കൊട്ടാരക്കരയിൽ
ഗതാഗതക്കുരുക്കൊഴിവാക്കാൻ
റിംഗ് റോഡ്
നിര്മ്മിക്കും

കൊട്ടാരക്കയിൽ വര്ദ്ധിച്ചു വരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ റിംഗ് റോഡ് നിർമ്മിക്കുന്നു. ഇതിന്റെ സർവ്വേ നടപടികൾ ആരംഭിച്ചു. 15കിലോ മീറ്റർ ദൂരത്തിൽ കിഴക്കും പടിഞ്ഞാറും സമാന്തര റോഡുകൾ നിർമ്മിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പി. ഐഷാ പോറ്റി എം.എൽ.എയും കേന്ദ്ര സഹമന്ത്രിയും സ്ഥലം എം.പിയുമായ കൊടിക്കുന്നിൽ സുരേഷും ഇടപെട്ട് വകുപ്പ് മന്ത്രിയുമായി ധാരണയുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർവ്വേ നടപടികൾക്കായി 22 ലക്ഷം രൂപ അനുവദിച്ചത്. ഇതിന്റെ ടെന്റർ എടുത്ത, തിരുവനന്തപുരം റൂബി സോഫ്‌റ്റ് ടെക് കൺസൾട്ടൻസിയാണ് സർവ്വേ നടത്തുന്നത്. ഇവിടുന്നുളള സംഘം കൊട്ടാരക്കരയിലെത്തി രവി നഗറിൽ നിന്നു സർവ്വേ നടപടികൾ ആരംഭിച്ചു. പി.ഐഷാപോറ്റി എം.എൽ.എ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സി. എൻജിനീയർ ഡി.എൻ. രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജേക്കബ്ബ് വർഗ്ഗീസ് വടക്കടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ട്രാഫിക് അവലോകന സമിതി ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് സർവ്വേ തുടങ്ങിയത്. കൊല്ലം - തിരുമംഗംലം ദേശീയപാതയിൽ എഴുകോൺ അമ്പലത്തുംകാലയിൽ നിന്ന് ആരംഭിച്ച് എം.സി റോഡ് മുറിച്ച് കടന്ന് കിഴക്കേത്തെരുവിലും അവിടെ നിന്നു മറുവശത്തുകൂടി മൈലത്തിനടുത്ത് എം.സി റോഡിൽ എത്തിച്ചേരുന്നവിധത്തിലാണ് പുതിയ റോഡിന്റെ പ്ളാൻ തയ്യാറാക്കുന്നത്. റിംഗ് റോഡെന്ന് പേരു പറയുന്നുണ്ടെങ്കിലും ഓവൽ ആകൃതിയിലുളള റോഡാകും പൂർത്തിയാകുക. നാല് വരി പാത ലക്ഷ്യമിടുമ്പോഴും നിലവിലുളള കെട്ടിടങ്ങളും മറ്റും സംരക്ഷിക്കുന്ന വിധത്തിലുളള പ്ളാൻ വേണമെന്നാണ് നിർദ്ദേശിച്ചിട്ടുളളത്. രണ്ടിടത്ത് റെയിൽവേ പാലം ക്രോസ് ചെയ്യേണ്ടിവരുന്നതും ഏതുവിധത്തിൽ പരിഹരിക്കാമെന്ന് പഠിക്കേണ്ടതുണ്ട്. സാറ്റലൈറ്റ് സർവ്വേയും ഗ്രൗണ്ട് സർവ്വേയും നടത്തി നാല് മാസത്തിനകം സർവ്വേ പൂർത്തിയാക്കുവാനാണ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുളളത്. റിംഗ് റോഡ് യാഥാർത്ഥ്യമാകുന്നതോടെ കൊട്ടാരക്കര പട്ടണത്തിന്റെ തീരാ ശാപമായി നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment