ദിവസമാണ്.
പാന്പുകളുടെ മുട്ടപോലും ഒരു പോറലുമേൽക്കാതെ വിരിയിച്ചു വളർത്തുന്ന ഈ ജനദ്രോഹവകുപ്പിന്റെ കഴിഞ്ഞ മാസത്തെ ശന്പളം കൊടുത്തത് മുകളിൽ പറഞ്ഞ മരിച്ചവരുടെ നികുതികൂടി ചേർത്താണ്. അടുത്ത മാസത്തെ ശന്പളം കൊടുക്കേണ്ടത് അവരുടെ ഉറ്റവരുടെയും നികുതിയിൽനിന്നെടുത്ത്. എത്ര നിരുത്തരവാദപരവും ആപത്കരവുമായ രാഷ്ട്രീയ ഭരണമാണിത്.
2016 മുതൽ 2025 ജനുവരി വരെ, കാടിറങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 1,128 പേരാണ്. കഴിഞ്ഞ ഒന്നേകാൽ വർഷത്തെ കണക്കുകൂടിയാകുന്പോൾ ഇതു ഗണ്യമായി വർധിക്കും. ആർക്കു പോയി? വനം-വന്യജീവി സംരക്ഷണ നിയമം അടിച്ചേൽപ്പിക്കാൻ ഉത്തരവാദപ്പെട്ട ഭരണാധികാരികളോ രാഷ്ട്രീയക്കാരോ ഉന്നതോദ്യോഗസ്ഥരോ ജഡ്ജിമാരോ മൃഗസ്നേഹികളോ നായ ഫാഷൻപരേഡുകാരോ ഒന്നുമല്ല, കർഷകരും ദളിതരും ആദിവാസികളും ദരിദ്രരുമായ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
വോട്ടവകാശമല്ലാതെ, അധികാരത്തിലോ നിയമനിർമാണത്തിലോ പങ്കില്ലാത്ത ജനാധിപത്യത്തിന്റെ പല്ലക്കുവാഹകർ! അതല്ലേ യാഥാർഥ്യം? കാട്ടാന, കടുവ, കാട്ടുപന്നി, പാന്പ്... മുകളിൽ പറഞ്ഞ 1,128 മരണക്കണക്കുകളിൽ ദുരന്തം അവസാനിക്കുന്നില്ല. 8,480 പേർക്ക് ഒന്‍പതു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റു. പലരും ശയ്യാവലംബികളായി. 53.08 കോടി രൂപ നഷ്ടപരിഹാരമായി കൊടുക്കേണ്ടിവന്നപ്പോൾ, കാട്ടതിരിൽ വേലി കെട്ടിയെന്നു പറഞ്ഞ് എഴുതിത്തള്ളിയത് 74.83 കോടി.കേരളത്തിൽ 280 ജനജാഗ്രതാ സമിതികളും 28 ദ്രുതപ്രതികരണ സംഘങ്ങളും രക്ഷിക്കാനുണ്ടെന്നു പറയുന്നതിനിടെയാണ് ഈ നാശമത്രയും. തകർക്കപ്പെട്ട വീടുകളും നഷ്ടമായ വളർത്തുമൃഗങ്ങളും കൃഷിയുമൊക്കെ കേരളത്തിന്റെ കാർഷിക സംസ്കാരത്തെ എത്ര പിന്നോട്ടടിച്ചെന്നതിനെക്കുറിച്ച് ഇന്നോളം ഒരു ഗവേഷണവുമില്ല.
സ്വയരക്ഷയ്ക്കുവേണ്ടി മനുഷ്യ കൊന്നാൽ ഒഴിവുണ്ടാകും. പക്ഷേ, കൊല്ലാനെത്തുന്ന മൃഗത്തെ തൊട്ടാൽ ശിക്ഷിക്കാൻ ഈ രാജ്യത്ത് കോടതിയുണ്ട്. എത്ര തവണ വന്യജീവി-തെരുവുനായ ആക്രമണങ്ങൾ സുപ്രീംകോടതി വരെയെത്തി. വിചാരണയ്ക്കിടയിലെ ചില നിരീക്ഷണങ്ങൾ കേൾക്കുന്പോൾ നമ്മളോർക്കും മനുഷ്യർക്കുവേണ്ടിയൊരു വിധിയുണ്ടാകുമെന്ന്. ഇല്ല, എഴുതപ്പെട്ട കാട്ടുനിയമങ്ങളുടെ വ്യാഖ്യാനങ്ങളും അവ ലംഘിക്കപ്പെടുന്നില്ലെന്ന ഉറപ്പുമാണ് നീതിയെന്ന പേരിൽ അന്തിമവിധിയായി എഴുതപ്പെടുന്നത്. അതാകട്ടെ, ഗതികെട്ട മനുഷ്യരുടെ മരണവിധിയായി പരിണമിച്ചിരിക്കുന്നു. ജനത്തെ വിഷാദം ബാധിച്ചിരിക്കുന്നു
മനുഷ്യരെ കൊന്നൊടുക്കുന്ന വന്യജീവികളെയെല്ലാം പരിഷ്കൃതരാജ്യങ്ങൾ വേട്ടയാടി തിന്നുതീർക്കുന്നു. തെരുവുനായ്ക്കളെയെന്നല്ല ദേശീയമൃഗങ്ങളെപ്പോലും എണ്ണത്തിലധികമായാൽ അവർ കൊല്ലും. ഇവിടെ കാക്കത്തൊള്ളായിരം നിയമങ്ങൾ പാലിച്ച് ഒരു പന്നിയെ കൊന്നാൽ അതിനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കുഴിച്ചുമൂടും. വായാടിത്തമൊഴിച്ചാൽ, ദരിദ്രരുടെ എണ്ണം അനുദിനം വർധിക്കുന്നെന്ന കണക്കുകൾക്കുമുന്നിൽ തലകുനിച്ചുനിൽക്കുന്ന രാജ്യത്താണിത്. 25 വർഷമായി നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി തുടങ്ങിയിട്ട്.
കോടികൾ മുടിപ്പിച്ചതും വാക്സിൻ കന്പനികൾ കോടാനുകോടി രൂപ കൊയ്തതുമല്ലാതെ പൗരർക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയതിനാല്‍ എബിസി പ്രായോഗികമല്ലെന്നും പെട്ടെന്നു കൂട്ടിലടയ്ക്കുകയോ നശിപ്പിക്കുകയോ വേണമെന്നുമാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടത്. ആരോടു പറയാൻ. മനുഷ്യരെ കൊല്ലുന്ന വന്യജീവികളെയും തെരുവുനായകളെയുമോർത്തു കണ്ണീരൊഴുക്കിയിട്ടുവന്ന് ആരെയുമുപദ്രവിക്കാത്ത വളർത്തുമൃഗങ്ങളെ അറത്തു കറിയാക്കി ശാപ്പിടുന്ന കാപട്യങ്ങളോടോ?
കാൽ നൂറ്റാണ്ടു പിന്നിട്ട എബിസിയെന്ന ലോകതോൽവി നിയമവും 54 വർഷമായ 1972ലെ വന്യജീവി നിയമവുമാണ് ഈ മനുഷ്യക്കുരുതിയുടെ ആയുധം. സഹജീവികളോടു പ്രതിബദ്ധതയുള്ള, മനുഷ്യരക്തംകൊണ്ട് കവിതയെഴുതുന്ന കപടമൃഗസ്നേഹികൾക്കു മുന്നിൽ മുട്ടുവിറയ്ക്കാത്ത, പാർട്ടിയേതായാലും ദേശീയനേതാക്കളുടെ റാൻമൂളികളല്ലാത്ത ഒരൊറ്റ ജനപ്രതിനിധിയെങ്കിലുമുണ്ടായിരുന്നെങ്കിൽ... ശിശുക്കൾ ഉൾപ്പെടെ പതിനായിരങ്ങളെ കുരുതികൊടുത്ത ഈ വന്യജീവി സംരക്ഷണ ബലിക്കല്ലുകൾ പണ്ടേ തച്ചുടയ്ക്കുമായിരുന്നു. അത്തരമൊരു ചരിത്രപുരുഷൻ, സ്ത്രീ... മേയ് നാലിനു ജയിച്ചിരുന്നെങ്കിൽ!
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment