എൺപത്തിയൊന്നാമത് ശിവഗിരി തീര്ത്ഥാടനം
എൺപത്തിയൊന്നാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉത്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു . ആറ് ക്ളാസുകളിൽ ഈ അദ്ധ്യയനവർഷം ശ്രീനാരായണ പഠനത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. മലയാളം,സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിലാണ് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി ഇത് നടപ്പാക്കിയത്. ഇത് തുടർപ്രക്രിയയാണെന്നതിനാൽ ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ ശ്രീനാരായണ ദാസിനെ കരിക്കുലം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പഠനകേന്ദ്രം ഇപ്പോൾ സർവകലാശാലകളുമായി ചേർന്ന് നടപ്പാക്കിവരുന്ന പഠനപരിപാടികൾ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ സഹായം നൽകും.81 വർഷമായി മുടങ്ങാതെ നടന്നുവരുന്ന ശിവഗിരി തീർത്ഥാടനം അത്ഭുതകരമാണ്. ഗുരുദേവൻ നിർദ്ദേശിച്ച അതേദിവസങ്ങളിൽ അദ്ദേഹം നിർദ്ദേശിച്ച 8 വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ് ഇതിന്റെ മഹത്വം വർദ്ധിപ്പിക്കുന്നത്. ആദ്ധ്യാത്മിക കാര്യങ്ങളിൽ ഊന്നൽ കൊടുക്കുമ്പോൾ തന്നെ സാമൂഹിക, സാമ്പത്തിക വിഷയങ്ങളും ഇവിടെ സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞതിന് പിന്നിൽ ഗുരുദേവ ദർശനത്തിന്റെ പങ്ക് വലുതാണ്. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദേവ സന്ദേശം ഒരുവിഭാഗമല്ല നാടുമുഴുവനുമാണ് സ്വീകരിച്ചത്. അടുത്തകാലത്ത് ഇന്ത്യാ ടുഡേ നടത്തിയ സർവേയിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമായി കണ്ടെത്തിയത് കേരളത്തെയാണ്. വിദ്യാഭ്യാസമാണ് അതിൽ പ്രധാനം. വിദ്യാഭ്യാസത്തിൽ മുൻപന്തിയിലായിരുന്നെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷിച്ച നേട്ടം നമുക്ക് നേടാനായിരുന്നില്ല. എ.കെ. ആന്റണി മുഖ്യമന്ത്രിയായ കാലത്ത് സ്വാശ്രയ കോളേജുകൾ ആരംഭിച്ചതിലൂടെ ഇതിൽ വലിയ മാറ്റംവരുത്താനായി. ഇനിയും നമുക്ക് മുന്നോട്ടുപോകണമെങ്കിൽ പൊതു,സ്വകാര്യ മേഖലകൾ ഒരുപോലെ രംഗത്തുവരേണ്ടതുണ്ട്.കേരളത്തിന് ലഭിച്ച വരദാനമാണ് ഗുരുദേവൻ. എക്കാലവും മാർഗദർശനമാകേണ്ട ഗുരുദേവന്റെ മഹത്വം പുതിയ തലമുറയ്ക്ക് പകർന്നുനൽകാൻ കഴിയണം. അതിനാണ് ഗുരുദർശനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment