Pages

Saturday, June 14, 2014

ഫുട്ബോള് ലഹരിയില് ലോകം

ബ്രസീല്‍ ലോകകപ്പിന് തുടക്കം. സമരങ്ങള്‍ക്ക് അവധികൊടുത്ത് ലോകകപ്പിനായി ഒരുങ്ങിയ സാവോ പോളോ കഴിഞ്ഞദിവസം മുതല്‍ ഉറങ്ങിയിട്ടേയില്ല.  ആരാധകര്‍ രാവിലെ മുതല്‍ സ്‌റ്റേഡിയത്തിനുചുറ്റും നൃത്തം വെച്ചു. ആഹ്ളാദം പങ്കു വയ്ക്കുന്നു .' ആരാധകരുടെ വര്‍ണാഭദൃശ്യങ്ങള്‍ ചേർക്കുന്നുലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള കായികവിനോദത്തിന്റെ ആഗോള ആഘോഷത്തിന്‌  ബ്രസീലില്‍ തുടക്കമിട്ടിരിക്കുകയാണ് . ബ്രസൂക്ക എന്നു പേരിട്ട, 454 ഗ്രാം തൂക്കം വരുന്ന പന്തിനു ചുറ്റുമായിരിക്കും അടുത്ത ഒരു മാസം കായികപ്രേമികളുടെ മനസ്‌.
മനുഷ്യരെ ഒന്നിപ്പിക്കുക എന്നതാണു കായികവിനോദങ്ങളുടെ ദൗത്യം. അതില്‍ മുന്‍പന്തിയിലാണു ഫുട്‌ബോളിന്റെ സ്‌ഥാനം. രാജ്യാന്തരവേദികളില്‍ നേര്‍ക്കുനേര്‍ പൊരുതുമ്പോഴും ഇറാനും അമേരിക്കയും അര്‍ജന്റീനയും ബ്രിട്ടനുമൊക്കെ കളിക്കളത്തില്‍ വൈര്യം മറന്നു മല്‍സരത്തിലേര്‍പെടാന്‍ പറ്റുന്നത്‌ ഈ കായികോര്‍ജം മനുഷ്യസിരകളില്‍ പടരുന്നതുകൊണ്ടു മാത്രമാണ്‌. മനുഷ്യര്‍ പുഴുക്കളേപ്പോലെ കഴിഞ്ഞു കൂടുന്ന ചേരികള്‍ മുതല്‍ ശതകോടീശ്വരന്മാരുടെ മണിമാളികകള്‍ വരെ ഒരേ ആവേശം വാരിവിതറുന്ന കാല്‍പന്തുകളിയെ സ്വാഗതം ചെയ്യാന്‍ ഭൂഗോളത്തിന്റെ മുക്കിലും മൂലയിലും കോടിക്കണക്കിനു ജനങ്ങളാണു കാത്തിരിക്കുന്നത്‌ എന്നത്‌ ഇതിന്റെ ജനപ്രീതിയുടെ തെളിവാണ്‌. അതുകൊണ്ടാണു യഥാര്‍ഥ മല്‍സരം നടക്കുന്ന ബ്രസീലില്‍നിന്ന്‌ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെപ്പോലും തങ്ങളുടേതല്ലാത്ത രാജ്യങ്ങളുടെ ദേശീയ പതാകകളും ജഴ്‌സികളും പാറിക്കളിക്കുന്നതും അവ കൈയിലേന്താന്‍ ആരാധകര്‍ ആവേശം കാട്ടുന്നതും.നാലുവര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന ഫുട്‌ബോള്‍ മാമാങ്കം കോടികളുടെ കളി കൂടിയാണ്‌. ഇത്തവണ ബ്രസീല്‍ ചെലവഴിക്കുന്നത്‌ 1150 കോടി ഡോളറാണ്‌. ഏകദേശം 66,700 കോടി രൂപ വരുമിത്‌. ബ്രസീല്‍ അനുദിനം വികസനം നേടിവരുന്ന രാജ്യമാണെങ്കിലും ഇത്രയും വലിയ തുക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുവേണ്ടി ചെലവഴിക്കുന്നതിനെതിരേ വലിയ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ്‌ ഇത്തവണ ലോകകപ്പ്‌ അരങ്ങേറുന്നത്‌ എന്നതു ശ്രദ്ധേയമാണ്‌. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ആതിഥേയരാജ്യത്തും ഇത്തരം എതിര്‍പ്പ്‌ ഉണ്ടായിട്ടില്ല. അതും ഫുട്‌ബോളിനെ ജീവശ്വാസം പോലെ കരുതുന്ന ജനങ്ങളുള്ള നാട്ടിലാണ്‌ ഈ എതിര്‍പ്പ്‌ എന്നും ഓര്‍ക്കണം. 2007-ല്‍ ലോകകപ്പ്‌ അനുവദിക്കപ്പെട്ടപ്പോള്‍ ആവേശക്കൊടുമുടിയിലേക്ക്‌ ഉയര്‍ന്നു പൊങ്ങിയ ബ്രസീലുകാരാണു പൊടുന്നനെ എതിര്‍പ്പുയര്‍ത്തിത്തുടങ്ങിയത്‌.
അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കിടക്കുമ്പോള്‍ ഫുട്‌ബോള്‍ മാമാങ്കത്തിനു കോടികള്‍ ഒഴുക്കുന്നതിനെതിരേയാണു ജനങ്ങളുടെ പ്രക്ഷോഭം. പ്രതിഷേധവുമായി തെരുവിലിറങ്ങിയവരെ പോലീസും പട്ടാളവുമാണു നേരിട്ടത്‌. പ്രക്ഷോഭത്തിനിടയില്‍ ഏതാനും ജീവനുകള്‍ പൊലിഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടങ്ങളില്‍ പലരും മരിക്കാനിടയായതും ലോകകപ്പ്‌ ഒരുക്കത്തിന്റെ നിറംകെടുത്തി.
ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ ആദ്യ പന്തുരുളേണ്ട സാവോ പോളോയിലെ കൊറിന്ത്യാന്‍സ്‌ അരീനയടക്കമുള്ള സ്‌റ്റേഡിയങ്ങള്‍ അവസാനനിമിഷത്തിലാണു മല്‍സരത്തിനു തയാറായത്‌. ലോകകപ്പ്‌ നടത്തുന്നതിനുള്ള കനത്ത ചെലവിനെയും നിര്‍മാണ പ്രവൃത്തികള്‍ നടത്തിയ കമ്പനികളുടെ മെല്ലെപ്പോക്കിനെയും ബ്രസീല്‍ പ്രസിഡന്റ്‌ ദില്‍മ റൂസെഫ്‌ ന്യായീകരിച്ചതും വിവാദവിഷയമാണ്‌. ദില്‍മയുടെ തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്കു കനത്ത തുകകള്‍ സംഭാവന നല്‍കിയ കമ്പനികള്‍ക്കാണ്‌ കരാറുകള്‍ കിട്ടിയതെന്നതാണ്‌ ആരോപണങ്ങളില്‍ പ്രധാനം.
കോടികള്‍ മറിയുന്ന ബിസിനസ്‌ ആയതിനാല്‍ ഇത്തരം അഴിമതിക്കഥകളും ലോകകപ്പിനെ ചൂഴ്‌ന്നുനില്‍കുന്നു. ദോഹയിലേക്ക്‌ 2022-ലെ ലോകകപ്പ്‌ അനുവദിച്ചു കിട്ടാന്‍ വലിയ തുക കോഴ നല്‍കിയെന്ന ഖത്തറിന്റെ വെളിപ്പെടുത്തല്‍ അടുത്തിടെ പുറത്തുവന്നതേയുള്ളൂ. സ്‌റ്റേഡിയങ്ങള്‍ക്കു പുറത്തു നടക്കുന്ന ഇത്തരം കൊടുക്കല്‍വാങ്ങലുകള്‍ ഉള്ളിലെ കായികകലയെ ദുഷിപ്പിക്കാതിരിക്കട്ടെ, എക്കാലവും ഓര്‍ത്തുവയ്‌ക്കാന്‍ സാധിക്കുന്ന പ്രകടനങ്ങള്‍ മാന്ത്രികക്കാലുകള്‍ വിരിയിക്കട്ടെ എന്ന്‌ ആഗ്രഹിക്കാനേ സാധാരണ കായികപ്രേമികള്‍ക്കാവൂ.
ഓരോ ലോകകപ്പും ഓരോ പ്രതീക്ഷകളാണു മുന്നോട്ടുവയ്‌ക്കുക. എന്നാല്‍ അനിശ്‌ചിതത്വങ്ങളുടെ ഈ കല കൈയില്‍ കരുതിവയ്‌ക്കുന്നത്‌ ഒട്ടേറെ നിഗൂഢതകളാണ്‌. നെയ്‌മറോ മെസിയോ ക്രിസ്‌റ്റ്യാനോ റോണാള്‍ഡോയോ... ആരായിരിക്കും ഇത്തവണ വിജയസ്‌മിതം തൂവുക എന്ന ചോദ്യം ആരാധകര്‍ ഉരുവിടുന്നുണ്ടെങ്കിലും അവസാനം ഉദിച്ചുയരുക മറ്റാരെങ്കിലുമാകാം. ആ താരോദയം കാണാന്‍ ഒരു മാസം കാത്തിരിക്കുകയാണു ലോകം.
ഓരോ ലോകകപ്പിലും കോടിക്കണക്കിനു കാണികളുടെ ആവേശത്തില്‍ ഇന്ത്യയും പങ്കുചേരുന്നുണ്ട്‌. എന്നാല്‍ ഇതിനപ്പുറത്തേക്കു നീങ്ങാന്‍ നമുക്കായിട്ടില്ല. ലക്ഷക്കണക്കിനു രൂപ ഫുട്‌ബോള്‍ വികസനത്തിനു ചെലവഴിക്കുന്നു. ഒപ്പം പുതിയ പരിശീലന പദ്ധതികളും നടപ്പാക്കിവരുന്നു. നിലവില്‍ ഇതൊന്നും രാജ്യാന്തരതലത്തില്‍ വലിയ നേട്ടങ്ങള്‍ക്ക്‌ ഇന്ത്യയെ പ്രാപ്‌തമാക്കിയിട്ടില്ല. എന്നാല്‍, ഭാവി കണ്ടുള്ള പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പോലുള്ള മല്‍സരങ്ങളും ഇന്ത്യയെയും ലോകവേദികളില്‍ എത്തിക്കട്ടെ എന്നതാവാം ഒരു ലോകകപ്പ്‌ കൂടി വിരുന്നിനെത്തുമ്പോള്‍ ഇന്ത്യക്കാര്‍ക്കു പ്രതീക്ഷിക്കാവുന്നത്‌.



















No comments: