Pages

Saturday, May 17, 2014

ഭാരത ജനത നരേന്ദ്രമോഡിയിൽ വിശ്വാസം അർപ്പിക്കുന്നു

ഭാരത ജനത നരേന്ദ്രമോഡിയി
 വിശ്വാസം ർപ്പിക്കുന്നു
പ്രവചനങ്ങളെ കടത്തിവെട്ടിയ മഹാഭൂരിപക്ഷവുമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. കേന്ദ്രത്തില്‍ അധികാരത്തിലേക്ക്‌. പതിനാറാം ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ അനുകൂലമായി ജനം വിധിയെഴുതി. 283 സീറ്റ്‌ നേടിയ ബി.ജെ.പി. ചരിത്രനേട്ടം തന്നെയാണു കൈവരിച്ചത്‌. മുപ്പതു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണു ഒരു പാര്‍ട്ടി ഒറ്റയ്‌ക്കു കേവല ഭൂരിപക്ഷം നേടുന്നത്‌. ഏകകക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞെന്ന വിലയിരുത്തലുകളെ അപ്രസക്‌തമാക്കിയാണു ബി.ജെ.പി. 272 എന്ന മാന്ത്രിക സംഖ്യ കടന്നു മുന്നേറിയത്‌. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്രമോഡിക്ക്‌ അഭിമാനിക്കാവുന്ന വിജയം. രാജ്യത്ത്‌ മോഡി തരംഗം നിലനിന്നിരുന്നുവെന്നു തെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നു. രാജ്യത്തിന്റെ ഭരണനിര്‍വഹണമെന്ന വലിയ ഉത്തരവാദിത്തമാണു ജനം ബി.ജെ.പിക്കും മോഡിക്കും നല്‍കിയിരിക്കുന്നത്‌. ഭരണതലത്തില്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുക എന്നതാണ്‌ ഇനി നരേന്ദ്ര മോഡിയുടെ കടമ.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണു നേരിട്ടിരിക്കുന്നത്‌. 43 സീറ്റ്‌ മാത്രമാണു കോണ്‍ഗ്രസിനു നേടാനായത്‌. സ്വാതന്ത്ര്യലബ്‌ധിക്കു ശേഷം ദശകങ്ങളോളം ഒറ്റയ്‌ക്കു രാജ്യം ഭരിച്ച കോണ്‍ഗ്രസിന്‌ ഇതു വലിയ തിരിച്ചടിയാണ്‌. ആത്മപരിശോധനയ്‌ക്കും തെറ്റുതിരുത്തലുകള്‍ക്കും കോണ്‍ഗ്രസ്‌ തയാറാകണമെന്നാണു ജനവിധി പറയുന്നത്‌. തുടര്‍ച്ചയായി പത്തുവര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ ഭരണവിരുദ്ധ തരംഗം അടിതെറ്റിച്ചു. കോണ്‍ഗ്രസ്‌ പിന്തുടര്‍ന്ന സാമ്പത്തിക നയങ്ങള്‍ വിലക്കയറ്റത്തിനു വഴി തെളിച്ചതായും സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു. കോടിക്കണക്കിനു രൂപയുടെ വലിയ അഴിമതി ആരോപണങ്ങളും രണ്ടാം യു.പി.എ. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ഇത്തരം എതിര്‍ഘടകങ്ങള്‍ക്കൊപ്പം മോഡി തരംഗം കൂടി വീശിയപ്പോള്‍ കോണ്‍ഗ്രസ്‌ തകര്‍ന്നു. അതേ സമയം, ഭരണത്തിലേറുന്ന ബി.ജെ.പിക്കും ഇതു പാഠമാണ്‌. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‍തന്നെ പിന്തുടരുന്ന ബി.ജെ.പി., രാജ്യത്തെ സാധാരണ ജനങ്ങളെ അതെങ്ങനെ ബാധിക്കും എന്നു പരിശോധിക്കണം.

വര്‍ഷങ്ങളായി കേന്ദ്രത്തില്‍ തുടര്‍ന്നിരുന്ന മുന്നണി രാഷ്‌ട്രീയത്തിന്റെ അനിശ്‌ചിതാവസ്‌ഥകള്‍ അവസാനിപ്പിച്ച്‌ ഏകകക്ഷി ഭരണത്തിനു ബി.ജെ.പിയുടെ വിജയംവഴിതെളിച്ചിരിക്കുകയാണ്‌. പുറത്തുനിന്നുള്ള സമ്മര്‍ദങ്ങളില്‍ പതറാത്ത, സ്‌ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്ന ജനങ്ങളുടെ ആഗ്രഹവും ബി.ജെ.പിയുടെ വന്‍ വിജയത്തിനു കാരണമായിട്ടുണ്ടാകാം. കേവലഭൂരിപക്ഷം തീര്‍ച്ചയായും സര്‍ക്കാരിനു ശക്‌തിപകരും. അതേസമയം, രാജ്യത്തിന്റെ പ്രാദേശികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയും വ്യത്യസ്‌ത അഭിപ്രായങ്ങളെയും അവഗണിക്കാന്‍ അതു കാരണമാകരുത്‌.പൊതുതെരഞ്ഞെടുപ്പ്‌ ഇടതുപക്ഷത്തിനും ദേശീയ തലത്തില്‍ കനത്ത ആഘാതമാണ്‌ ഏല്‍പിച്ചത്‌. ത്രിപുരയിലെ രണ്ടു സീറ്റില്‍ വിജയിക്കുകയും കേരളത്തില്‍ മുഖംരക്ഷിക്കുകയും ചെയ്‌ത ഇടതുമുന്നണി പാടേ തകര്‍ന്നതു ബംഗാളിലാണ്‌. 42 സീറ്റുള്ള പശ്‌ചിമബംഗാളില്‍ രണ്ടു സീറ്റ്‌ മാത്രമാണ്‌ ഇടതുമുന്നണിക്കു ലഭിച്ചത്‌ എന്ന വസ്‌തുത മുന്നണി നേതാക്കന്‍മാര്‍ക്കു പോലും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന്‌ അവരുടെ പ്രതികരണങ്ങള്‍ വ്യക്‌തമാക്കുന്നു. ഇടതുപാര്‍ട്ടികളുടെ സാമ്പത്തിക, മതേതര നിലപാടുകള്‍ക്ക്‌ ഇന്ത്യപോലൊരു രാജ്യത്ത്‌ അതിന്റേതായ പ്രസക്‌തിയുണ്ടെങ്കിലും ജനമനസുകളില്‍ തങ്ങള്‍ക്ക്‌ എന്തുകൊണ്ട്‌ സ്‌ഥാനം ലഭിക്കുന്നില്ലെന്ന്‌ ഇടതുപാര്‍ട്ടികള്‍ ആലോചിക്കേണ്ടിയിരിക്കുന്നു.
 
പ്രാദേശികതലത്തില്‍ എ.ഐ.എ.ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും ബിജു ജനതാദളും മികച്ചവിജയം നേടിയപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്‌.പിയും ഐക്യജനതാദളും തോല്‍വി രുചിച്ചു. എ.ഐ.എ.ഡി.എം.കെ. പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയാകും. പാര്‍ട്ടി നേതാവും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ ജയലളിതയുടെ മിന്നുന്ന വിജയം.വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണു നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. അതേസമയം, രാമക്ഷേത്ര നിര്‍മാണം, ഏകീകൃത സിവില്‍കോഡ്‌ തുടങ്ങിയ വിവാദ വിഷയങ്ങളും ബി.ജെ.പിയുടെ അജന്‍ഡയിലുണ്ട്‌. ബി.ജെ.പിയുടെ രാഷ്‌ട്രീയത്തെച്ചൊല്ലി ആശങ്കയുള്ളവരുണ്ട്‌ എന്നതും വിസ്‌മരിക്കരുത്‌. ഇത്തരം ആശങ്കകള്‍ അകറ്റുക എന്നതുതന്നെ ആയിരിക്കണം അധികാരത്തിലേറുന്ന ബി.ജെ.പിയുടെ ആദ്യദൗത്യങ്ങളിലൊന്ന്‌. ബി.ജെ.പിക്കും നരേന്ദ്ര മോഡിക്കും വന്‍ വിജയം സമ്മാനിച്ച ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നത്‌ രാജ്യത്തെ ഐക്യത്തിലേക്കും ഐശ്വര്യത്തിലേക്കും നയിക്കാനുതകുന്ന നടപടികളാണ്‌.

                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: