Pages

Monday, October 5, 2015

ബഹിരാകാശ വിപണി: നാസയെ കീഴടക്കി ഐഎസ്ആർഒ മുന്നേറുന്നു

ബഹിരാകാശ വിപണി:

നാസയെ കീഴടക്കി ഐഎസ്ആർഒ 

മുന്നേറുന്നു


           വിദേശ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിൽ ഐഎസ്ആർഒ അർധസെഞ്ചുറി പിന്നിട്ടിരിക്കുകയാണ് . അസ്ട്രോസാറ്റിനൊപ്പം ആറു വിദേശ ഉപഗ്രഹങ്ങളെകൂടി പിഎസ്എൽവി സി30 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതോടെ ഇതുവരെയായി 51 വിദേശ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ഐഎസ്ആർഒക്കു കഴിഞ്ഞു. ഇതിൽ യുഎസിൽനിന്നുള്ള നാലു നാനോ ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. ആദ്യമായാണു യുഎസിൽനിന്നുള്ള ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിക്കുന്നത്. താരതമ്യേന കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങൾ കൃത്യമായിഭ്രമണപഥിത്തിലെത്തിക്കാൻ കഴിയുന്നതാണ് ഐഎസ്ആർഒയെ രാജ്യാന്തര ബഹിരാകാശ വിപണിയിൽ പ്രിയങ്കരമാക്കുന്നത്. നാസയ്ക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഐഎസ്ആർഒ കൈവരിച്ചിരിക്കുന്നത്.
isro-astrosat1999 മെയ് 26ന് കൊറിയയുടെ KITSAT-3 ജർമനിയുടെ DLR-TUBSAT എന്നിവയാണ് ഐഎസ്ആർഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങൾ. നമ്മുടെ ഓഷ്യൻസാറ്റ് ഉപഗ്രഹത്തിനൊപ്പം പിഎസ്എൽവി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടർന്നിങ്ങോട്ട് 16 വർഷത്തിനിടെ 15 വിക്ഷേപണങ്ങളിലായി 20 രാജ്യങ്ങളുടെ ബഹിരാകാശ സ്വപനങ്ങൾക്കു ചിറകു നൽകാൻ നമ്മുടെ സ്വന്തം ഐഎസ്ആർഒക്കായി. ഇംഗ്ലണ്ട്, അമേരിക്ക, അർജീരിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇന്തൊനേഷ്യ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, ലക്സംബർഗ്, നെതർലൻഡ്, കൊറിയ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴായി ഇന്ത്യയുടെ സഹായം തേടിയത്. എല്ലാവിക്ഷേപണങ്ങളും ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായി പിഎസ്എൽവി ഉപയോഗിച്ചായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1994 മുതൽ 2015 വരെയുള്ള രണ്ടുപതിറ്റാണ്ടുകാലത്തായി പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത് ആകെ 84 ഉപഗ്രഹങ്ങളാണ്.ഇതിൽ 51ഉം വിദേശഉപഗ്രങ്ങളായിരുന്നുവെന്നതു മറ്റൊരു കൗതുകം.
ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് (Antrix Corporation Limited) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത്.ഐഎസ്ആർഒയുടെ വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹ നിർമാണം, വിക്ഷേപണം, അനുബന്ധ സാമഗ്രികളുടെ നിർമാണം, വിപണനം, ഉപഗ്രഹങ്ങളുപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയൊക്കെ ആൻട്രിക്സിന്റെ നേതൃത്വത്തിലാണ്. അതിവേഗ ഇന്റർനെറ്റ് സർവീസ്, ഡയറക്ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലി മെഡിസിൻ, ടെലി എജ്യുക്കേഷൻ, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നീ മേഖലകളിലെ സേവന ദാതാക്കൾക്ക് അത്യാവശ്യം വേണ്ട ട്രാൻസ്പോണ്ടറുകൾ വാടകയ്ക്കു നൽകിയും ആൻട്രിക്സ് രാജ്യത്തിനു നാലുകാശുണ്ടാക്കിക്കൊടുക്കുന്നു.
Prof. John Kurakar


No comments: