Pages

Tuesday, December 17, 2013

പെരുമ്പടവം ശ്രീധരനും ഒരു സങ്കീര്‍ത്തനം പോലെ. എന്ന നോവലും

പെരുമ്പടവം ശ്രീധരനും
ഒരുസങ്കീര്‍ത്തനം പോലെ.എന്നനോവലും

 കേരളസാഹിത്യ അക്കാദമി പ്രസിഡണ്ടും പ്രശസ്ത എഴുത്തുകാരനുമായ പെരുമ്പടവം ശ്രീധരന്റെ മാസ്റ്റര്‍ പീസ് നോവലായ 'ഒരു സങ്കീര്‍ത്തനം പോലെ'യുടെ അമ്പത്തിയഞ്ചാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. വയലാര്‍ അവാര്‍ഡ് അടക്കം എട്ടിലേറെ പുരസ്‌കാരങ്ങള്‍ നേടിയ ഒരു സങ്കീര്‍ത്തനം പോലെ' ലോകമോമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ നോവലാണ്. ആശ്രമം ഭാസിയുടെ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് പുറത്തിറക്കിയിട്ടുള്ള 'ഒരു സങ്കീര്‍ത്തനം പോലെ' വിഖ്യാത എഴുത്തുകാരന്‍ ദസ്തയേവസ്‌കിയും അന്നയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ തീവ്രാവിഷ്‌കാരമാണ്. 1992-ലെ ദീപിക വാര്‍ഷിക പതിപ്പിലാണ് നോവല്‍ അച്ചടിമഷി പുരളുന്നത്. അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളും ഈ നോവലില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. പീഡിതമായ ഹൃദയത്തിന്റെ ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുന:സൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളുടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവല്‍ .

1993 സെപ്തംബറില്‍ ആദ്യപതിപ്പിറങ്ങി. പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവല്‍ വില്പനയില്‍ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തേയും ചങ്ങമ്പുഴയുടെ 'രമണനേ'യും മറികടന്നു. മാധ്യമപരിഗണനകളൊന്നുമില്ലാതെ തന്നെ ജനങ്ങള്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ നോവലായിരുന്നൂ 'ഒരു സങ്കീര്‍ത്തനം പോലെ'. ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ആളായിട്ടാണ് പെരുമ്പടവം ഈ നോവലില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഉത്കൃഷ്ടമായ കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല്‍ പിന്നെയും പിന്നെയും ഓര്‍മിപ്പിക്കുന്നു. അനശ്വരതയെ സ്പര്‍ശിച്ചു നില്‍ക്കുന്ന ഒരു ഗിരിശിഖരത്തിന് സദൃശ്യം ഒരു സങ്കീര്‍ത്തനം പോലെ.നോവലില്‍ നിന്ന്...''ഓര്‍ത്തു നോക്കുമ്പോള്‍ എന്റെ കാര്യം മഹാകഷ്ടമാണ്.ദരിദ്രനും നിസ്സഹായനും പരാജിതനും ആര്‍ക്കും വേണ്ടാത്തവനുമായി ഞാനീ ജന്മം മുഴുവന്‍ കഴിയണമെന്നാണോ ദൈവം വിചാരിക്കുന്നത്? നിസ്സഹായനായ ഒരു മനുഷ്യന്‍ ജീവിതത്തില്‍ ഇത്രയൊക്കെ സഹിക്കേണ്ടി വരുന്നതിന്റെ യുക്തിയെന്താണ്? എവിടെയും പരാജയപ്പെടുകയാണ് എന്റെ അനുഭവം. ഒടുവില്‍ ഹൃദയത്തില്‍ മുറിവുകള്‍ മാത്രം ബാക്കിയാകുന്നു. നന്മകള്‍ മാത്രമുള്ള ഒരാള്‍ ഇന്നേക്കാലം തോറ്റു പോവുകയേ ഉള്ളെന്നാണോ? നന്മകള്‍ മാത്രമുള്ള ഒരാള്‍ എന്ന് ഞാനെന്നേപ്പറ്റി പറയുമ്പോള്‍ അതിരു കടന്ന അവകാശവാദമാണെന്ന് അങ്ങു കരുതുന്നുണ്ടോ? തിന്മ ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതാരാണ്? ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്ന് സത്യത്തില്‍ ഇപ്പോള്‍ അങ്ങേയ്ക്കു തോന്നുന്നില്ലേ? മനുഷ്യന്‍ തിന്മ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കാരണത്തില്‍ നിന്നും ഉത്തരവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ അങ്ങേയ്ക്കു കഴിയുമോ? മനുഷ്യനില്‍ ആ ദൗര്‍ബല്യങ്ങള്‍ വെച്ചതാരാണ്?''''ജീവിതം ഒരു ചൂതുകളിയാണ്. ചിലര്‍ നേടുന്നു. ചിലര്‍ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയില്‍ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യന്‍ കണക്കു നോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ? ആ അര്‍ത്ഥത്തില്‍ ചിന്തിച്ചു നോക്കുമ്പോള്‍ ജീവിതം ഒരു ചൂതുകളിതന്നെയല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂര്‍ച്ഛയുണ്ട്. വാശിയുണ്ട്. പകയുണ്ട്. സ്‌നേഹമുണ്ട്. സഹതാപമുണ്ട്. വഞ്ചനയുണ്ട്. കെണികളുണ്ട്. വ്യാമോഹങ്ങളുണ്ട്. നിരാശയുണ്ട്. ശത്രുതയുണ്ട്. നാശമുണ്ട്. മരണമുണ്ട്. എന്താണില്ലാത്തത്? ജീവിതത്തിലുള്ളതു മുഴുവന്‍ ചൂതുകളിയിലുണ്ട്. ജീവിതത്തിലെന്നപോലെ ചൂതുകളിയിലും നമ്മള്‍ കണക്കു കൂട്ടുന്നു. സംഖ്യവച്ച് നമ്മള്‍ ചക്രം തിരിക്കുന്നു. സൂചി കറങ്ങി ഏതു കളത്തില്‍ ചെന്നു നില്‍ക്കുന്നുവെന്നു ആര്‍ക്കറിയാം! അതു നിശ്ചയിക്കുന്നത് നമ്മളാണോ?''
'ഒരാള്‍ പോകുമ്പോള്‍ അയാളോടൊപ്പം മറ്റെന്തൊക്കെയോ കൂടി പോകുന്നു. ഒരാളുടെ മരണം അയാളുടെ മാത്രം കാര്യമാണോ ?''തന്റെ ശാപമിതാണ് .ഇങ്ങോട്ട് സ്‌നേഹം കാണിക്കുന്നവരെയും വെറുപ്പിക്കും''കൂടുതല്‍ നഷ്ടം സഹിക്കേണ്ടിവരുന്നവര്‍ക്ക് ചിലപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും. നിസ്സാരകാര്യത്തിന് അവര്‍ പൊട്ടിത്തെറിക്കും.' 'എന്റെ കുറ്റങ്ങള്‍ ക്ഷമിക്കാന്‍ മാത്രം സ്‌നേഹം എന്നോടെപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആദ്യമേ അപേക്ഷിക്കുന്നു'നേടുന്നവരെക്കാള്‍ കൂടുതല്‍ നഷ്ട്ടപെടുന്നവരാണ്. നഷ്ട്ടപ്പെടലെന്ന് പറയുമ്പോള്‍ അതൊരു മഹായുദ്ധത്തിലെ തോല്‍വി പോലെയാണ്' നേടുമ്പോള്‍ അമിതമായി സന്തോഷിക്കുകയോ നഷ്ടപ്പെടുമ്പോള്‍ വ്യാകുലതപ്പെടുകയോ ചെയ്യുന്നില്ല'

                                            പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: