Pages

Friday, November 8, 2013

മഹാഗായക സംഗമം

മഹാഗായക സംഗമം

 ദൈവഭാഷയായ സംഗീതത്തിന്റെ രണ്ടു മഹാനദികള്‍ ഒന്നിക്കുകയായിരുന്നു വ്യാഴാഴ്ച(7-11-2013) ത്രിസന്ധ്യക്ക്. ആനന്ദത്തിന്റെയും വാത്സല്യത്തിന്റെയും ആദരവിന്റെയും കണ്ണീരുപ്പുകലര്‍ന്ന പുഴകളൊഴുക്കി അവര്‍ ഈ സന്ധ്യയെ പകിട്ടുള്ളതാക്കി. ഒത്തുകൂടിയവര്‍ സ്വരലയയുടെ ദേവരാഗസന്ധ്യക്ക് നന്ദി പറഞ്ഞു. സ്വരലയ ദേവരാജന്‍ മാസ്റ്റര്‍ സംഗീതപുരസ്‌കാരം ഗായകചക്രവര്‍ത്തി എസ്.പി.ക്ക് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് നല്‍കുന്ന ചടങ്ങിന്റെ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് അങ്കണത്തിലെ വേദിയില്‍ സംഗീതം മാത്രമായിരുന്നില്ല, രണ്ടു ഗായകരുടെ സ്‌നേഹത്തിന്റെ ആഴംകൂടിയാണ് നിറഞ്ഞുനിന്നത്. 
        ദേവരാജസ്മൃതികളെ ഉണര്‍ത്തിയായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിയ എസ്.പി. തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലുമായി കുറഞ്ഞ വാക്കുകളില്‍ പ്രസംഗം തുടങ്ങിയത്. മാഷിന്റെ സാന്നിധ്യം നിറഞ്ഞ വേദിയില്‍ പൂര്‍വ്വജന്മ സുകൃതംപോലെയാണ് ഈ നിമിഷത്തിന്റെ ധന്യതയെന്ന് ഗായകന്‍ ഓര്‍മ്മിപ്പിച്ചു. പഴയ സ്മരണകളില്‍ ദാസ് മുഴുകിയപ്പോള്‍ കണ്ണടച്ചില്ലിനിടയിലൂടെയും കണ്ണട ഊരിയും എസ്.പി. കണ്ണീര്‍ തുടച്ചു. പരസ്​പരം കെട്ടിപ്പുണര്‍ന്ന് സ്‌നേഹം പങ്കിട്ടു. ശബ്ദം, ഉച്ചാരണവ്യക്തത, ശാസ്ത്രീയത ഇതെല്ലാം നിറഞ്ഞതാണ് ദാസിന്റെ പാട്ടുകളെന്ന് എസ്.പി. പറഞ്ഞു. കേരളത്തിന്റെ പാട്ടുകളില്‍ ക്ലാസിക്കല്‍ സ്​പര്‍ശം വേണ്ടുവോളമുണ്ട്. ഇന്നാട്ടുകാര്‍ അങ്ങനെയുള്ള ഗായകരാല്‍ അനുഗൃഹീത രാണ്. 75000 രൂപയുടെ ശില്പവും പ്രശസ്തിപത്രവും യേശുദാസില്‍നിന്ന് സ്വീകരിച്ച് എസ്.പി. പറഞ്ഞു.
           .പി.യുമായുള്ള ബന്ധം സംഗീതംകൊണ്ടുമാത്രമല്ലെന്ന് യേശുദാസ് ഓര്‍മ്മിപ്പിച്ചു. 'ഒരു പാരിസ് യാത്രയില്‍ സംഗീതപരിപാടിയുടെ സംഘാടകര്‍ മുങ്ങിയ, ഭക്ഷണമില്ലാതെ കിടന്ന രാത്രിയില്‍, ഒപ്പം കരുതിയ കുക്കറില്‍ വേവിച്ച ചോറുമായി വന്ന എസ്.പി.യെ മറക്കില്ലെന്ന് യേശുദാസ് പറയുമ്പോഴും ബാലസുബ്രഹ്മണ്യം കണ്ണ് തുടച്ചു. സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന സഹോദരന്‍ പുതിയ തലമുറയ്‌ക്കൊരു പാഠമാണ്' -യേശുദാസ് പറഞ്ഞു. എം.എ.ബേബി എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍കൂടിയായ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. സ്വരലയ ചെയര്‍മാന്‍ ജി.രാജ്‌മോഹന്‍ പ്രശസ്തിപത്രം വായിച്ചു. 
കവി പ്രഭാവര്‍മ്മ, ജയരാജ് വാര്യര്‍, പി.ഒ.മോഹനന്‍, ഡോ. ബി.എ.രാജാകൃഷ്ണന്‍, സ്‌പോര്‍ട്‌സ് ക്ലബ് ആക്ടിങ് പ്രസിഡന്റ് അഡ്വ. ജി.സത്യബാബു, സെക്രട്ടറി ആര്‍.എസ്.ബാബു, ഷിബു പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പ്രമുഖ ഗായകര്‍ പങ്കെടുത്ത സംഗീത സന്ധ്യയും നടന്നു

                                               Prof. John Kurakar

No comments: