Pages

Monday, November 24, 2025

മാർ ദിവന്നാസിയോസ് ഒന്നാമൻ പിതാവിൻ്റെ 209 -മത് ഓർമ്മ

പത്താം മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ പിതാവിൻ്റെ 209 -മത് ഓർമ്മ

വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ പത്താമത് മലങ്കര മെത്രാപ്പോലീത്താ ആയി വാണരുളിയ " മലങ്കര സഭ ജ്യോതിസ്"

എന്ന് വിശേഷിപ്പിക്കപ്പെടുന്ന പിതാവാണ് പഴയ സെമിനാരി സ്ഥാപകൻ കൂടിയായ പുലിക്കോട്ടിൽ ഒന്നാമൻ തിരുമേനി.

മലങ്കര സഭയുടെ ചരിത്രം ഒരു നിർണായക മാർഗ്ഗത്തിലൂടെ തിരിച്ചുവിടുന്നതിന് മുഖാന്തിരമായ ഒരു മഹത് വ്യക്തിയായിരുന്നു കുന്നംകുളം സ്വദേശിയായ പുലിക്കോട്ടിൽ ഇട്ടൂപ്പ് കത്തനാർ. പിന്നീട് അദ്ദേഹം മെത്രാപ്പോലീത്ത ആയപ്പോൾ ദീവന്നാസ്യോസ് രണ്ടാമൻ എന്ന നാമധേയത്തിൽ അറിയപ്പെട്ടു.

പരമഭക്തനും, സാത്വികനും, ആയിരുന്ന ഇട്ടൂപ് കത്തനാർ കുന്നംകുളം ആർത്താറ്റ് പള്ളിയിൽ താമസിക്കുന്ന കാലത്താണ് "മൈസൂർ വ്യാഘ്രം" എന്നറിയപ്പെട്ടിരുന്ന ടിപ്പുസുൽത്താൻ ആർത്താറ്റ്പള്ളിയും, കുന്നംകുളം അങ്ങാടികളും, ആക്രമിക്കുകയും നശിപ്പിക്കുകയും കൊള്ളയടിക്കുകയും കൊള്ളിവയ്ക്കുകയും ചെയ്തത്. കുന്നംകുളം അങ്ങാടിയിലെ താമസക്കാരായ പലരും ഭയവിഹ്വലരായി പ്രാണരക്ഷാർത്ഥം ഓടി പോയെങ്കിലും ഇട്ടൂപ് കത്തനാർ പള്ളിയിൽ തന്നെ താമസിച്ചു ടിപ്പുവിന്റെ ഭീഷണികളെ ദൈവാശ്രയത്തിലും നോമ്പാലും ഉപവാസത്താലും അദ്ദേഹം അതിജീവിച്ചു.

മാർത്തോമാ ആറാമന്റെ കാലശേഷം മാർത്തോമാ ഏഴാമൻ മലങ്കര സഭാ ഭരണം ഏറ്റെടുത്തു എങ്കിലും, 1809 ഇൽ കാലം ചെയ്തതിനാൽ മാർത്തോമാ എട്ടാമനാണ് പിൻഗാമിയായി വന്നത്. അദ്ദേഹത്തെ ഭരണകാര്യങ്ങളിൽ സഹായിക്കുവാനായി കായംകുളം ഫിലിപ്പോസ് റമ്പാനെയും, കുന്നംകുളം പുലിക്കോട്ടിൽ ഇട്ടൂപ് കത്തനാരെ 1809 ഓഗസ്റ്റ് 27നു റമ്പാൻ ആക്കിക്കൊണ്ട് നിയമിച്ചു. മാർത്തോമ ഏഴാമന്റെ നാല്പതാം ചരമദിനം അടിയന്തരത്തിൽ വന്നുകൂടിയ കത്തനാര് മാരുടെയും പള്ളി പ്രതിപുരുഷന്മാരുടെയും യോഗനിശ്ചയപ്രകാരം വൈദിക വിദ്യാർത്ഥികളുടെ പഠനത്തിനായുള്ള പഠിത്തവീട്, വൈദിക സെമിനാരി ഉണ്ടാകണം എന്ന് റമ്പാൻ ആഗ്രഹിച്ചു. അതിലേക്ക് കേണൽ മൺറോ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും, വട്ടിപ്പണത്തിന്റെ പലിശ ഏഴാം മാർത്തോമാ കൈപ്പറ്റിയ 840 രൂപ കഴിച്ചു നാളിതുവരെ ഉണ്ടായിരുന്ന 3360 രൂപ റമ്പാനെ ഏൽപ്പിക്കുകയും ചെയ്തു.

തിരുവല്ലയിലെ പള്ളി കത്തിച്ചതിന് പിഴയായി വാങ്ങിയ 8000 രൂപയും റാണി ലക്ഷ്മി ഭായ് സംഭാവന ചെയ്ത 20,000 രൂപയും, പലരും സംഭാവനയായി നൽകിയ 14035 രൂപയും ഉപയോഗിച്ച് സർക്കാരിൽ നിന്നും കരമൊഴിവായി ലഭിച്ച 16 ഏക്കർ സ്ഥലത്ത് 1814 മൂന്നാം തീയതി സെമിനാരിക്ക് കല്ലിട്ട് പണി ആരംഭിക്കുകയും ഇന്ന് കാണുന്ന രീതിയിലുള്ള നാലുകെട്ടും ചാപ്പലും ആയി പ്രധാനപ്പെട്ട കെട്ടിടം,1815 ഇൽ പണി പൂർത്തിയാക്കി വൈദിക പഠനം ആരംഭിക്കുകയും ചെയ്തു.

എന്നാൽ വട്ടിപണത്തിനന്റെ പലിശ ഒരു റമ്പാനെ ഏൽപ്പിക്കുന്നത് നിയമാനുസൃതമായ നടപടിയല്ലെന്ന് മദ്രാസ് ഗവൺമെന്റ് റസിഡണ്ടിനെ അറിയിച്ചതിനാൽ നിയമ വൈകല്യം തിരുത്തേണ്ടത് ആവശ്യമായിവന്നു.അതിനുവേണ്ടി തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭയുടെ മെത്രാനായിരുന്ന കിടങ്ങൻ മാർ പീലക്സിനോസ് 1815 മാർച്ച് മാസം 21 തീയതി ഇട്ടുപ്പു റമ്പാനെ മാർ ദീവന്നാസിയോസ് എന്നപേരിൽ മെത്രാനായി അഭിഷേകം ചെയ്തു.

അത് അംഗീകരിച്ചുകൊണ്ട് തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തിരു വെഴുത്തു വിളംബരം പുറപ്പെടുവിച്ചു. അങ്ങനെ മാർ ദിവന്നാസിയോസിന്റെ സ്ഥാനം ഉറപ്പാക്കി. ഇതോടുകൂടി മലങ്കര സഭയിലെ പൗരോഹിത്യ പാരമ്പര്യം പുരാതനമായ പകലോമറ്റം തറവാട്ടിൽ നിന്നും മാറ്റപ്പെട്ടു. ഇംഗ്ലീഷ് മിഷനറിമാർ സഭാകാര്യങ്ങളിൽ മെത്രാന്വാഴ്ച കാര്യങ്ങളിലും സ്വാധീനം ചെലുത്താനും ഇടപെടാനും നിയന്ത്രണങ്ങൾ നടത്താനുമൊക്കെ ആരംഭമിട്ടു.

അത് പിന്നീട് മറ്റൊരു വഴിത്തിരിവിനും തിരുസഭയുടെ പിളർപ്പുകൾക്കും വഴിയൊരുക്കുകയും ചെയ്തു.

മാർ ദിവന്നാസിയോസ് 1816 നവംബർ ഇരുപത്തിനാലാം തീയതി കാലം ചെയ്തു അദ്ദേഹം സ്ഥാപിച്ച പഴയസെമിനാരിയിൽ തന്നെ അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സംഭാവനയാണ് പഴയ സെമിനാരി എന്ന് പറയപ്പെടുന്നതും സഭയിലെ സംഭവങ്ങൾക്കും ചരിത്രത്തിലെ ഗതിവിഗതികളും സാക്ഷ്യം വഹിച്ചിട്ടുള്ളതുമായ കോട്ടയത്തെ വൈദിക സെമിനാരി

പഴയ സെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയ്ക്കു അദ്ദേഹത്തിന്റെ 175 ആം രജതജൂബിലി വർഷത്തിൽ മലങ്കര എപ്പിസ്കോപ്പൽ സുന്നഹദോസ് നൽകിയ ബഹുമതി നാമമാണ് "സഭ ജ്യോതിസ് " എന്നത് ജ്യോതിസ് എന്ന വാക്കിനർത്ഥം പ്രകാശവും തേജസ്സും പരത്തുന്നത് എന്നാണ് സഭ ജ്യോതിസ് എന്ന നാമം തികച്ചും പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അന്വർത്ഥമാണ്.

 







No comments: