Pages

Monday, May 26, 2014

നിശബദ്തയില്‍ നിന്നും സ്‌നേഹത്തിന്റെ ലോകത്തേക്ക് ഈ ദമ്പതിമാര്‍


നിശബദ്തയില്‍ നിന്നും സ്‌നേഹത്തിന്റെ ലോകത്തേക്ക് ഈ ദമ്പതിമാര്‍

സുര്യകാന്തിയുടെയും സൂര്യന്റെയും മൗന പ്രണയത്തിന്റെ വരികള്‍ ഒഴുകി നിറഞ്ഞ വിവാഹവേദി. ഇത് കേള്‍ക്കാനാവാതെ വധൂവരന്‍മാര്‍ വരണമാല്യം ചാര്‍ത്തി. മൂക പ്രണയത്തിന്റെ പശ്ചാത്തലവും വര്‍ണബിംബങ്ങളും ഒരുക്കിയ രണ്ട് കതിര്‍മണ്ഡപങ്ങളിലായി ബധിരരായ ഇരട്ട സഹോദരിമാര്‍ വിവാഹിതരായി. ഇവരെപ്പോലെ ശബ്ദങ്ങളുടെ ലോകം അന്യമായവരായിരുന്നു വരന്‍മാരും. വിവാഹത്തിന് സാക്ഷികളായി എത്തിയവരിലേക്ക് മൗനത്തിന്റെയും സ്‌നേഹത്തിന്റേയും ശക്തി പകരുന്നതായിരുന്നു രംഗാവിഷ്‌കാരവും പശ്ചാത്തല സംഗീതവും. 

ആസൂത്രണ ബോര്‍ഡംഗം ജി.വിജയരാഘവന്റെയും ബേക്കറി ജങ്ഷന്‍ ചെമ്പകനഗര്‍ ലക്ഷ്മിപ്രിയയില്‍ അധ്യാപികയായ രമയുടെയും മക്കളായ ലക്ഷ്മി രാഘവനും പാര്‍വതി രാഘവനുമാണ് ഞായറാഴ്ച തിരുവനന്തപുരത്ത് വിവാഹിതരായത്. ഇവരുടെ നിത്യ മൂകരാഗത്തിന്റെ തുടക്കത്തിന് ജി.ശങ്കരക്കുറിപ്പിന്റെ സുര്യകാന്തി എന്ന കവിതയിലെ മൗനപ്രണയമാണ് പശ്ചാത്തലമായി സ്വീകരിച്ചത്. കതിര്‍ മണ്ഡപങ്ങള്‍ക്ക് പിന്നിലെ അലങ്കാര ചുമരില്‍ സൂര്യന്റെയും സൂര്യകാന്തിയുടെയും ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. വേദിയും സദസ്സും എല്ലാം അലങ്കരിക്കാന്‍ ഉപയോഗിച്ചത് സുര്യകാന്തി പൂക്കള്‍ മാത്രവും. മൂകമായ രാഗത്തിന്റെ കഥ പറയുന്ന ജി.ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിതയാണ് പശ്ചാലത്തില്‍ മുഴങ്ങിയത്. സൂര്യകാന്തിയിലെ 'സ്‌നേഹത്തിന്‍ ഫലം സ്‌നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം' എന്ന വരികളായിരുന്നു വിവാഹത്തിന്റെ പശ്ചാത്തലമായി സ്വീകരിച്ചിരുന്നത്. 12.30 നും ഒന്നിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ലക്ഷ്മിയും എബിനും വിവാഹതിരായത്. അടുത്ത വിവാഹത്തിനു മുമ്പ് സുര്യകാന്തിയുടെ നൃത്താവിഷ്‌കാരവും അരങ്ങേറി. സഹോദരിമാരായ ഡോ.ദ്രൗപതിയും ഡോ.പദ്മിനിയുമാണ് നൃത്തം അവതരിപ്പിച്ചത്. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തിയായിരുന്നു വിവാഹച്ചടങ്ങിന്റെ ആശയവും അവിഷ്‌കാരവും നടത്തിയത്. 

ലക്ഷ്മിയുടെ വരന്‍ ഇടുക്കി കാല്‍വരി മൗണ്ട് കുന്നുംപുറത്ത് കെ.എ.ജോര്‍ജ് കുട്ടിയുടെയും മീനയുടെയും മകന്‍ എബിനാണ്. നിഷില്‍ സഹപാഠിയായിരുന്നു എബിന്‍. പാര്‍വതി വിവാഹം കഴിക്കുന്നത് കൊട്ടാരക്കര മൈലം കിഴോട്ടു സൗപര്‍ണികയില്‍ കെ.വിജയകൃഷ്ണന്റെയും ടി.ഗീതയുടെയും മകന്‍ ഗണേഷിനെയാണ്. ലക്ഷ്മിയും പാര്‍വതിയും വാഷിങ്ടണിലെ ഗല്ലൗഡറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ്.

മന്ത്രി കെ.സി.ജോസഫ്, രഷ്ട്രീയ നേതാക്കളായ എം.എം.ഹസ്സന്‍, എം.എ.ബേബി, പന്ന്യന്‍ രവീന്ദ്രന്‍, ആസുത്രണ ബോര്‍ഡ് അധ്യക്ഷന്‍ കെ.എന്‍.ചന്ദ്രശേഖര്‍, അംഗം സി.പി.ജോണ്‍ തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിരുന്നു. 

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: