ഒരുമാസം വൈദ്യുതി നിയന്ത്രണം വരും
കേരളത്തിലെ രണ്ടാമത്തെ വലിയ വൈദ്യുതി ഉല്‍പാദനകേന്ദ്രമായ ശബരിഗിരി അറ്റകുറ്റപ്പണിക്കായി അടയ്‌ക്കുന്നു. ആറു ജനറേറ്ററുകളാണു ശബരിഗിരിയിലുള്ളത്. മേയില്‍ കേന്ദ്രം അടയ്‌ക്കുന്നതോടെ സംസ്‌ഥാനത്ത് ഒരുമാസത്തോളം വൈദ്യുതിനിയന്ത്രണമുണ്ടാകും.ശബരിഗിരിയിലെ ഉല്‍പാദനശേഷി 335 മെഗാവാട്ടാണ്. ഇതില്‍ 55 മെഗാവാട്ട് ശേഷിയുള്ള അഞ്ചു ജനറേറ്ററുകളും 60
മെഗാവാട്ടിന്റെ ഒന്നും ഉള്‍പ്പെടുന്നു. ജനറേറ്ററുകള്‍ക്ക് കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചതിനേത്തുടര്‍ന്നാണ് അറ്റകുറ്റപ്പണി. പല ഉപകരണങ്ങളുടെയും അവസ്‌ഥ പരിതാപകരമാണെന്നും എത്രയും വേഗം അറ്റകുറ്റപ്പണിയും ആധുനികവല്‍കരണവും നടത്തണമെന്നും വൈദ്യുതി ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉല്‍പാദനകേന്ദ്രത്തില്‍
2008 മേയിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതിനേത്തുടര്‍ന്നാണു റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. എന്നാല്‍, വിവിധ കാരണങ്ങളാല്‍ അറ്റകുറ്റപ്പണി നീണ്ടുപോയി. കരാറേറ്റെടുത്ത വിദേശ കമ്പനികള്‍ പലവട്ടം വീഴ്‌ചവരുത്തിയതു വലിയ വിവാദങ്ങള്‍ക്കിടയാക്കി. ഇതെല്ലാം പരിഗണിച്ചാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്.കേന്ദ്രം അടച്ചിടുന്നതോടെ ഉല്‍പാദനം നിലയ്‌ക്കുകയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യും. നാലരദശലക്ഷം മുതല്‍ അഞ്ചരദശലക്ഷം വരെ യൂണിറ്റാണ് ശബരിഗിരിയിലെപ്രതിദിന ഉല്‍പാദനം. അത് ഇല്ലാതാകുന്നതോടെ പ്രതിസന്ധി വര്‍ധിക്കും. നിയന്ത്രണം ഒഴിവാക്കാന്‍ പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്നതിനെക്കുറിച്ചു ബോര്‍ഡ് ആലോചിച്ചിരുന്നു. എന്നാല്‍ മറ്റു സംസ്‌ഥാനങ്ങളിലും വൈദ്യുതിപ്രതിസന്ധി നിലനില്‍ക്കുന്നതാണു തടസം. ലൈനുകളുടെ ലഭ്യതയും പ്രശ്‌നമാണ്. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാന്‍ ഒരു മാസത്തോളമെടുക്കും.
തദ്ദേശീയമായി രൂപകല്‍പന ചെയ്‌ത ആദ്യത്തെ വൈദ്യുതി ഉല്‍പാദനകേന്ദ്രമാണു ശബരിഗിരിയിലേത്. പമ്പ, കക്കി ഡാമുകള്‍ ഉള്‍പ്പെടുന്നതാണു പദ്ധതി. 42.83 കോടി രൂപ നിര്‍മാണച്ചെലവില്‍ 1967-ലാണ് ശബരിഗിരി പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായത്. ഓഗസ്‌റ്റ് 28-ന് അന്നത്തെ ഉപരാഷ്‌ട്രപതി വി.വി. ഗിരി പദ്ധതി രാജ്യത്തിനു സമര്‍പ്പിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment