Pages

Wednesday, January 1, 2014

സാമൂഹ്യസുരക്ഷാ പദ്ധതികളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു

സാമൂഹ്യസുരക്ഷാ പദ്ധതികളില്നിന്നും
സര്ക്കാര് പിന്വാങ്ങുന്നു
   പൊതുവിതരണ സമ്പ്രദായം ഉള്‍പ്പെടെ എല്ലാ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്ന  രീതിയാണ്  ഇന്ന് കണ്ടുവരുന്നത്‌ .പാവങ്ങള്‍ക്കുള്ള സബ്സിഡികുറച്ചുകൊണ്ടേയിരിക്കുന്നു. സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അതിലൊന്നാണ് സബ്സിഡി പണമായി നല്‍കാനുള്ള തീരുമാനം. "നിങ്ങളുടെ പണം നിങ്ങളുടെ കൈയില്‍" എന്ന മോഹനമുദ്രാവാക്യത്തിന് പിന്നിലെ ലക്ഷ്യം ജനങ്ങള്‍ക്ക് നല്‍കുന്ന തുച്ഛമായ സബ്സിഡിയും കവരലാണ്. പണം നേരിട്ട് ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നതിന്റെ അര്‍ഥം കമ്പോളവിലയും സബ്സിഡി വിലയും ഒന്നാക്കുക എന്നതാണ്. അതായത്, സബ്സിഡി ഘട്ടംഘട്ടമായി ഇല്ലാതാക്കി കമ്പോളവില നല്‍കാന്‍ ജനങ്ങളെ  തയാറാക്കുക  എന്നതാണ് .
പണം നേരിട്ട് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സമ്പ്രദായം ആദ്യം നടപ്പാക്കിയത് പാചകവാതക വിതരണത്തിലാണ്. എഴുപത് ശതമാനം പേരും ഗ്രാമീണ മേഖലയില്‍ വസിക്കുന്ന രാജ്യത്താണ് ബാങ്ക് അക്കൗണ്ട് വഴി സബ്സിഡി വിതരണംചെയ്യാന്‍ തുനിയുന്നത്. മൂന്നിലൊന്ന് പേര്‍ക്കു മാത്രമാണ് രാജ്യത്ത് ബാങ്ക് അക്കൗണ്ടുള്ളത്. ഗ്രാമീണ ജനതയ്ക്ക് ബാങ്കിങ് സമ്പ്രദായത്തെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനം ഉണ്ടെന്നും കരുതാനാവില്ല. സബ്സിഡിയുടെ പരിധിയില്‍നിന്ന് അര്‍ഹരായവരെ ആദ്യമേ ഒഴിവാക്കുകയാണ് തന്ത്രം. അവശേഷിക്കുന്നവരെക്കൂടി ഒഴിവാക്കാനാണ് ബാങ്ക് അക്കൗണ്ടിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം. ഡിസംബര്‍ 31 നകം ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയില്ലെങ്കില്‍ പാചകവാതക സബ്സിഡി നല്‍കില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അന്ത്യശാസനം. ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ നല്‍കാത്തവര്‍ കമ്പോളവില- അതായത് 1080 രൂപക്ക് പാചകവാതക സിലിണ്ടര്‍ വാങ്ങണമെന്നര്‍ഥം.സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ മാനദണ്ഡമാക്കരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഈ അന്ത്യശാസനം. സുപ്രീംകോടതിയുടെ ഈ വിധിക്കെതിരെ കേന്ദ്രം നല്‍കിയ റിവ്യുഹര്‍ജിപോലും പരമോന്നത കോടതി തള്ളി. എന്നിട്ടും സബ്സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യത്തെ നിയമവാഴ്ചയെത്തന്നെ വെല്ലുവിളിക്കലാണ്. ആധാര്‍കാര്‍ഡ് പൗരന്മാര്‍ക്ക് നല്‍കിവരുന്നത് തന്നെ നിയമവിരുദ്ധമാണ്. ആധാറിന് നിയമസാധുത നല്‍കുന്ന ബില്‍ ഇതുവരെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇനി പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്ന് ഈ ബില്‍ പാസാക്കാനുള്ള സാധ്യത വിരളമാണുതാനും. നിയമപരമായി നിലനില്‍ക്കാത്ത ആധാര്‍കാര്‍ഡാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതിന് അടിസ്ഥാനമാക്കുന്നതെന്നര്‍ഥം. ആദ്യം ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയതോടെ സബ്സിഡിയുടെ പരിധിയില്‍നിന്ന് പട്ടിണിപ്പാവങ്ങളായ ലക്ഷങ്ങളെ ഒഴിവാക്കിയ സര്‍ക്കാര്‍ ആധാര്‍ എന്ന അരിപ്പയിലൂടെ കൂടുതല്‍ പേരെ പുറംതള്ളാനാണ് ശ്രമിക്കുന്നത്.പാവങ്ങള്ക്ക്  ഇനി  നീതി  എങ്ങനെ ലഭിക്കും .?

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar