Pages

Thursday, June 12, 2014

പനിയും മഴക്കാല രോഗങ്ങളും പടരുന്നു; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്‌

പനിയും മഴക്കാല രോഗങ്ങളും പടരുന്നു; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്‌
മഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മഴക്കാല രോഗങ്ങളും പടരുന്നു. വ്യാഴാഴ്ച മാത്രം 12,611 പേര്‍ പനിക്ക് ചികിത്സ തേടി. മഴക്കാലപൂര്‍വ ശുചീകരണവും കൊതുകു നാശനവുമൊക്കെ പതിവുപോലെ ഇക്കൊല്ലവും പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. ഡെങ്കിപ്പനി, എലിപ്പനി, വൈറല്‍ പനി എന്നിവയാണ് കൂടുതല്‍ കാണുന്നതെന്നും ജലജന്യരോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി. കെ. ജമീല പറഞ്ഞു.പകര്‍ച്ചപ്പനിക്കും ജലജന്യ രോഗങ്ങള്‍ക്കുമെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയില്‍ 1840 പേര്‍ ചികിത്സ തേടി. 12 പേര്‍ ഡെങ്കിപ്പനിക്കും പത്തുപേര്‍ എലിപ്പനിക്കും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം കുന്നത്തുകാലില്‍ ഒമ്പതുവയസ്സുള്ള കുട്ടി മരിച്ചത് പനിമൂലമാണെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും പനിബാധിതര്‍ ആയിരത്തിന് മേലാണ്. ബുധനാഴ്ച പതിനാലായിരത്തിലധികം ആളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധിച്ചെത്തിയത്. തിരുവനന്തപുരത്ത് 2154 പേര്‍ ചികിത്സ തേടി.

ചെള്ളുപനി ബാധിതരുടെ എണ്ണം ആറുമാസത്തിനിടെ സംസ്ഥാനത്ത് 105 ആയി ഉയര്‍ന്നു. ഇതില്‍ 85 പേരും തിരുവനന്തപുരം ജില്ലക്കാരാണ്. മൂന്നു മുതല്‍ അഞ്ചുവരെ ദിവസം വേണ്ടിവരും സാധാരണ വൈറല്‍പനി ഭേദമാകാന്‍. പനിയുള്ളപ്പോള്‍ ചൂടുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര്‍ എന്നിവ കുടിക്കുന്നതും ഗുണകരമാണ്. പനിയുള്ള കുട്ടികളെ വീട്ടില്‍ വിശ്രമിക്കാന്‍ അനുവദിക്കണം.പനിക്കൊപ്പം ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറവ്, ശ്വാസ തടസ്സം, ഭക്ഷണം കഴിക്കാന്‍ പറ്റാതാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന് വാങ്ങിക്കഴിക്കണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. 
വെള്ളം കെട്ടാന്‍ സാധ്യതയുള്ള ടയര്‍, കുപ്പി, ടിന്‍, കാന്‍, വീപ്പ മുതലായവ നീക്കം ചെയ്യണം. കൂളര്‍, ഫ്രിഡ്ജിന് പുറത്തെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം എന്നിവ ആഴ്ചയിലൊരിക്കല്‍ വെള്ളംമാറ്റി വൃത്തിയാക്കണം. റബ്ബര്‍തോട്ടങ്ങളില്‍ ചിരട്ടയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീടിനോട് ചേര്‍ന്നുള്ള പാഴ്‌ച്ചെടികള്‍ വെട്ടിക്കളയുക, കൊതുകുവല ഉപയോഗിച്ച് ഉറങ്ങുക. കൊതുകിനെ അകറ്റാന്‍ പുല്‍ത്തൈലം, വേപ്പെണ്ണ എന്നിവ ശരീരത്തില്‍ പുരട്ടാം. വീടിനുള്ളില്‍ കൊതുകു കടക്കാതെ വാതിലുകളും ജനലുകളും അടച്ചിടുക. ജലജന്യ രോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം ചൂടോടെയും മൂടിവെച്ചും മാത്രം ഉപയോഗിക്കുക. പുറത്തുനിന്ന് നാരാങ്ങാവെള്ളവും ജ്യൂസുമൊക്കെ കഴിക്കേണ്ടിവരുമ്പോള്‍ ഉപയോഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കുക. ജലസ്രോതസ്സുകള്‍ മലിനമാകരുത്. കിണറുകള്‍ ഇടക്കിടെ ക്ലോറിനേറ്റ് ചെയ്യണം. എലിപ്പനിയും അതുനിമിത്തമുള്ള ജീവഹാനിയും മിക്ക ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എലികള്‍ വഴി മാത്രമല്ല രോഗം പടരുന്നത്. കന്നുകാലികള്‍, നായ്ക്കള്‍ തുടങ്ങിയവയുടെ മൂത്രത്തില്‍ കൂടിയും രോഗാണുക്കള്‍ പരിസരങ്ങളില്‍ വ്യാപിക്കും. ഇത്തരം പരിസരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. മലിനജലത്തില്‍ കുളിക്കുകയോ കൈകാല്‍ കഴുകുകയോ ചെയ്യരുത്. ശരീരത്തില്‍ മുറിവുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 
കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. മൂത്രത്തിനും കണ്ണിനും മഞ്ഞനിറം കാണുന്നതാണ് ലക്ഷണം. ഭക്ഷണത്തോട് മടുപ്പ്, ഓക്കാനം, ഛര്‍ദി, ക്ഷീണം, പനി, ശരീരവേദന എന്നിവയാണ് മറ്റുലക്ഷണങ്ങള്‍. രോഗിയുടെ മലത്തിലും മൂത്രത്തിലും രോഗകാരണമായ വൈറസുകള്‍ ഉണ്ടാകും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. ചെറുകുടലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗമാണിത്. രോഗിയുടെയും രോഗവാഹകരുടെയും വിസര്‍ജ്യങ്ങളില്‍ നിന്ന് രോഗാണുക്കള്‍ ഈച്ച മുഖേന ആഹാരത്തിലെത്തുന്നു. കഠിനമായ തലവേദന, പനി, തളര്‍ച്ച, നടുവേദന, ചിലപ്പോള്‍ മൂക്കില്‍ നിന്ന് രക്തസ്രാവം, വയറിളക്കം, മലബന്ധം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഈച്ച പെരുകുന്നത് തടയാന്‍ പരിസര ശുചിത്വം ഉറപ്പാക്കണം. രോഗം പടരാതിരിക്കാന്‍ പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്. രോഗം പിടിപെട്ടാല്‍ പെട്ടെന്ന് ഗുരുതരമാവുകയും മരണ കാരണമാവുകയും ചെയ്യും. വയറിളക്കവും ഛര്‍ദിയുമാണ് ലക്ഷണങ്ങള്‍. രോഗിയുടെ മലത്തിലൂടെ രോഗാണുക്കള്‍ കുടിവെള്ളത്തിലൂടെയും മറ്റും മറ്റുള്ളവരിലേക്ക് പടരും. കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യണം. പൊതുസ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കണം. 
                                       Prof. John Kurakar


No comments: