Pages

Saturday, March 10, 2018

നോക്കുകൂലി എന്ന ദുരാചാരം അവസാനിപ്പിക്കണം


നോക്കുകൂലി എന്ന ദുരാചാരം അവസാനിപ്പിക്കണം
2018 മേയ് ഒന്നു മുതൽ  ലോകത്ത് എങ്ങുമില്ലാത്ത കേരളത്തിലെ  നോക്കുകൂലിഅവസാനിപ്പിക്കാനാണ്തീരുമാനമായിരിക്കുന്നത്.
സംഘബലംകൊണ്ട് ഭയപ്പെടുത്തി നോക്കുന്നതിനും കേൾക്കുന്നതിനും കൂലി  പിടിച്ചു വാങ്ങുന്ന കേരളത്തിലെ  ഒരു ദുഷ്പ്രവണതയുടെ പേരാണ് നോക്കുകൂലി .കേരളത്തിന്റെ കളങ്കങ്ങളിലൊന്നാണ് നോക്കുകൂലി. വീടുണ്ടാക്കാൻ ഇഷ്ടികയും ഓടും സിമന്റുമൊക്കെ കൊണ്ടുവരുന്ന സാധാരണക്കാർതൊട്ട് കരാറുകാരും ചെറുകിട വ്യവസായ സംരംഭകരുംവരെ ഈ പിടിച്ചുപറിക്കലിന്റെ ഇരകളാണ്. നോക്കുകൂലി വാങ്ങുന്നവരുടെപേരിൽ ഗുണ്ടാനിയമപ്രകാരം കേസെടുക്കണമെന്ന് 2014 ഡിസംബർ നാലിന് കേരള ഹൈക്കോടതി വിധിച്ചിരുന്നു . കേരളത്തിലെ തൊഴിൽ സംസ്കാരത്തിന് ദേശീയതലത്തിൽത്തന്നെ മോശപ്പെട്ട പ്രതിച്ഛായയുണ്ടാക്കിയ ഒന്നാണ്  നോക്കുകൂലിസമ്പ്രദായം.

വികസന പദ്ധതികളിൽ തദ്ദേശീയരായ തൊഴിലാളികൾക്കു തൊഴിൽ ലഭിക്കണമെന്ന കാര്യത്തിൽ ആർക്കും എതിർപ്പുണ്ടാകില്ല. എന്നാൽ, അന്യായക്കൂലിയും ഭീഷണിയും ചെയ്യാത്ത ജോലിക്കു കൂലിവാങ്ങലുമാകുമ്പോൾ വ്യവസായവും വികസനവും നാടുവിടും.അതോടെ തദ്ദേശീയരായ തൊഴിലാളികൾ പട്ടിണിയിലുമാകും . കേരളത്തെ സംരംഭകസൗഹൃദമാക്കുമെന്ന് അധികാരത്തിലേറുന്ന ഓരോ സർക്കാരും ഭരണത്തുടക്കത്തിൽ ആവേശത്തോടെ പറയാറുണ്ട്.  സംരംഭകർക്കു വിഷമകരമാവുന്ന യാതൊന്നും ആരിൽനിന്നും ഉണ്ടാകാൻ അനുവദിക്കില്ലെന്നും ആവർത്തിച്ചുപറയും. പക്ഷെ സ്ഥിതി മാറ്റമില്ലാതെ തുടരുകയും ചെയ്യും .

അനേകം വർഷം ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ അല്പസന്പാദ്യവുമായി ഒരാൾ പുനലൂരിൽ വർക്ക്ഷോപ്പ് തുടങ്ങാൻ പാട്ടത്തിനെടുത്ത സ്ഥലത്ത് ഭരണപക്ഷത്തെ ഒരു പാർട്ടിയുടെ യുവജനസംഘടന കൊടികുത്തുകയും പദ്ധതി തടസപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നു സംരംഭകൻ ജീവനൊടുക്കിയ സംഭവം ആരുടെയും മനസിനെ ഉലയ്ക്കും. നിലം നികത്തിയ സ്ഥലത്തു വർക്ക് ഷോപ്പ് നടത്താൻ അനുവദിക്കില്ലെന്നായിരുന്നു യുവജനസംഘടനയുടെ ശാഠ്യം.സ്ഥാപനം തുടങ്ങാൻ പഞ്ചായത്ത് അധികൃതർ വാക്കാൽ അനുവാദം നല്കിയിരുന്നുവത്രേ. എന്നാൽ റവന്യുവകുപ്പു കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ ആൾക്കാർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണമുണ്ട്. കൈക്കൂലി കൊടുത്തിട്ടും വർക്ക് ഷോപ്പ് തുടങ്ങാൻ അനുവദിക്കപ്പെടില്ലെന്നു വന്നപ്പോഴാണു സംരംഭകൻ ആത്മഹത്യ ചെയ്തത് .."കാണുന്നിടത്തെല്ലാം നാട്ടാനുള്ളതല്ല രാഷ്ട്രീയ പാർട്ടികളുടെ കൊടിയെന്നും  നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും വ്യവസായ സംരംഭങ്ങളെ തടസപ്പെടുത്തുന്ന പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും കേരള മുഖ്യമന്ത്രി വ്യക്തമാക്കി .

".സ്കൂളിലേക്കു കൊണ്ടുവന്ന പാഠപുസ്തകക്കെട്ടുകൾക്കുപോലും നോക്കുകൂലി ചോദിച്ചവരുടെ നാടാണ് കേരളം. ജീവിക്കാനായി ചെറുകിട വ്യവസായമോ കച്ചവടമോ ആരംഭിക്കാനെത്തുന്ന സംരംഭകനെ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കാത്ത നിലപാടാണ്‌  ചില തൊഴിലാളി സംഘടനകൾക്കുള്ളത്കൊടികുത്തും വെട്ടിനിരത്തും നോക്കുകൂലിയുമൊക്കെ പ്രോത്സാഹിപ്പിച്ചതും രാഷ്ട്രീയക്കാർ തന്നെയാണ് .കൊടിനാട്ടി ആധിപത്യം സ്ഥാപിക്കാനും വിലപേശി പണം നേടാനും അനാവശ്യമായി ഫണ്ട് പിരിക്കാനും  രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്ന സാഹചര്യം മാറിയേ തീരൂ. വ്യക്തിസ്വാതന്ത്ര്യത്തെയും ജോലി ചെയ്തു ജീവിക്കാനുള്ള പൗരാവകാശത്തെയും തടയാൻ ആർക്കാണവകാശം? രാഷ്ട്രീയ പാർട്ടി പ്രവർത്തകരും എന്തെങ്കിലും ജോലികൂടി ചെയ്ത് ജീവിക്കാൻ ശ്രമിക്കണം .എന്തെങ്കിലും ചെറിയൊരു വ്യവസായം തുടങ്ങാൻ ശ്രമിക്കുന്നവരെ ദയവുചെയ്ത്  ബൂർഷ്വാ എന്ന് വിളിക്കരുത് . കേരളത്തിൽ ഒരു പുതിയ തൊഴിൽ സംസ്ക്കാരം ഉണ്ടായിവരണം .



പ്രൊഫ്. ജോൺ കുരാക്കാർ




No comments: