Pages

Monday, July 6, 2020

സഖറിയ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത (1924 - 1997) ശ്രാദ്ധപ്പെരുന്നാൾ, ജൂലൈ 7 ചെന്നൈ വിനായകപുരം അരമനയില്.

സഖറിയ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത (1924 - 1997)
ശ്രാദ്ധപ്പെരുന്നാൾ, ജൂലൈ 7 ചെന്നൈ വിനായകപുരം അരമനയില്.
കുണ്ടറ മുളമൂട്ടിൽ ചാണ്ടിപ്പിള്ളയുടെയും എലിസബത്തിന്റെയും മകനായി 1924 ആഗസ്റ്റ് 6-ന് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം തിരുച്ചിറപ്പള്ളി നാഷണൽ കോളേജിൽ നിന്ന് ബി.എ. യും മദ്രാസ് മെസ്റ്റൺ കോളേജിൽ നിന്ന് ബീ.എഡും കരസ്ഥമാക്കി. 1940-ൽ പത്തനാപുരം താബോർ ദയറായിൽ അംഗമായി. തോമാ മാർ ദിവന്നാസിയോസിന്റെ ശിക്ഷണത്തിൽ വൈദികാഭ്യസനം നടത്തി. 1945-ൽ ശെമ്മാശപട്ടവും 1951-ൽ കശ്ശീശാപട്ടവും സ്വീകരിച്ചു. തുടർന്ന് തിരുച്ചി സെന്റ് തോമസ്, മധുര സെന്റ് തോമസ്, മദ്രാസ് സെന്റ് തോമസ്, എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.1971-ൽ റമ്പാൻ സ്ഥാനം സ്വീകരിച്ചു. 1978 മെയ് 15-ന് പഴഞ്ഞിയിൽ വച്ച് നടന്ന മെത്രാൻ സ്ഥാനാഭിഷേകത്തിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ ഇദ്ദേഹത്തെ സഖറിയ മാർ ദിവന്നാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. 1979 ജനുവരി 1-ന് മദ്രാസ്‌ ഭദ്രാസനാധിപനായി നിയമിതനായി.
മലങ്കര സഭാ മാസിക ചീഫ് എഡിറ്റർ, മദ്രാസ് സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, തൃശ്ശിനാപള്ളി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ധ്യാനഗുരു, എഴുത്തുകാരൻ, സംഘാടകൻ എന്നീ നിലയിൽ അറിയപ്പെട്ടു.റഷ്യ, റുമേനിയ, ബൾഗേറിയ, അമേരിക്ക തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 1976-ൽ പരിശുദ്ധ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സഹോദരി സഭകൾ സന്ദർശിച്ച് ഡലിഗേഷനിലെ അംഗമായിരുന്നു.ദക്ഷിണേന്ത്യയിലെ ഒന്നാംകിട ഹോസ്പിറ്റലായ മദ്രാസ് മെഡിക്കൽ മിഷൻ സ്ഥാപനത്തിനും അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. വിവിധങ്ങളായ വിദ്യാഭ്യാസ-സാമൂഹിക ആതുര സേവന രംഗങ്ങളിൽ പുതിയ കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ വളരെയധികം പ്രയത്നിച്ചു.
1997 ജൂലൈ ഏഴിന് അദ്ദേഹം പണികഴിപ്പിച്ചതും അന്ത്യസമയം വരെയും ജീവിച്ചതുമായ ചെന്നൈ വിനായകപുരം അരമനയില്‍ വച്ച്‌ കാലം ചെയ്തു. പത്തനാപുരം മൗണ്ട് താബോർ ദയറായിൽ കബറടക്കി.ചെന്നൈ വിനായകപുരം അരമനയില്‍ ജൂലൈ 7 ചൊവ്വാഴ്ച രാവിലെ 6 മണിക്ക് പ്രഭാതനമസ്കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവ അനുഗ്രഹപ്രദമായി നടത്തപ്പെടും

Prof. John Kurakar

No comments: