ക്രൂരതയുടെ കഥ പറയുന്ന
അസ്ഥി കൂടങ്ങള്‍
ഇതൊരപൂര്‍വ കാഴ്ച്ചയാണ്. മരണത്തിലും ഇണപിരിയാത്ത രണ്ട് മനുഷ്യാത്മാക്കള്‍ . കവിതകളും കഥകളിലും വിരിഞ്ഞ തത്വശാസ്ത്രങ്ങളെ അന്വര്ഥമാക്കാന് പ്രകൃതി കനിഞ്ഞ് നല്കിയ കാഴ്ച്ച പോലെ. ദാര്‍ശനികമായ ഒരുപാട് വെളിപാടുകള്‍ ഓര്‍ത്തെടുക്കാന്‍ അവസരം നല്കുന്ന ഒന്ന് . മരണത്തിലും അവര്‍ ഒന്നിച്ചു. യഥാര്‍ഥ വസ്തുത പുറത്ത് വരാന്‍ സമയമെടുക്കുമെങ്കിലും ഒറ്റനോട്ടത്തില്‍ ആ കുഴിമാടത്തെ അങ്ങനെ മാത്രമെ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.യുക്തിപരമായ ചിന്തകള്‍ ഇവരെ കേവലം എല്ലിന് കഷണങ്ങളാക്കി ലാബുകളിലെത്തിക്കുമെങ്കിലും കാല്‍പ്പനികതയുടെ കണ്ണുകള്‍ അവര്‍ക്ക് ജീവന് നല്‍കും. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചരിത്രത്തിന്റെ ചിതല്‍പ്പുറ്റുകള്‍ തട്ടിയുടക്കാന്‍ നാം അവരെ നിര്‍ബന്ധിതരാക്കുകയാണ്. കാലത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് സൗന്ദര്യം നല്കാന് ഭൂമിയില്‍ നിന്ന് ഇങ്ങനെ ഓരോന്ന് നമുക്ക് ലഭിച്ചുകൊണ്ടേയിരിക്കും. മരണം തോല്‍ക്കുന്ന രംഗങ്ങള്‍. ആ കുഴിമാടങ്ങള്‍ ലോകത്തിന് കൗതുകമാകുകയാണ്. പുരാവസ്തു ഗവേഷകര്‍ക്ക് ഇത് കേവലം ഫോസിലുകള്‍ മാത്രം. സുന്ദരമായ ഒരു പിടി നല്ല മുഹൂര്‍ത്തങ്ങളുടെ പൂര്‍ണ്ണതയിലേക്ക് പൂക്കള്‍ വാരിവിതറാന്‍ തോന്നിപ്പോകുന്ന നാളിലായിരുന്നിരിക്കാം അപ്രതീക്ഷിതമായി അവര്‍ മണ്ണിനടിയിലായത്.വെട്ടിപ്പിടുത്തങ്ങള്ക്കിടയില് ആരുമറിയാതെ ഇല്ലാതായവര്‍. എന്നാല്‍ ഇവരിലൂടെ കാലത്തിന്റെ ചുരുളുകള്‍ അഴിയും. ചരിത്രം സമകാലീന ലോകത്തിന്റെ തത്വശാസ്ത്രങ്ങള്‍ രചിക്കുന്ന വേളയില്‍ കാലത്തിന്റെ കൈയിലെ കെടാവിളക്കാകും ഈ എല്ലിന് കഷണങ്ങള്‍.സൈബീരിയല്‍ നിന്നായിരുന്നു വ്യത്യസ്തത നിറഞ്ഞ ആ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്.ക്രൂരത നിറഞ്ഞ ചരിത്രം ഇത് പറയുമായിരിക്കാം ഗവേഷകര്‍ നിരീക്ഷിച്ചു. കിടപ്പറയില്‍ നിന്നും ജീവനോടെ എടുത്തുകൊണ്ട് വന്ന് മണ്ണിട്ട് മൂടുകയായിരുന്നിരിക്കാം ഇവരെ. നിരവധി മൃതദേഹങ്ങളാണ് ഇത്തരത്തില്‍ ഈ പ്രദേശത്ത് നിന്നും ലഭിച്ചത്. ഭാര്യാഭര്ത്താക്കന്മാരുടേതെന്ന് തോന്നുന്നവ.അച്ഛന്റെയും അമ്മയുടേയും അടുക്കല്‍ കിടന്നുറങ്ങുന്ന മക്കളുടേതെന്ന പോലെ ചിലത്.സംശയങ്ങള്‍ പെരുകുകയാണ്. എന്തുകൊണ്ട് ഇവരെ ഇത്തരത്തില്‍ അടക്കം ചെയ്തു. ഈ ചോദ്യത്തിനിത് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. സൈബീരിയയിലെ സ്റ്റാറി താര്ത്താസ് ഗ്രാമത്തില്‍ നിന്നാണ് ദുരൂഹതകള്‍ ബാക്കിയാക്കികൊണ്ട് നിരവധി അസ്ഥികൂടങ്ങള്‍ ഗവേഷകര്‍ കണ്ടെടുത്തത്. 3500 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ വെങ്കല യുഗത്തിലെ മനുഷ്യരുടെ അവശിഷ്ടങ്ങളാണിവ. ക്രൂരതയുടെ പര്യായമായിരുന്നു ഇവരുടെ മരണങ്ങള് എന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. റഷ്യന്‍ അക്കാദമി ഒഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ആന്ത്രോപ്പോളജി ആന്‍ഡ് എത്നോഗ്രാഫിയുടെ സൈബീരിയന്‍ വിഭാഗം തലവനായ പ്രൊഫ. വ്യച്ചെസ്ലാവ് മോലോഡിന്റേ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് സൈബീരിയയില്‍ നിന്നും ഇത്തരത്തിലുള്ള നിരവധി മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെടുത്തത് .രണ്ട് തരത്തിലുള്ള നിഗമനങ്ങള്‍ ഈ അസ്ഥികൂടങ്ങളുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുണ്ട്. അണുകുടുബത്തിന്റെ തുടക്കത്തെയാണ് ഈ കുഴിമാടങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ , ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഭാര്യയെ കൊന്ന് കൂടെ ചേര്‍ക്കുകയായിരുന്നു എന്ന് മറ്റൊരു കൂട്ടം ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമെ കൃത്യമായ വിവരങ്ങള്‍പുറത്ത് വരുവെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഒന്നുകില്‍ ഭാര്യയെ കൊന്ന് നേരത്തെ മരിച്ച ഭര്‍ത്താവിനൊപ്പം മറവ് ചെയ്തതാകാം. അല്ലായെങ്കില്‍ കുറേ കാലങ്ങളായ് തുറന്നിട്ട ശവക്കുഴിയില്‍ പിന്നീട് മരിച്ച ഒരാളെക്കൂടി കൂട്ടിച്ചേര്‍ത്തതാകാം, ചിലപ്പോള്‍ അത് ഭാര്യതന്നെയുമാകാം. നിരീക്ഷണങ്ങള്‍ നിരവധിയുണ്ടായി. അച്ഛനും മകനുമാകാം, അമ്മയും മക്കളുമാകാം. ബന്ധുക്കള്‍ പോലുമാകാം . അങ്ങനെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഈ കണ്ടെത്തലുമായ് ഒത്തുനോക്കി. എന്നാല്‍ ഒന്നിനെയും സംബന്ധിക്കുന്ന ആധികാരിക രേഖകള്‍ കൈവശവുമില്ലാത്തതിനാല് ഡിഎന്‍എ പരിശോധനക്ക് ശേഷമെ കാര്യങ്ങള്‍ മുഴുവന്‍ പുറത്തുവരുവെന്ന് പ്രൊഫ. മോലോജിന് പറയുന്നു. രണ്ടാം ജന്മത്തിനായി ജീവന് ബലിനല്കുന്ന ദീക്ഷ എന്ന ആചാരത്തിന്റെ ഭാഗമായി ബന്ധുക്കള്‍ തന്നെ നടത്തിയ ബലിയാണിതെന്നും സംശയമുണ്ട്. എന്നാല്‍ അതും വാദങ്ങള്‍ മാത്രം. ആഴത്തിലുള്ള പഠനങ്ങള്‍ ഇനിയും ആവശ്യമാണ്, ഗവേഷകര്‍ വ്യക്തമാക്കി. -
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment