മലങ്കര സഭയുടെ ആദിച്ചനെല്ലൂർ പള്ളിയിൽ വിഘടിത വിഭാഗം നടത്തിയത് നിയമലംഘനം : ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ
തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആദിച്ചനെല്ലൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഇരുട്ടിൻ്റെ മറവിൽ വിഘടിത വിഭാഗം നടത്തിയ അതിക്രമം നിയമവാഴ്ച്ചയെ വെല്ലുവിളിക്കാനുള്ള ആസൂത്രിത നീക്കമെന്ന് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ. സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം ജസ്റ്റീസ് മളീമഠ് വിളിച്ചു കൂട്ടിയ മലങ്കര അസോസിയേഷൻ പട്ടികയിൽ ഉൾപ്പെട്ട ഇടവകയാണ് ആദിച്ചനെല്ലൂർ സെന്റ് ജോർജ് പള്ളി. വിഘടിത വിഭാഗം ഈ പള്ളിയിൽ നിന്ന് പിരിഞ്ഞ് പുതിയ ആരാധനാലയം സ്ഥാപിച്ചിട്ടുളളതാണ്. എന്നാൽ മലങ്കരസഭാ ഭരണഘടന അംഗീകരിക്കുന്ന സഭാംഗങ്ങൾ ഇപ്പോഴും ആദിച്ചനെല്ലൂർ പള്ളിയിൽ അംഗങ്ങളായി നിലനിൽക്കുന്നു. വസ്തുത ഇതായിരിക്കെ മലങ്കര സഭാ ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും കയ്യൂക്ക് കൊണ്ട് അട്ടിമറിക്കാനുള്ള ശ്രമം എന്തു വിലകൊടുത്തും നേരിടും. ആദിച്ചനെല്ലൂർ പള്ളി മലങ്കര സഭയുടെ അവിഭാജ്യ ഘടകമായി നിലനിൽക്കുവാൻ ഏതറ്റം വരെയും പോകുമെന്നും മെത്രാപ്പോലീത്താ വ്യക്തമാക്കി. വിഘടിത വിഭാഗം അന്യായമായി കൈവശം വെച്ചിരിക്കുന്ന മലങ്കര സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും സുപ്രീം കോടതി വിധി നടപ്പാക്കുവാൻ പ്രതിജ്ഞാബദ്ധമാണെന്നും ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അറിയിച്ചു.
No comments:
Post a Comment