കടം കടം സർവത്ര കടം –
കടം വന്ന വഴികൾ.
കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമായിരിക്കുകയാണ്. തുടർച്ചയായെത്തിയ 2 പ്രളയങ്ങളും ജിഎസ്ടി നടപ്പാക്കിയതും നോട്ടുനിരോധനവും കോവിഡ് വ്യാപനവുമൊക്കെ അതിനു കാരണമായി എടുത്തുകാണി ക്കാം.25 വർഷം കൊണ്ട് 3 ലക്ഷം കോടിയോളം രൂപയ്ക്കു കടക്കാരായി മാറി നമ്മൾ. മാറിമാറി വരുന്ന സർക്കാരുകൾ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തു. ചെലവിടാൻ കാട്ടിയ ഉത്സാഹം വരുമാനം വർധിപ്പിക്കാൻ കാട്ടിയുമില്ല. അങ്ങനെയാണ് കേരളത്തിന്റെ കടം മൂന്നേകാൽ ലക്ഷം കോടിയിൽ എത്തുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റ് പ്രകാരം സർക്കാരിന്റെ ആകെ വരുമാനം ഒന്നേകാൽ ലക്ഷം കോടി രൂപയാണ്. ചെലവും ഒന്നേകാൽ ലക്ഷം കോടി തന്നെ. വരുമാനമായി കിട്ടുന്ന ഒന്നേകാൽ ലക്ഷം കോടിയിൽനിന്ന് ഒരു ലക്ഷം കോടിയിലേറെ രൂപയാണ് ശമ്പളവും പെൻഷനും വിതരണം ചെയ്യാനും മറ്റു ദൈനംദിന ആവശ്യങ്ങൾക്കുമായി സർക്കാർ ചെലവിടുന്നത്.
ധനസ്ഥിതി പരിതാപകരമായതിനാൽ ചെലവുകൾ വെട്ടിച്ചുരുക്കുന്നതിനായി ഇൗ സർക്കാർ 5 ഉത്തരവുകളാണ് ഇറക്കിയത്. ചെലവു ചുരുക്കണമെന്ന് വകുപ്പു തലവന്മാരോട് അടിക്കടി ആവശ്യപ്പെടുന്ന മന്ത്രിമാരുടെ ചെലവ് ചുരുക്കുന്നുണ്ടോ ? എള്ള് ചോരുന്നത് അറിയുന്നില്ല , തേങ്ങാ ചോരുന്നത് അറിയും എന്നൊരു പഴമൊഴിയുണ്ട് . കേരളത്തിൽ തേങ്ങാചോരുന്നതുപോലും ആരും കാര്യമാക്കുന്നില്ല . ആർക്കും കേരളത്തിൻറെ കടത്തെക്കുറിച്ച് , കടം വർദ്ധിക്കുന്നതിനെ കുറിച്ച് ഒരു വേവലാതിയുമില്ല .ലോക ഭൗമദിനത്തിൽ നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമൊക്കെ വീട്ടിലെ വൈദ്യുതവിളക്കുകളെല്ലാം കെടുത്തും. വൈദ്യുതി ഉപയോഗം കുറയ്ക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച് കോടിക്കണക്കിന് എൽഇഡി ബൾബുകൾ വിതരണം ചെയ്യും. തെരുവുവിളക്കുകളെല്ലാം എൽഇഡിയാക്കി മാറ്റും. നമ്മുടെ മന്ത്രിമാരുടെ ഒൗദ്യോഗിക വസതികളിലെ വൈദ്യുതിബില്ലിലേക്ക് ഒന്നു നോക്കാം. 2 മാസത്തിലൊരിക്കൽ ശരാശരി 80,000 രൂപയാണ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ വൈദ്യുതിബിൽ. എന്നാൽ, ലോക്ഡൗൺ കാലത്ത് അത് ഒറ്റയടിക്ക് ഒന്നേകാൽ ലക്ഷത്തിലേക്കു കുതിച്ചു. മന്ത്രിസഭയിലെ ഒന്നാമനായ മുഖ്യമന്ത്രി തന്നെയാണ് മിക്ക മാസങ്ങളിലും വൈദ്യുതി ഉപയോഗത്തിലും ഒന്നാമൻ.
ചെലവു ചുരുക്കാൻ അടിക്കടി ഉത്തരവിറക്കുന്ന ധനമന്ത്രി തോമസ് ഐസക് താമസിക്കുന്ന മൻമോഹൻ ബംഗ്ലാവിലെ വൈദ്യുതിബിൽ പൊതുവേ 40,000 രൂപയാണ്; അതു ലോക്ഡൗണായപ്പോൾ 86,000 രൂപയായി.ചെലവു ചുരുക്കാത്തതിനു സർക്കാരിനെ അടിക്കടി വിമർശിക്കുന്ന പ്രതിപക്ഷ നേതാവാകട്ടെ, ധനമന്ത്രിയെയും കടത്തിവെട്ടി. അദ്ദേഹത്തിന്റെ കന്റോൺമെന്റ് ഹൗസിൽ ജനുവരിയിൽ 56,116 രൂപയും മാർച്ചിൽ 61,569 രൂപയും ആയിരുന്ന ബിൽ മേയിൽ ഒറ്റയടിക്ക് 91,529 രൂപയായി കുതിച്ചു. എസിയും ടിവിയും ഫ്രിജും വാഷിങ് മെഷീനും ഒക്കെയുള്ള ഒരു ഇടത്തരം കുടുംബത്തിലെ ദ്വൈമാസ വൈദ്യുതിബിൽ ഏകദേശം 2000 രൂപയാണ്. എന്നാൽ, കുടുംബാംഗങ്ങൾ ഒപ്പമില്ലാത്ത മന്ത്രിമാരുടെ വസതികളിൽപോലും എന്താണിങ്ങനെ മുക്കാൽ ലക്ഷത്തോളം ബില്ലാകുന്നത്
കടം വന്ന മറ്റൊരു വഴി ഇതാണ് 1.70 കോടി രൂപ വാടക നൽകി, ശംഖുമുഖത്ത് പൊടിപിടിച്ചു കിടക്കുന്ന ഹെലികോപ്റ്ററിന്റെ കാര്യം. ഒരു വർഷം 20 കോടിയാണ് ഹെലികോപ്റ്ററിനായി സർക്കാർ ചെലവിടുന്നത്. ആകെ ഉപയോഗിച്ചതാകട്ടെ മൂന്നോ നാലോ വട്ടം. ഇൗ പാഴ്ച്ചെലവ് ഒഴിവാക്കിയിരുന്നെങ്കിൽ 20 കോടി കൊണ്ട് 500 പേർക്ക് ലൈഫ് പദ്ധതിക്കു കീഴിൽ വീടുവച്ചു നൽകാമായിരുന്നു.കിഫ്ബി എടുത്ത മിക്ക വായ്പകളുടെയും ഭാരം ഇനി വരുന്ന സർക്കാരിന്റെ തലയിലാണ് .ഭരിക്കുന്നവര് അവരുടെ താത്പര്യത്തിനുവേണ്ടി പണം ധൂര്ത്തടിക്കുന്നു. വകുപ്പുകള് വിഭജിച്ച് എണ്ണം കൂട്ടുക, കണക്കില്ലാതെ നിയമനങ്ങള് നടത്തുക, സ്വന്തക്കാര്ക്ക് റിട്ടയര് ചെയ്യുന്നതിന് മണിക്കൂറുകള്ക്ക് മുമ്പുവരെ പ്രൊമോഷന് കൊടുത്ത് കൂടുതല് ആനുകൂല്യങ്ങള് കിട്ടാന് വഴിയൊരുക്കുക, റിട്ടയര് ചെയ്തവരെ പ്രത്യേക തസ്തികകളില് നിലനിര്ത്തുക, യാത്രചെയ്യാന് മുന്തിയ കാറുകള് തന്നെ വാങ്ങിക്കൂട്ടുക, ലക്കും ലഗാനുമില്ലാതെ എയ്ഡഡ് വിദ്യാലയങ്ങള് അനുവദിക്കുക, ധനമന്ത്രി ജനങ്ങളോട് മുണ്ട് മുറുക്കിയുടുക്കാന് പറയുമ്പോഴും എം.എല്.എ.മാരുടെയും മന്ത്രിമാരുടെയും ശമ്പളം ഇരട്ടിയായി വര്ധിപ്പിക്കുക തുടങ്ങിയവയൊക്കെ ധനധൂര്ത്ത് രാഷ്ട്രീയത്തിന് ഉദാഹരണമാണ്. സാമ്പത്തിക പ്രതിസന്ധി എത്രരൂക്ഷമാണെങ്കിലും ധൂര്ത്തിന് ഒരു കുറവുമില്ല എന്നുമാത്രമല്ല ചോദിക്കാന് ആരുമില്ല എന്ന അവസ്ഥകൂടിയാണ്.
എം.എല്.എ.മാര്ക്ക് 10 ലക്ഷം പലിശയില്ലാതെ വാഹനവായ്പ, നാലുശതമാനം പലിശയ്ക്ക് വീടിന് ലോണ് 20 ലക്ഷം, ഇന്ധനച്ചെലവ് മൂന്നുലക്ഷം, പുസ്തകം വാങ്ങാന് 15,000, മുന് എം.എല്. എ.മാര്ക്കുള്പ്പെടെ പരിധിയില്ലാത്ത ചികിത്സച്ചെലവ് എന്നിങ്ങനെ പോകുന്നു ജനപ്രതിനിധികളുടെ ചെലവ്. പരിധിയില്ലാത്ത ചികിത്സച്ചെലവില് ജസ്റ്റിസ് ജെയിംസ് കമ്മിഷന് വിയോജിപ്പ് പ്രകടിപ്പിക്കുകയും ഇതിനുവേണ്ടി ഇന്ഷുറന്സ് പോലുള്ള സംവിധാനങ്ങള് ഏര്പ്പെടുത്തണമെന്ന് പറയുകയും ചെയ്തിരുന്നു. പക്ഷേ, അത് സ്വീകരിച്ചില്ല. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമെങ്കിലും സര്ക്കാര് അതറിഞ്ഞ ഭാവമില്ല. ചെലവുചുരുക്കലിന് മാതൃക കാണിക്കേണ്ടവര് തന്നെയാണ് ഏറ്റവും കൂടുതല് ചെലവാക്കുന്നത്..ഇത്തരത്തിൽ കടം വരുത്തിയാൽ കേരളം തന്നെ എഴുതിവിറ്റാലും കടം തീരില്ല .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment