Pages

Thursday, April 24, 2014

ശ്രീപദ്മനാഭ ക്ഷേത്ര ഭരണത്തിന് പുതിയ സമിതി


ശ്രീപദ്മനാഭ ക്ഷേത്ര ഭരണത്തിന്

പുതിയ സമിതി
                   ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് പൂര്‍ണമായും മാറ്റിക്കൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അമിക്കസ് ക്യൂറി സമ്മര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ് .ഉത്തരവനുസരിച്ച് ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയാണ് ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കേണ്ടത്. ക്ഷേത്രസമ്പത്ത് അടങ്ങുന്ന നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജി സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജി ഭരണസമിതിയുടെ അധ്യക്ഷനാകും. ഭരണ സമിതിയില്‍ സര്‍ക്കാരിന് യാതൊരു പങ്കാളിത്തവുമുണ്ടാവില്ലെങ്കിലും സമിതിയിലേക്കുള്ള ഒരു പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദ്ദേശിക്കാം. ജില്ലാ ജഡ്ജിക്കും തന്ത്രിക്കും നമ്പിക്കും പുറമെ രണ്ട് പേരായിരിക്കും ഭരണസമിതിയിലുണ്ടാവുക. 
ഗുരുവായൂര്‍ ദേവസ്വം മുന്‍കമ്മീഷണര്‍ സതീശ്കുമാറിനെ എക്‌സിക്യൂട്ടീവ് ഓഫീസറായും കോടതി നിയമിച്ചു. നിലവിലെ ക്ഷേത്ര സമിതി അംഗങ്ങള്‍ അവധിയില്‍ പോവണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ 25 വര്‍ഷത്തെ ഓഡിറ്റിങ് നടത്താന്‍ മുന്‍ സി.എ.ജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി.എല്ലാ ശനിയാഴ്ചയും ക്ഷേത്രത്തിന്റെ കാണിക്കകളുടെ കണക്കെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഇനി ഒരു ഉത്തരവുണ്ടാവുന്നത് വരെ ക്ഷേത്രത്തിന്റെ സ്വത്തുവകകളില്‍ യാതൊരു ക്രയവിക്രയവും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എ.കെ. പട്‌നായിക്ക് എന്നിവരടങ്ങുന്ന ബെഞ്ചാണ് വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രത്തിന്റെ ഭരണം സര്‍ക്കരിനായിരിക്കണമെന്നായിരുന്നു മുമ്പ് ഹൈക്കോടതി വിധിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നതെന്നും സുപ്രീം കോടതി വിശദീകരിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍, അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് എഴുത്തുകാരന്റെ ഭാവനാവിലാസം മാത്രമാണെന്ന് രാജകുടുംബത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലും അഡ്വ. ബി.വി. ദീപക്കും ആരോപിച്ചിരുന്നു.
നിലവിലുള്ള ഭരണസമിതി പുനഃസംഘടിപ്പിക്കുന്നതിനോട് രാജകുടുംബത്തിന് വിയോജിപ്പില്ല. എന്നാല്‍, ഭരണസമിതിയിലേക്ക് അമിക്കസ് ക്യൂറി നിര്‍ദേശിച്ച പേരുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് രാജകുടുംബത്തിന്റേത്. നിലവിലുള്ള ഭരണസമിതിയെ മാറ്റല്‍, നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിക്ക് കൈമാറല്‍, ക്ഷേത്രഭൂമിയുടെ സംരക്ഷണം, കാണിക്കപ്പെട്ടികളുടെ കണക്കെടുപ്പ്, ക്ഷേത്രത്തിലെ പാത്രങ്ങളുടെ കണക്കെടുപ്പ്, ക്ഷേത്രക്കുളങ്ങള്‍ വൃത്തിയാക്കല്‍ എന്നീ വിഷയങ്ങളാണ് കോടതി പരിഗണിച്ചത്.അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ജസ്റ്റിസ് ആര്‍.എം. ലോധ ബുധനാഴ്ച്ച പറഞ്ഞിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ അമിക്കസ് ക്യൂറിക്ക് താത്പര്യമുള്ള വ്യക്തിക്ക് ക്ഷേത്ര കുളങ്ങള്‍ വൃത്തിയാക്കാനുള്ള പണി ടെന്‍ഡര്‍ കൂടാതെ നല്‍കാനും തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: