Pages

Monday, November 25, 2019

വിഷപാമ്പുകളും വിഷം ചീറ്റുന്ന അധ്യാപകരുമുള്ളവിദ്യാലയങ്ങളിൽ കുട്ടികൾക്ക് ആര് സുരക്ഷ നൽകും ?



വിഷപാമ്പുകളും വിഷം ചീറ്റുന്ന അധ്യാപകരുമുള്ളവിദ്യാലയങ്ങളിൽ കുട്ടികൾക്ക് ആര്  സുരക്ഷ നൽകും ?

പാമ്പുകടിയേറ്റുള്ള അഞ്ചാം ക്ലാസുകാരിഷഹല ഷെറിൻറെ മരണം മലയാളികളെ  വേദനിപ്പിക്കുന്നു.ബത്തേരി സർവജന ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷഹല ഷെറിൻ. എന്തുകൊണ്ട് ആ അധ്യാപകർക്ക് ഷെഹ്‌ല തങ്ങളുടെ സ്വന്തം കുഞ്ഞായി തോന്നിയില്ല? മതിയായ ചികിത്സ നൽകാതെ 100 കിലോമീറ്ററോളം അകലെയുള്ള മെഡിക്കൽ കോളജിലേക്ക് കുട്ടിയെ റഫർ ചെയ്ത നടപടി കൃത്യവിലോപമല്ലാതെ മറ്റെന്താണ്? പൊതുവിദ്യാഭ്യാസ രംഗത്തെയും പൊതുജന ആരോഗ്യ- ചികിത്സാരംഗങ്ങളിളെയും ശോചനീയാവസ്ഥയിലേക്കാണ്  ഇത് വിരൽചൂണ്ടുന്നത് .അധ്യാപകരടക്കം സഹജീവികളോട് പുലര്‍ത്തുന്ന നിസംഗതയുടെയും അധാര്‍മികമായ കൃത്യവിലോപവുമാണ് ഈ സംഭവം വ്യക്തമാക്കുന്നത് .
സർക്കാർ  സ്കൂളുകളുടെ അടിസ്ഥാന സൗകര്യവി കസനവും കുട്ടികളുടെ സുരക്ഷിതത്വവും പൂര്‍ണമായും ഉറപ്പുനല്‍കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാക്കേണ്ടത് .നിരന്തരമായ കരുതലും ജാഗ്രതയും ആവശ്യപ്പെടുന്ന ഗുരുതരമായ പ്രശ്നമാണ് ഷെഹ്‌ലയുടെ ദാരുണാന്ത്യം ഉയര്‍ത്തുന്നത്. ക്ലാസ് മുറികളിലെ മാളവും മറ്റും അടച്ച് അറ്റകുറ്റപണി നിര്‍വഹിക്കാന്‍ യഥാസമയം ഇടപെടാന്‍ അധ്യാപക-രക്ഷാകര്‍തൃ സംഘടന ശ്രമമൊന്നും നടത്തിയിട്ടില്ലെന്നുവേണം കരുതാ­ന്‍. സ്വന്തം മക്കളെ സ്വാശ്രയ വിദ്യാലയങ്ങളില്‍ അയച്ചു പഠിപ്പിക്കാന്‍  സര്‍ക്കാര്‍ സ്കൂളില്‍ ‘തൊഴിലെടുക്കുന്നഅധ്യാപകരും നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ അപൂര്‍വമല്ല. വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കാണാൻ ഇവർക്ക് കഴിയില്ല .സാര്‍വത്രികവും സുരക്ഷിതവും കാര്യക്ഷമവുമായ വിദ്യാഭ്യാസവും ആരോഗ്യപരിപാലന-ചികിത്സാ സംവിധാനവും ഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും അളവുകോലാണെന്ന്  സർക്കാർ മനസിലാക്കണം .ചില അധ്യാപകർക്കും ഡോക്ടർക്കും ഇക്കാര്യത്തിൽ അനാസ്ഥയുണ്ടായെന്നതാണ് വാസ്തവം.
  സഹപാഠികൾ  ആവശ്യപ്പെട്ടിട്ടും സ്കൂളിൽനിന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചില്ല.  മുക്കാൽ മണിക്കൂർ വൈകി രക്ഷിതാക്കൾ വന്നശേഷമാണ് അതിന് തയ്യാറായത്. പാമ്പുകടിയേറ്റെന്ന് ഉറപ്പായിട്ടും കേരളത്തിൽ ഒരു കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല എന്ന കുറ്റബോധം മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും .സ്കൂളുകൾ നമ്മുടെ കുഞ്ഞുങ്ങളുടെ  രണ്ടാം വീടാണ്. അധ്യാപകരുടെ പരിരക്ഷ കാണും, അവരുടെ ചുമലുകളിൽ കുട്ടികളിൽ സുരക്ഷിതരായിക്കും എന്നു വിശ്വസിച്ചാണ് ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത്. പാമ്പുകടിയേറ്റു എന്നറിഞ്ഞപ്പോൾത്തന്നെ ഒരുനിമിഷം പാഴാക്കാതെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കണമായിരുന്നു. അവർ അത് ചെയ്തില്ല . ഇങ്ങനെയുള്ളവരുടെ അടുത്തേക്കു കുട്ടികളെ പഠിക്കാനായി പറഞ്ഞുവിടും? സ്മാർട് ക്ലാസുകളും കംപ്യൂട്ടറുകളുമൊക്കെയായി സ്കൂളുകൾ സ്മാർട്ടാകുന്ന ഈ കാലത്താണ് ദൈവത്തിൻറെ സ്വന്തം നാടായ  കേരളത്തിലെ ഒരു ക്ലാസ്മുറിയിലാണ് വിഷപ്പാമ്പുകൾ നിറഞ്ഞ മാളങ്ങളുള്ളത് .നമ്മുടെ കുഞ്ഞുങ്ങളെ വിഷപാമ്പുകളിൽ നിന്നും  വിഷം ചീറ്റുന്ന മനുഷ്യരിൽനിന്നും ദൈവമേ  കാത്തുരക്ഷിക്കണേ.!

പ്രൊഫ്. ജോൺ കുരാക്കാർ

No comments: