Pages

Saturday, January 4, 2014

റാഞ്ചിയിലേക്കുള്ള അത്‌ലറ്റിക് ടീമിലെ കേരള താരങ്ങള്‍ക്ക് പ്രത്യേക കോച്ച്‌

റാഞ്ചിയിലേക്കുള്ള  അത്ലറ്റിക് ടീമിലെ
  കേരള താരങ്ങള്ക്ക് പ്രത്യേക കോച്ച്
 17-മത്  കിരീടം സ്വന്തമാക്കാന്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലേക്ക് യാത്ര പുറപ്പെട്ട കേരള അത്‌ലറ്റിക് ടീമിന്റെ ദുരിതയാത്രക്ക് ചെറിയ ആശ്വാസമായി റെയില്‍വെ പ്രത്യേക കോച്ച് അനുവദിച്ചു. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഒരു സിറ്റിങ് കോച്ചാണ് അനുവദിച്ചത്. ഇതോടെ റാഞ്ചി വരെ ഇരുന്ന് പോകാമെന്ന ആശ്വാസമായി ഭൂരിഭാഗം കുട്ടികള്‍ക്കും. സ്ലീപ്പര്‍ കോച്ച് പ്രതീക്ഷിച്ചിരുന്നിടത്താണ് സിറ്റിങ് കോച്ച് അനുവദിച്ചത്. എം.ബി രാജേഷ് എം.പിയെ റെയില്‍വെ അറിയിച്ചതാണ് ഇക്കാര്യം. ഷൊര്‍ണൂരില്‍ വെച്ച് പ്രത്യേക കോച്ച് ട്രെയിനില്‍ ഘടിപ്പിക്കും. ഇതോടെ 76 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാം.ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സിലാണ് താരങ്ങളുടെ ദുരിത യാത്ര. 142 പേരില്‍ 22 പേര്‍ക്ക് മാത്രമാണ് സ്ലീപ്പറില്‍ ടിക്കറ്റ് ഉറപ്പായത്. ബാക്കിയുള്ളവര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് യാത്ര തുടങ്ങിയത്. തീവണ്ടിയില്‍ പ്രത്യേക കോച്ച് അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യര്‍ഥനയോട് റെയില്‍വേ അനുകൂലമായി പ്രതികരിക്കാതെ വന്നതോടെയാണ് എറണാകുളത്ത് നിന്ന് കുട്ടികള്‍ക്ക് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യേണ്ടി വന്നത്.
കേരള സംഘം ചാരിയിരുന്നുറങ്ങിയും റാഞ്ചിയിലേക്കുള്ള രണ്ട് രാവും പകലും താണ്ടിവേണം റാഞ്ചിയിലെത്താന്‍. 117 താരങ്ങളാണ് സംഘത്തിലുള്ളത്. 66 പെണ്‍കുട്ടികളും 51 ആണ്‍കുട്ടികളും. ഇവര്‍ക്കുവേണ്ടി നവംബര്‍ മൂന്നാം വാരം ബുക്ക് ചെയ്ത ടിക്കറ്റുകളില്‍, ഏറെയും വെയ്റ്റിങ് ലിസ്റ്റിലായതോടെയാണ് പ്രതിസന്ധിയുണ്ടായത്.പരിശീലകരും മറ്റുള്ളവരുമടക്കം യാത്ര ചെയ്യേണ്ട 142-ഓളം ടിക്കറ്റുകളില്‍ ബെര്‍ത്ത് ഉറപ്പായത് 22 എണ്ണം മാത്രം. ശേഷിച്ച ടിക്കറ്റുകളില്‍ 36 എണ്ണം ആര്‍.എ.സി.യാണ്. ബാക്കിയുള്ളവ വെയ്റ്റിങ് ലിസ്റ്റിലും. വരുന്നിടത്തുവെച്ചുകാണാമെന്ന മട്ടില്‍ നമ്മുടെ കുട്ടികള്‍ ഞായറാഴ്ച റാഞ്ചിയിലേക്ക് യാത്ര പുറപ്പെട്ടു.. റാഞ്ചിയിലേക്ക് കേരളത്തില്‍നിന്ന് നേരിട്ടുള്ള ഏക തീവണ്ടിയാണിത്. ഏതാനും വര്‍ഷം മുമ്പ് കൊല്‍ക്കത്തയില്‍ ദേശീയ മീറ്റ് നടന്നപ്പോള്‍ കേരളത്തിന് ഷാലിമാര്‍ എക്‌സ്പ്രസ്സില്‍ പ്രത്യേക കോച്ച് അനുവദിച്ചിരുന്നു. ഇക്കുറിയും അതേ പ്രതീക്ഷയിലായിരുന്നു അധികൃതര്‍. എന്നാല്‍, ശനിയാഴ്ച രാത്രിവരെ ഇക്കാര്യത്തില്‍ അനുകൂല നിലപാടുണ്ടായില്ല.
പുണെയില്‍ ദേശീയ സ്‌കൂള്‍ ടെന്നീസ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ കേരള ടീമിന്റെ സ്ഥിതി ഇതിലും ദയനീയമായിരുന്നു. കഴിഞ്ഞ 30-ന് ജയന്തി ജനത എക്‌സ്പ്രസ്സില്‍ പുണെയ്ക്ക് തിരിച്ച 30-ഓളം കുട്ടികളുള്‍പ്പെടുന്ന സംഘത്തിന് ടിക്കറ്റേ ഉണ്ടായിരുന്നില്ല. എല്ലാവരും വെയ്റ്റിങ് ലിസ്റ്റില്‍. നിലത്തുകിടന്നും യാത്രക്കാര്‍ ഒഴിയുന്നതനുസരിച്ച് ബെര്‍ത്തില്‍ കയറിയും അവര്‍ പുണെയിലെത്തി. പുണെയില്‍ രാത്രി ഒരുമണിക്ക് തീവണ്ടിയിറങ്ങിയ സംഘത്തിന് പിറ്റേന്ന് കാലത്ത് പത്തുമണിയോടെയാണ് സംഘാടകര്‍ വാഹനം തരപ്പെടുത്തിക്കൊടുത്തത്. ടൂര്‍ണമെന്റ് കഴിഞ്ഞ് ഞായറാഴ്ച പുണെയില്‍നിന്ന് തിരിക്കുന്ന സംഘത്തിന് ഇതേവരെ ടിക്കറ്റ് ഉറപ്പായിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. യാത്രയുടെ ദുരിതപര്‍വം ഇങ്ങനെ തുടര്‍ന്നാല്‍ പലരും മക്കളെ മത്സരങ്ങള്‍ക്ക് അയയ്ക്കില്ലെന്ന നിലപാടിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനില്‍നിന്ന് കണ്‍സഷന്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരം യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. മുകളില്‍നിന്നുള്ള ഉത്തരവ് വൈകിയാല്‍ കുട്ടികളുടെ കാര്യം കഷ്ടത്തിലാകും. കേരളത്തില്‍നിന്ന് പല സ്ഥലങ്ങളിലേക്കും തീവണ്ടികള്‍ കുറവായതും അന്യ സംസ്ഥാന തൊഴിലാളികളുടെ വരവോടെ തീവണ്ടിയിലെ തിരക്കേറിയതും അവധിക്കാലവുമെല്ലാം ചേര്‍ന്ന് താരങ്ങളുടെ യാത്ര പ്രതിസന്ധിയിലാക്കുകയാണ്. 50 ദിവസം മുമ്പാണ് റാഞ്ചിക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പുണെയിലേക്കുള്ള ടിക്കറ്റുകളും നേരത്തേതന്നെ ബുക്ക് ചെയ്തിരുന്നതാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഡോ. ചാക്കോ ജോസഫ് പറഞ്ഞു. മത്സരങ്ങളും അവധിയുമെല്ലാം ഒന്നിച്ചെത്തിയതോടെ, താരങ്ങളുടെ യാത്ര പെരുവഴിയിലായെന്ന് മാത്രം.

                                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: