Pages

Wednesday, November 11, 2015

മാണിസാര്‍ എന്ന കുഞ്ഞുമാണി

മാണിസാര്എന്ന കുഞ്ഞുമാണി
.ഡി.അജിത്കുമാര്
എതിരാളികളെപ്പോലും മോശമായ പദങ്ങള്‍കൊണ്ട് വിമര്‍ശിച്ചില്ല.പൊതുപ്രവര്‍ത്തനത്തിന്റെ പകുതിയിലേറെക്കാലം മാണി മന്ത്രിയായിരുന്നു. അപ്പോഴും, പക്വതയാര്‍ന്നതായിരുന്നു സമീപനങ്ങള്‍. കാളപെറ്റെന്നു കേട്ടാലുടനെ മാണി കയറെടുത്തില്ല. അത് ശരിയോയെന്നു പഠിച്ചുമാത്രം പ്രതികരിച്ചു. പ്രതികരണങ്ങളിലെ പ്രത്യേകതകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി. അതുകൊണ്ടാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും മാണിയുമായി പലതവണ കൂട്ടുകൂടിയത്.

കരിങ്ങോഴയ്ക്കല്‍ മാണി മാണിയെന്ന കെ.എം.മാണി 1933 ജനവരി 30ന് പാലായ്ക്കടുത്ത് മരങ്ങാട്ടുപിള്ളിയില്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു.
പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജില്‍നിന്ന് ബി.എ. ബിരുദം നേടി; മദ്രാസ് ലോ കോളേജില്‍നിന്ന് നിയമബിരുദവും.ആദ്യം കോഴിക്കോട്ട് പ്രാക്ടീസ് തുടങ്ങി. വൈകാതെ പ്രവര്‍ത്തനരംഗം പാലായിലേക്കു മാറ്റി. വാദപ്രതിവാദങ്ങള്‍ക്കായി, കൃത്യമായി ഗൃഹപാഠങ്ങള്‍ ചെയ്ത കുഞ്ഞുമാണി വക്കീല്‍ പേരെടുത്തു. പില്‍ക്കാലത്ത് തനിക്കെതിരെവന്ന വിമര്‍ശനങ്ങളെ ഒറ്റമറുപടിക്ക് ഒതുക്കാന്‍ അദ്ദേഹത്തിനു തുണയായത് അന്നുപഠിച്ച ലോ പോയിന്റുകള്‍.എന്നാല്‍, തന്റെ കര്‍മരംഗം രാഷ്ട്രീയമാണെന്ന് മാണിയുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. അങ്ങനെ കോണ്‍ഗ്രസ്സുകാരനായി. മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ പ്രസിഡന്റായിരിക്കെ, ഡി.സി.സി. സെക്രട്ടറിയായി; തുടര്‍ന്ന് കെ.പി.സി.സി. അംഗവും.
1964ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസ്സില്‍. 1965ല്‍ പാലാ നിയമസഭാമണ്ഡലത്തില്‍ കന്നിയങ്കം. അത് വിജയത്തുടക്കം. അന്നുതൊട്ട് ഇന്നുവരെ മാണി പാലായ്ക്കും പാലാ മാണിക്കും പര്യായങ്ങള്‍.രാഷ്ട്രീയത്തിലെ പല റെക്കോഡുകളും ഈ പാലാക്കാരന്‍ സ്വന്തം പേരില്‍ക്കുറിച്ചു. കൂടുതല്‍ കാലം ഒരു മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. പന്ത്രണ്ടു തവണയായി, 51 വര്‍ഷമാണ് പാലായുടെ എം.എല്‍.എ.യായിരുന്നത്.
1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ കന്നിമന്ത്രി. കിട്ടിയത് ധനവകുപ്പ്. പലതവണയായി 20 വര്‍ഷം നിയമമന്ത്രി. 11 ബജറ്റ് അവതരിപ്പിച്ചു. എല്ലാം േെറക്കാഡ്. ആഭ്യന്തരം, റവന്യൂ, നിയമം, ധനം, ജലവിഭവം, വൈദ്യുതി, തുറമുഖം, നഗരവികസനം, ഭവനനിര്‍മാണം, ഇന്‍ഫര്‍മേഷന്‍ എന്നീ വകുപ്പുകള്‍ പലവട്ടം കൈകാര്യംചെയ്തു.

ഒരുതവണ കേന്ദ്രമന്ത്രിപദം കൈയകലത്തെത്തി അകന്നുപോയി. ജീവിതയാത്രയിലെ ജയങ്ങളിലും ചെറിയ വീഴ്ചകളിലും കൈപിടിച്ച് കൂടെനടക്കാന്‍ ഭാര്യ കുട്ടിയമ്മയെന്ന അന്നമ്മ മാണിയുണ്ട്. രാഷ്ട്രീയത്തില്‍ പിന്തുടര്‍ച്ചക്കാരനും എം.പി.യുമായ ജോസ് കെ.മാണി, എല്‍സമ്മ, സാലി, ആനി, ടെസ്സി, സ്മിത എന്നിവര്‍ മക്കള്‍.നെടുനാളത്തെ പൊതുജീവിതത്തില്‍ രണ്ടുതവണയാണ് മാണിയുടെ വെള്ള വേഷത്തില്‍ ഗുരുതരമായ അഴിമതിയാരോപണങ്ങളുടെ കറ പുരണ്ടത്.പാലായിലെ പാലാഴി ടയര്‍ ഫാക്ടറിക്ക് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ആരോപണം. എന്നാല്‍ അത് ഉന്നയിച്ചവര്‍തന്നെ വിഴുങ്ങുന്നതും മാണിക്കൊപ്പം ചേരുന്നതും കണ്ട് മലയാളി അന്തംവിട്ടു. അതാണ് മാണി മാജിക്.എതിരാളികളെ നിശ്ശബ്ദരാക്കുന്ന ഇത്തരം ചാണക്യതന്ത്രങ്ങള്‍ ബാര്‍കോഴക്കേസില്‍ വിജയംകണ്ടില്ല. ആരോപണം നുരഞ്ഞുകൊണ്ടേയിരിക്കുന്നു. അതില്‍വീണ, പാലായിലെ മാണിക്യത്തിന് കരകയറാനാകുമോയെന്ന് കാലമാണ് തീരുമാനിക്കേണ്ടത്.


No comments: