എലിപ്പനി
ഡോ.ബി.പദ്മകുമാർ,അസോ. പ്രൊഫസർ
വൈറൽപ്പനിയുമായി ഏറെ സാമ്യമുള്ളതും, രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നതുമായ പനിയാണ് എലിപ്പനി. കരൾ, വൃക്കകൾ, ഹൃദയം തുടങ്ങിയവങ്ങളുടെ പ്രവർത്തനത്തെ ഇത് സ്തംഭിപ്പിക്കും. ലപ്റ്റോസ്പൈറാ എന്ന സ്പൈറോ കീറ്റുകളാണ് രോഗത്തിന് കാരണം. ലപ്റ്റോ സ്പൈറാ ഇന്ററോഗൻസ്, ലപ്റ്റോ സ്പൈറാ ബൈഫ്ലക്സാ എന്നിവയാണ് പ്രധാന സ്പീഷീസുകൾ. ഇതിൽ ലപ്റ്റോ സ്പൈറാ ഇക്ടറോ ഹെമൊറാജിയേ എന്ന ഇനമാണ് എലികളുമായി ബന്ധപ്പെട്ട് രോഗം വ്യാപിപ്പിക്കുന്നത്. എലികൾക്ക് പുറമേ പട്ടികൾ, പക്ഷികൾ, മത്സ്യങ്ങൾ, മറ്റ് വന്യ മൃഗങ്ങളും രോഗാണുവാഹകരാകാം. മൃഗങ്ങളുടെ വൃക്കനാളികളിൽ രോഗാണുക്കൾ വർഷങ്ങളോളം സുരക്ഷിതമായി കഴിയാനുള്ള കഴിവുണ്ട്.
രോഗം പകരുന്ന വഴി
മനുഷ്യരിൽ യാദൃശ്ചികമായാണ് രോഗാണുബാധയുണ്ടാകുന്നത്. രോഗബാധിതരായ ജന്തുക്കളുടെ മൂത്രവുമായോ മറ്റ് ശരീരഭാഗങ്ങളുമായോ നേരിട്ട് ബന്ധമുണ്ടാകുന്പോഴോസ രോഗാണുക്കൾ കലർന്ന വെള്ളം കുടിക്കുന്പോഴോ ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുന്നു. ശരീരത്തിലുള്ള മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, വായ് ഇവയുടെ കട്ടികുറഞ്ഞ ശ്ളേഷ്മ ചർമ്മത്തിലൂടെയും രോഗാണുക്കൾ ശരീരത്തിലേയ്ക്ക് കടക്കുന്നു. കേരളത്തിൽ മഴക്കാലത്താണ് രോഗം പടർന്നുപിടിക്കുന്നത്. വെള്ളവുമായി ഏറ്റവും അധികം ബന്ധപ്പെടുന്ന കർഷക- മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ എന്നിവരിലാണ് രോഗസാധ്യതയേറെ. രോഗാണുവാഹകരായ വളർത്തുമൃഗങ്ങളിൽ നിന്ന് രോഗപകർച്ചയ്ക്ക് സാധ്യതയേറെയാണ്.
ലക്ഷണങ്ങൾ
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ രണ്ട് ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. തൊണ്ണൂറ് ശതമാനം പേരിലും രോഗം പൂർണ്ണമായും ഭേദമാകുമെങ്കിലും പത്ത് ശതമാനം പേരിൽ ഗുരുതരമാകാറുണ്ട്. രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് എലിപ്പനി രണ്ട് തരത്തിലുണ്ട്. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെ മാരകമാകാത്ത സ്ഥിതിയാണ് ഒന്നാമത്തേത്. മഞ്ഞപ്പിത്തത്തോട് കൂടിയ ഗുരുതരമായേക്കാവുന്ന വീൽഡ് സിൻഡ്രോം ആണ് രണ്ടാമത്തെയിനം. ശക്തമായ പനി, തലവേദന, ഓക്കാനം, ഛർദ്ദിൽ, പേശി വേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. കാലുകളുടെയും വയറിന്റെയും പേശികളെ ബാധിക്കുന്ന ശക്തമായ വേദന രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. തലവേദനയോടൊപ്പം വെളിച്ചത്ത് നോക്കാൻ ബുദ്ധിമുട്ട്അനുഭവപ്പെടുന്നതും സാധാരണമാണ്.
രോഗം അപൂർവമായി രക്തം ചുമച്ച് തുപ്പുന്ന അവസ്ഥയിൽ എത്തിക്കും. ഈ അവസരത്തിൽ രോഗിയുടെ കണ്ണുകളിലുണ്ടാകുന്ന രക്തസ്രാവത്തെ തുടർന്ന് കണ്ണുകൾക്ക് ചുവപ്പ് നിറമുണ്ടാകുന്നത് രോഗത്തിന്റെ സുപ്രധാന ലക്ഷണമാണ്. ചർമ്മത്തിൽ ചുവന്നു തടിച്ച പാടുകളുണ്ടായേക്കാം. ഒരാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പൂർണ്ണമായി അപ്രത്യക്ഷമാകും. എന്നാൽ ഒരു വിഭാഗം ആളുകളിൽ രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമാകാം. രോഗത്തിന്റെ രണ്ടാം ഘട്ടത്തിന് കാരണം പ്രതിരോധ വ്യവസ്ഥയുടെ ആന്റി ബോഡികളാണ്.
രോഗനിർണ്ണയം
രക്തപരിശോധനയിലൂടെ രോഗനിർണ്ണയം നടത്താം. കൂടാതെ രക്തത്തിൽ നിന്നും മലത്തിൽ നിന്നും കൾച്ചർ പരിശോധന വഴി രോഗാണുക്കളെ വേർതിരിച്ചെടുക്കാവുന്നതാണ്. രോഗാണുക്കൾക്കെതിരെ ശരീരം ഉൽപ്പാദിപ്പിക്കുന്ന ആന്റി ബോഡികളെ കണ്ടെത്തുന്ന വൈഡാൽ ടെസ്റ്റാണ് സാധാരണയായി ഉപയോഗിക്കുന്നത്.
ചികിത്സയും പ്രതിരോധവും
രോഗാണുവാഹകർക്ക് ദീർഘനാൾ ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടിവരും. രോഗിക്ക് പരിപൂർണ്ണ വിശ്രമം നൽകണം. ലളിതമായ ഭക്ഷണം മാത്രമേ കഴിക്കാവൂ. എലികളുടെ പ്രചനനം തടയണം. രോഗം പരത്തുന്ന കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കണം.
മനുഷ്യർ കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന ജലാശയങ്ങളിൽ മൃഗങ്ങളെ കുളിപ്പിക്കുന്നത് ഒഴിവാക്കുക. വ്യക്തി ശുചിത്വം പാലിക്കണം. ജോലിക്ക് ശേഷം കൈകാലുകൾ ശുദ്ധജലമുപയോഗിച്ച് വൃത്തിയാക്കുക.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment