Pages

Sunday, November 3, 2013

ഇന്ത്യക്ക്‌ ഏകദിന പരമ്പര

ഇന്ത്യക്ക്ഏകദിന പരമ്പര


mangalam malayalam online newspaper
          ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ റണ്‍മഴ പെയ്‌ത ആവേശകരമായ ഏഴാം ഏകദിന ക്രിക്കറ്റ്‌ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യക്ക്‌ 57 റണ്ണിന്റെ ജയം. രോഹിത്‌ ശര്‍മയുടെ ഇരട്ട സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ മുന്നോട്ടു വച്ച 384 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ ജയത്തിന്‌ 57 റണ്‍ അകലെവച്ച്‌ ഓള്‍ഔട്ടാകുകയായിരുന്നു. അവസാന ഏകദിനത്തിലെ ജയത്തോടെ ഇന്ത്യ ഏഴ്‌ മത്സരങ്ങളുടെ പരമ്പര 3-2 നു സ്വന്തമാക്കി.
                ഏകദിനത്തിലെ മൂന്നാം ഏകദിന ഇരട്ട സെഞ്ചുറിക്ക്‌ ഉടമയായ രോഹിത്‌ ശര്‍മ മത്സരത്തിലെയും പരമ്പരയിലെയും താരമായി. കന്നി ഏകദിന സെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ ജെയിംസ്‌ ഫോക്‌നറാണ്‌ ഓസീസിനെ ജയത്തിനരികില്‍ വരെയെത്തിച്ചത്‌. 73 പ
ന്തില്‍ ആറു സിക്‌സറും 11 ഫോറുകളുമടക്കം 116 റണ്ണെടുത്ത ഫോക്‌നറാണ്‌ അവസാനം പുറത്തായത്‌. 57 പന്തിലാണു ഫോക്‌നര്‍ കന്നി സെഞ്ചുറി കണ്ടെത്തിയത്‌.
ഏറ്റവും വേഗത്തില്‍ സെഞ്ചുറിയടിക്കുന്ന ഓസീസ്‌ താരമാകാനും ഫോക്‌നറിനായി. 66 പന്തില്‍ 100 കടന്ന മാത്യു ഹെയ്‌ഡനിന്റെ റെക്കോഡാണു പഴയതായത്‌. ഗ്ലെന്‍ മാക്‌സ്വെല്‍ (22 പന്തില്‍ ഏഴു സിക്‌സറും മൂന്നു ഫോറുമടക്കം 60), ഷെയ്‌ന്‍ വാട്‌സണ്‍ (22 പന്തില്‍ 49), ബ്രാഡ്‌ ഹാഡിന്‍ (40) എന്നിവരുടെ പോരാട്ടവും മത്സരത്തിനെ ആവേശത്തിലാക്കി. ലെഗ്‌ സ്‌പിന്നര്‍ അമിത്‌ മിശ്രയ്‌ക്കു പകരം ടീമിലെത്തിയ പേസര്‍ വിനയ്‌ കുമാര്‍ ഒന്‍പത്‌ ഓവറില്‍ 102 റണ്‍ വിട്ടുകൊടുത്തു ധാരാളിയായി. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വിക്കറ്റെടുക്കാന്‍ കഴിഞ്ഞതു മാത്രമാണു വിനയ്‌ കുമാറിന്റെ പ്ലസ്‌ പോയിന്റ്‌.
ഫോക്‌നറും ക്ലിന്റ്‌ മക്‌കെയും ചേര്‍ന്ന്‌ ഒന്‍പതാം വിക്കറ്റില്‍ 69 പന്തില്‍ 100 റണ്ണെടുത്ത്‌ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ഈ കൂട്ടുകെട്ട്‌ 27 പന്തിലാണ്‌ ആദ്യ 50 കടന്നത്‌. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അഞ്ചു റണ്ണെടുത്ത ഓപ്പണര്‍ ആരണ്‍ ഫിഞ്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ഷാമിയാണ്‌ അവരെ ഞെട്ടിച്ചത്‌. സ്‌കോര്‍ അര്‍ധ സെഞ്ചുറി കടന്നു വൈകാതെ സഹ ഓപ്പണര്‍ ഫില്‍ ഹ്യൂസും മടങ്ങി. ഹ്യൂസിനെ അശ്വിന്‍ യുവ്രാജിന്റെ കൈയിലെത്തിച്ചു. നായകന്‍ ജോര്‍ജ്‌ ബെയ്‌ലി ഹാഡിനുമായുണ്ടായ ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി.
                   മാക്‌സ്വെല്‍ ക്രീസിലെത്തിയതോടെ ഓസീസിന്‌ ജയസാധ്യതയുണ്ടായത്‌. ബാറ്റിംഗിന്‌ അനുകൂലമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്നലെ ആകെ 38 സിക്‌സറുകളാണു പിറന്നത്‌. ഇന്ത്യയും ഓസീസും 19 സിക്‌സറുകള്‍ വീതമടിച്ചിരുന്നു. ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന മത്സരമെന്ന റെക്കോഡ്‌ ഈ മത്സരത്തിനു സ്വന്തമായി. ഇന്ത്യക്കു വേണ്ടി ഇടംകൈയന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ്‌ ഷാമിയും മൂന്നു വിക്കറ്റ്‌ വീതമെടുത്തു. അശ്വിന്‍ രണ്ടു വിക്കറ്റും വിനയ്‌ കുമാര്‍ ഒരു വിക്കറ്റുമെടുത്തു. ഇരട്ട സെഞ്ചുറി നേടിയ രോഹിത്‌ ശര്‍മയെ കൂടാതെ നായകന്‍ എം.എസ്‌. ധോണി (38 പന്തില്‍ രണ്ട്‌ സിക്‌സറും ഏഴു ഫോറുമടക്കം 62), ഓപ്പണര്‍ ശിഖര്‍ ധവാന്‍ (57 പന്തില്‍ 60) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ദീപാവലി ദിവസം ഇന്ത്യക്കു കരുത്തായി. ബാറ്റിംഗിന്‌ അനുകൂലമായ പിച്ചില്‍ രോഹിത്‌ ശര്‍മ ഓസീസിനെ അടിച്ചു പറത്തുകയായിരുന്നു. രാജ്യാന്തര ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ മൂന്നാം ഇരട്ട സെഞ്ചുറി കുറിച്ച രോഹിത്‌ അമ്പതാം ഓവറിലാണു പുറത്തായത്‌. അവസാന ഓവറുകളില്‍ ധോണിയുടെ മിന്നലും കാണികള്‍ക്ക്‌ വിരുന്നായി. ഫോക്ക്‌നറിനെതിരേ ധോണി ഹെലികോപ്‌ടര്‍ ഷോട്ടിലൂടെ പറത്തിയ സിക്‌സര്‍ സ്‌റ്റേഡിയത്തിനു പുറത്തേക്കു പോയി. 35 പന്തിലാണു ധോണി അര്‍ധ സെഞ്ചുറി തികച്ചത്‌. ഇടയ്‌ക്ക് മഴമൂലം മത്സരം നിര്‍ത്തേണ്ടി വന്നിരുന്നു. വീണ്ടും തുടങ്ങിയപ്പോള്‍ ഇന്ത്യക്കു രണ്ടു വിക്കറ്റുകള്‍ നഷ്‌ടമായി. ധവാനും പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന കോഹ്ലിയുമാണ്‌ (പൂജ്യം) പുറത്തായത്‌. രോഹിതുമായുണ്ടായ ആശയക്കുഴപ്പത്തില്‍ കോഹ്ലി റണ്ണൗട്ടായി. തകര്‍പ്പന്‍ സെഞ്ചുറി നേടിയ രോഹിത്‌ കലണ്ടര്‍ വര്‍ഷം 1000 റണ്‍സ്‌ പിന്നിടുകയും ചെയ്‌തു. പരമ്പര വിജയികളെ നിശ്‌ചയിക്കുന്ന മത്സരത്തില്‍ ടോസ്‌ നേടിയ ഓസീസ്‌ ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഏഴ്‌ മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും രണ്ട്‌ മല്‍സരം വീതം വിജയിച്ചപ്പോള്‍ രണ്ട്‌ മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു.
                  സ്‌കോര്‍ബോര്‍ഡ്‌: ഇന്ത്യ- രോഹിത്‌ ശര്‍മ സി സബ്‌ ബി മക്‌കെയ്‌ 209, ധവാന്‍ എല്‍.ബി. ഡോഹര്‍ട്ടി 60, കോഹ്ലി റണ്ണൗട്ട്‌ 0, റെയ്‌ന എല്‍.ബി. ഡോഹര്‍ട്ടി 28, യുവ്രാജ്‌ സി ഹാഡിന്‍ ബി ഫോക്‌നര്‍ 12, ധോണി റണ്ണൗട്ട്‌ 62, ജഡേജ നോട്ടൗട്ട്‌ 0. എക്‌സ്ട്രാസ്‌: 12. ആകെ (50 ഓവറില്‍ ആറിന്‌) 383. വിക്കറ്റ്‌വീഴ്‌ച: 1-112, 2-113, 3-185, 4-207, 5-374, 6-383. ബൗളിംഗ്‌: മക്‌കെയ്‌ 10-0-89-1, നഥാന്‍ കൗള്‍ട്ടന്‍ നീല്‍ 10-0-80-0, ഫോക്‌നര്‍ 10-0-75-1, വാട്‌സണ്‍ 5-0-26-0, സാവിയര്‍ ഡോഹര്‍ട്ടി 10-0-74-2, മാക്‌സ്വെല്‍ 4-0-32-0, ഫിഞ്ച്‌ 1-0-2-0.
ഓസ്‌ട്രേലിയ- ഫിഞ്ച്‌ എല്‍.ബി ഷാമി 5, ഹ്യൂസ്‌ സി യുവ്രാജ്‌ ബി അശ്വിന്‍ 23, ഹാഡിന്‍ ബി അശ്വിന്‍ 40, ബെയ്‌ലി റണ്ണൗട്ട്‌ 4, മാക്‌സ്വെല്‍ സി ജഡേജ ബി വിനയ്‌ കുമാര്‍ 60, ഫോക്‌നര്‍ സി ധവാന്‍ ബി ഷാമി 116, വാട്‌സണ്‍ സി ഷാമി ബി ജഡേജ 49, കൗള്‍ട്ടര്‍ നീല്‍ സി കോഹ്ലി ബി ജഡേജ 3, മക്‌കെയ്‌ ബി ജഡേജ 18, ഡോഹര്‍ട്ടി നോട്ടൗട്ട്‌ 0. എക്‌സ്ട്രാസ്‌: 4. ആകെ(45.1 ഓവറില്‍) 326 ന്‌ ഓള്‍ഔട്ട്‌. വിക്കറ്റ്‌വീഴ്‌ച: 1-7, 2-64, 3-70, 4-74, 5-132, 6-138, 7-205, 8-211, 9-326, 10-326. ബൗളിംഗ്‌: ഭുവനേശ്വര്‍ കുമാര്‍ 8-1-47-0, ഷാമി 8.1-0-52-3, വിനയ്‌ കുമാര്‍ 9-0-102-1, അശ്വിന്‍ 10-0-51-2, ജഡേജ
10-0-73-3.

                                                .പ്രൊഫ്‌  ജോണ്‍ കുരാക്കാർ 

No comments: