Pages

Sunday, August 18, 2013

ഈജിപ്തിലെ പ്രക്ഷോഭം

                                     ഈജിപ്തിലെ പ്രക്ഷോഭം

  ഈജിപ്തില്‍ റംസസ് ചത്വരത്തില്‍ സൈന്യവുമായി വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മുസ്‌ലിം പള്ളിയില്‍ അഭയം തേടിയ ആയിരത്തോളം മുര്‍സി അനുകൂലികളെ സൈന്യം വളഞ്ഞു വെച്ചു. വെള്ളിയാഴ്ചത്തെ സൈനിക നടപടികളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒരാഴ്ചയോളം മാര്‍ച്ചുകള്‍ നടത്താന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി. ആയിരത്തോളം മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രദര്‍ ഹുഡ് തീവ്രവാദ പ്രവര്‍ത്തികളാണ് നടത്തുന്നതെന്ന് ഇടക്കാല ഭരണകുടം ആരോപിച്ചു.
കയ്‌റോയിലെ റംസസ് ചത്വരത്തിനു സമീപമുള്ള അല്‍ഫത്താ പള്ളിയാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് വേദിയായിരിക്കുന്നത്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരെയും പരിക്കേറ്റവരെയും മുസ്‌ലിം ബ്രദര്‍ഹുഡ് അനുയായികള്‍ ഇവിടെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സ്ത്രീകളെ മാത്രമാണ് ഇവിടെനിന്ന് പുറത്തു പോകാന്‍ സൈന്യം അനുവദിക്കുന്നത്. പട്ടാള ഭരണത്തെ തിരസ്‌കരിക്കുന്നത് ഇസ്‌ലാമികവും ദേശീയവും ധാര്‍മികവുമായ കര്‍ത്തവ്യമാണെന്നും പോരാട്ടം ഉപേഷിക്കില്ലെന്നുമാണ് ബ്രദര്‍ഹുഡ് നിലപാട്. 

          അതിനിടെ, പുറത്താക്കപ്പെട്ട പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരായ ഗൂഢാലോചനാകുറ്റത്തില്‍ പുനര്‍വിചാരണ തുടങ്ങി. സുരക്ഷാകാരണങ്ങളാല്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് വിചാരണ തുടങ്ങിയത്. കയ്‌റോയുടെ തെക്കന്‍ പ്രദേശത്തുള്ള തോറ ജയിലിലാണ് മുബാറക്. 2011ലെ പ്രക്ഷോഭത്തിനിടെയുണ്ടായ മനുഷ്യക്കുരുതി തടയാന്‍ കഴിഞ്ഞില്ലെന്ന കുറ്റത്തിനാണ് അന്നത്തെ പ്രസിഡന്റായ മുബാറക്കിനെയും ആഭ്യന്തരമന്ത്രി ഹബീബ് എല്‍ ആല്‍ഡിയെയും ജീവപര്യന്തം തടവിന് വിധിച്ചത്. കഴിഞ്ഞ ജനവരിയിലാണ് ഇവരുടെ അപ്പീലില്‍ കോടതി പുനര്‍ വിചാരണയ്ക്ക് ഉത്തരവിട്ടത്.
പട്ടാളം പുറത്താക്കിയ മുഹമ്മദ് മുര്‍സിയും വിചാരണ ത്തടവിലാണെങ്കിലും അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നതെവിടെയാണെന്ന് ഇടക്കാല ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. മുര്‍സിയെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച മുതലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഈജിപ്തിലാകമാനം എഴുന്നൂറ്റമ്പതിലധികം പേര്‍മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 


                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

















No comments: