പശുക്കള്‍ക്കും ആടുകള്ക്കും
പരിചരണംഅനിവാര്യം
തൊഴുത്തില്‍ ശുചിത്വം പാലിക്കുക വഴി
മനുഷ്യന് രോഗം പകരുന്നത് തടയാനാവും
പശുവിനെ ദിവസവും കുളിപ്പിക്കുകയും തൊഴുത്തില്‍ ഡെറ്റോള്‍ പോലുള്ള അണുനാശിനികള്‍ തളിക്കുകയും വേണം. തൊഴുത്തില്‍ പ്രത്യേകതരം ഈച്ചകളുണ്ട്. ഈ ഈച്ചകള്‍ പറന്ന അടുക്കളയിലും ആഹാരസാധനങ്ങളിലും പറന്നു പറ്റയിരിക്കാനിടയുണ്ട്
കേരത്തിന്റെ ഭൂപ്രകൃതി കന്നുകാലി വളര്‍ത്തലിന് ഏറ്റവും അനുയോജ്യമാണ്. ആടും, പശുവുമാണ് വീടുകളില്‍ സാധാരണ വളര്‍ത്തുന്നത്. ഇറച്ചിക്കും പാലിനുമായി വളര്‍ത്തുന്ന ഇവ മലയാളിയുടെ ജീവിതത്തിന്റെ ഭാഗവുമാണ്. ചിട്ടയായ ആരോഗ്യപരിരക്ഷയാണ് ആടുകള്‍ക്കും പശുക്കള്‍ക്കും നല്‍കേണ്ടത്. രോഗബാധിതരായ മൃഗത്തിന്റെ ഇറച്ചിയും പാലും മനുഷ്യരിലും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. അതിനാല്‍ മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ വരാതെ സൂക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. തൊഴുത്ത് കെട്ടുന്നതുമുതല്‍ തീറ്റ തെരഞ്ഞെടുക്കുന്നതിലും പ്രജനനത്തിലുമെല്ലാം പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. വൃത്തിയുള്ള അന്തീക്ഷത്തില്‍ വേണം ആടും പശുവുമൊക്കെ വളരാന്‍. അവയ്‌ക്ക് സമയാസമയം രോഗപ്രതിരോധ കുത്തിവയ്‌പ്പുകള്‍ എടുക്കണം. ഇതുവഴി മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും.
തൊഴുത്ത് തയാറാക്കുമ്പോള്‍
വീടിനോട് ചേര്‍ന്നു തന്നെയാണ് തൊഴുത്ത് സാധാരണ തയാറാക്കുന്നത്. മൃഗങ്ങളില്‍ എപ്പോഴും നോട്ടം കിട്ടുന്നതിന് ഇതു സഹായിക്കും. എന്നാല്‍ വീടിനോട് ചേര്‍ന്ന് തൊഴുത്ത് നിര്‍മിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലുള്ളവരുടെ ആരോഗ്യമാണ് അതില്‍ പ്രധാനം. കൊതുകുകള്‍ കൂട്ടത്തോടെ കാണപ്പെടുന്ന ഇടമാണ് പശുത്തൊഴുത്ത്. പശുവിന്റെ ചാണകം തൊഴുത്തിനു പിന്നിലെ കുഴിയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ചാണകം ശേഖരിക്കുന്ന കുഴി മൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
പശുവിനെ ദിവസവും കുളിപ്പിക്കുകയും തൊഴുത്തില്‍ ഡെറ്റോള്‍ പോലുള്ള അണുനാശിനികള്‍ തളിക്കുകയും വേണം. തൊഴുത്തില്‍ പ്രത്യേകതരം ഈച്ചകളുണ്ട്. ഈ ഈച്ചകള്‍ അടുക്കളയിലും ആഹാരസാധനങ്ങളിലും പറന്നു പറ്റയിരിക്കാനിടയുണ്ട്. പശുവിനെയും ആടിനെയും കറക്കുന്നതിനു മുമ്പും ശേഷവും കറക്കുന്നയാളുടെ കൈകാലുകള്‍ കഴുകി വൃത്തിയാക്കണം. രോഗമുള്ള പശുവിന്റെയും ആടിന്റെയും പാല്‍ ഉപയോഗിക്കരുത്. വില്‍പ്പന നട ത്തരുത്.
രോഗങ്ങള്ക്കെതിരെ ജാഗ്രത
ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. പലതരം രോഗങ്ങളും ആടുകളിലൂടെയും പശുക്കളിലൂടെയും മനുഷ്യരിലേക്ക് പകരുത്തു. സൂക്ഷ്‌മ നരിക്ഷണത്തിലൂടെ മൃഗങ്ങളെ അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയാനും മനുഷ്യനിലേക്ക് പകരുന്നത് തടയാനുമാകും. കണ്ടേജിയസ് എക്‌തമ എന്ന രോഗം ആട്ടിന്‍ പറ്റത്തെയാണ് ബാധിക്കുന്നത്. പോക്‌സ് വിഭാഗത്തിലെ പാരാപോക്‌സ് ജനുസില്‍പ്പെട്ട വൈറസാണു രോഗകാരി. രോഗബാധയുള്ള മൃഗങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കമാണ് രോഗം പരത്തുന്നത്. ആടുകള്‍ മേയുന്ന സമയം പുല്‍നാമ്പുകള്‍ വഴിയാണ് മറ്റ് മൃഗങ്ങളിലേക്ക് രോഗം പടരുന്നത്. മനുഷ്യരില്‍ കൈകാലുകള്‍, വിരലുകള്‍, മുഖം എന്നിവടങ്ങളിലാണ് രോഗം കാണുന്നത്. ലസികാഗ്രന്ഥിയുടെ വീക്കവും കണ്ണിന്റെ അണുബാധയും പ്രധാന ലക്ഷണങ്ങളാണ്. രോഗമുള്ള മൃഗവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, മൃഗങ്ങളെ പരിപാലിക്കുമ്പോള്‍ കയ്യുറ ധരിക്കുക, വ്യക്‌തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.
ഗോവസൂരിയുമായി സാമ്യമുള്ള രോഗമാണ് അകിടുകുരു. കറവക്കാരിലും മൃഗഡോക്‌ടര്‍മാരിലും ഈ രോഗം ചര്‍മരോഗമായി പകരാറുണ്ട്. ലോകത്ത് എല്ലായിടത്തും കാണുന്നു എന്നതും ഈ രോഗത്തിന്റെ പ്രതേ്യകതയാണ്. പോക്‌സ് വിഭാഗത്തില്‍പ്പെട്ട പാരാപോക്‌സ് എന്ന ഡി.എന്‍.എ. വൈറസാണ് രോഗമുണ്ടാക്കുന്നത്. പശുക്കളില്‍ നിന്നും കന്നുകാലികളിലേക്ക് അകിടില്‍ നിന്നും പാല്‍ കുടിക്കുമ്പോഴാണ് രോഗം പകരുന്നത്. രോഗം ബാധിച്ച മൃഗത്തെ കറക്കുമ്പോഴാണ് കറവാക്കാരിലേക്ക് രോഗം പകരുന്നത്. കറവക്കാരന്റെ കൈകള്‍ വഴി മറ്റ് പശുക്കളിലേക്കും രോഗം പകരും.
അകിടില്‍ കുരുക്കള്‍ ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. വൈറസുകള്‍ എപ്പിത്തീലിയന്‍ കോശങ്ങളില്‍ കടക്കുമ്പോള്‍ ഉപരിതല കോശങ്ങള്‍ വീര്‍ക്കുകയും അവ ദ്രവിച്ച് പോളകള്‍ക്കുള്ളില്‍ നിറയുന്ന ദ്രവത്തില്‍ ലയിച്ചു ചേരുകയും ചെയ്യുന്നു. പാര്‍ശ്വ അണുബാധമൂലം ഇതില്‍ കടക്കുന്ന ബാക്‌ടീരിയ പഴുപ്പിന് കാരണമാകും. പിന്നീടവ ഉണങ്ങി പൊറ്റയായി മാറുന്നു. അതുകൊണ്ടുതന്നെ മുലക്കാമ്പിന്റെ മുഴുവന്‍ നീളത്തിലും പൊറ്റകള്‍ കാണാം. മനുഷ്യനില്‍ ഉള്ളം കയ്യിലും കൈത്തണ്ടയിലും പോളകള്‍ കണ്ടുതുടങ്ങും.
4 മുതല്‍ 6 ആഴ്‌ചകള്‍ക്കകം പൊറ്റകള്‍ പൂര്‍ണമായും മാറിക്കിട്ടും. കറവയ്‌ക്കു മുമ്പും ശേഷവും അകിട് അണുനാശിനി ഉപയോഗിച്ചു കഴുകുക. രോഗം ബാധിച്ച പശുവിനെ മാറ്റി നിര്‍ത്തുക. രോഗബാധയുള്ളവയെ കറക്കുമ്പോള്‍ കയ്യുറ ഉപയോഗിക്കുക. അകിടില്‍ മുറിവുകള്‍ വരാതെ സൂക്ഷിക്കുക. ശാസ്‌ത്രിയ കറവരീതി അവലംബിക്കുക.
ബ്രൂസല്ല ബാക്ടീരിയ
പശു, ആട് തുടങ്ങിയ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പിടിപെടുന്ന മറ്റൊരു രോഗമാണിത്. ഇവയുടെ ഗര്‍ഭപാത്രത്തിലൂടെ പുറത്തുവരുന്ന സ്രവങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. കൂടാതെ രോഗം ബാധിച്ച പശുവിന്റെ പാലിലൂടെയും മൂത്രത്തിലൂടെയും രോഗാണു മനുഷ്യരിലെത്തും. പാല്‍ തിളപ്പിച്ചു കുടിക്കുകയാണെങ്കില്‍ രോഗം പകരുന്നത് തടയാനാവും. മൃഗങ്ങളില്‍ രോഗലക്ഷണം പ്രകടമാകുന്നത് 3 മുതല്‍ 24 ദിവസത്തിനുള്ളിലാണ്. ഗര്‍ഭമലസലാണ് പ്രാധാന ലക്ഷണം. മനുഷ്യനില്‍ പനി, തലവേദന, തൊണ്ടവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഇടവിട്ടുള്ള പനിയും ചിലരില്‍ കാണാം. പ്ലീഹയുടെ വലുപ്പം കൂടുക. ലസികാഗ്രന്ഥികളുടെ വീക്കം എന്നിവയും ലക്ഷണമാണ്.
ക്ഷീണം, തലകറക്കം, ഭാരക്കുറവ് എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. സ്‌ത്രീകളില്‍ ഗര്‍ഭം അലസാറില്ല. എന്നാല്‍ പുരുഷന്മാരില്‍ വൃഷണത്തിന് കേടു സംഭവിക്കാറുണ്ട്. രോഗം നേരത്തേ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ വലിയൊരു ശതമാനവും പരിഹരിക്കാനാവും. വളര്‍ത്തുമൃഗങ്ങളുടെ ഗര്‍ഭമലസിയാല്‍ അവ കൈകൊണ്ട് തൊടരുത്. മറുപിള്ള ഗര്‍ഭപാത്രത്തില്‍ നിന്നുവരുന്ന മറ്റ് വിസര്‍ജ്യങ്ങള്‍ എന്നിവ അണുനാശം നടത്താനായി ക്ലോറിന്‍, അയഡിന്‍ എന്നിവ ഉപയോഗിക്കാം.
കോളി ബാസില്ലോസിസ്
കന്നുകുട്ടിയിലും ആട്ടിന്‍ കുട്ടിയിലും കാണുന്ന രോഗമാണിത്. പന്നിക്കുട്ടികളിലും കാണാറുണ്ട്. മനുഷ്യനെയും രോഗം പിടിപെടും. ഇ. കൊളൈ എന്ന ബാക്ടീരിയയാണ് രോഗകാരി. മാലിന്യം വഴി അകത്തു കടക്കുന്ന രോഗാണുക്കള്‍ വയറ്റില്‍ വാസമുറപ്പിക്കുന്നു. പ്രതിരോധശേഷി കുറയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. കഠിനമായ വയറുവേദന, വിറയല്‍, പേശിവേദന എന്നിവയാണ് മനുഷ്യനില്‍ കാണുന്ന രോഗലക്ഷണങ്ങള്‍. അപകടകാരിയല്ലാത്ത രോഗം 4 - 5 ദിവസങ്ങള്ക്കകം ഭേദപ്പെടും. തൊഴുത്തില്‍ ശുചിത്വം പാലിക്കുക വഴി രോഗം പകരുന്നത് തടയാനാവുംപ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment