Pages

Thursday, August 15, 2013

മുതിര്‍ന്നവർക്ക് ചികിത്സയിലും മുന്‍ഗണന

മുതിര്‍ന്നവർക്ക് 
ചികിത്സയിലും മുന്‍ഗണന



ജീവികളിൽ  വച്ചു്  ഏറ്റവും  ശ്രേഷ്ടമായ  ജീവി  മനുഷ്യനാണ് . അവന്  കുടുംബം  സമൂഹം ,രാഷ്ട്രം  എന്നിവയോട്  ഒരിക്കലും  വേർപെടുത്താൻ  കഴിയാത്ത  ഒരു  ബന്ധമുണ്ട് .ജീവിതത്തിലുടനീളം താൻ പകര്‍ന്നുനല്കിയ സ്‌നേഹവും സംരക്ഷണവും പ്രായത്തിന്റെ പരിക്ഷീണതകളലട്ടുമ്പോള്‍ മക്കളിലും സമൂഹത്തിലുംനിന്ന് തിരിച്ചുകിട്ടാന്‍ മുതിര്‍ന്ന പൗരര്‍ക്ക് അവകാശമുണ്ട്; അത് നല്കാന്‍ മറ്റുള്ളവര്‍ക്കും കടമയുണ്ട് .  എന്നാല്‍, കാലമാറ്റം മുതിര്‍ന്നവരുടെ ജീവിതത്തിലും മുതിര്‍ന്നവരോടുള്ള സമീപനത്തിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പലപ്പോഴും അഭിലഷണീയമല്ല ആ മാറ്റങ്ങളെന്നുമാത്രം. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഒരു പദ്ധതി ശ്രദ്ധേയമായിത്തീരുന്നത്. കേരളത്തിലെ എല്ലാ സ്വകാര്യാസ്​പത്രികളിലും മുതിര്‍ന്ന പൗരര്‍ക്ക് പ്രത്യേക ചികിത്സയും ചികിത്സാമുന്‍ഗണനയും നല്‍കുകയാണ് ആ പദ്ധതി. മുതിര്‍ന്നവര്‍ക്കുവേണ്ടി മാത്രമുള്ള പ്രത്യേക ഒ.പി. ദിവസങ്ങളുമുണ്ടാകും. ലാബുകളിലും ഫാര്‍മസികളിലും അവര്‍ക്ക് പ്രത്യേകം വരികളുണ്ടാവും. വയോധികസ്‌നേഹവും സൗഹൃദവും നിറഞ്ഞ പരിചരണരീതിയും ചികിത്സാസമ്പ്രദായവും വികസിപ്പിച്ചെടുക്കാനുള്ള ഈ പദ്ധതി തീര്‍ച്ചയായും ശ്ലാഘ്യമാണ്. അത് സ്വകാര്യാസ്​പത്രികളില്‍ മാത്രം ഒതുങ്ങിനിന്നാല്‍പ്പോരാ. സാധാരണക്കാരായ വൃദ്ധജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്​പത്രികളിലേക്കും വ്യാപിക്കേണ്ടതുണ്ട് ഈ വയോജനസൗഹൃദ പരിചരണരീതി.

കേരളത്തിലെ ജനസംഖ്യയില്‍ 12 ശതമാനം പേര്‍ മുതിര്‍ന്ന പൗരരുടെ ഗണത്തില്‍പ്പെടുന്നു. 2025 ആകുമ്പോഴേക്കും കേരളത്തിലെ നാലുപേരിലൊരാള്‍ അറുപതുകഴിഞ്ഞയാളായിരിക്കുമെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞര്‍ കണക്കാക്കിയിട്ടുള്ളത്. 2028 ആകുമ്പോള്‍ ജനസംഖ്യാവര്‍ധന 'നെഗറ്റീവാ'കും. ജനനം കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണത്. നക്ഷത്രദൂരത്തൊന്നുമല്ല ആ കാലം, വെറും ഒന്നരപ്പതിറ്റാണ്ടുമാത്രം അകലെ. സമീപിച്ചുകൊണ്ടിരിക്കുന്ന ആ വൃദ്ധതയുടെ കാലത്തെ നേരിടാന്‍ ഇപ്പോഴേ ഒരുങ്ങേണ്ടതുണ്ട്. ആരോഗ്യവിദഗ്ധരുടെയും ആരോഗ്യവകുപ്പിന്റെയും ആസൂത്രകരുടെയും മുന്നിലുള്ള വെല്ലുവിളിയാണത്. ദൂര
ക്കാഴ്ചയോടുകൂടിയ നടപടികള്‍ക്ക് തുടക്കംകുറിച്ചില്ലെങ്കില്‍ ഒരു മാല്‍ത്തൂസിയന്‍ ദുരന്തമാവും ഫലം. ഐ.എം.എ. ആവിഷ്‌കരിക്കുന്ന പദ്ധതി മുതിര്‍ന്ന പൗരര്‍ക്ക് ചികിത്സാസംബന്ധിയായുണ്ടാകുന്ന വിഷമങ്ങളില്‍ വലിയ ആശ്വാസമായിരിക്കും.
വയോജനചികിത്സാസമ്പ്രദായങ്ങളും പരിചരണരീതികളും വേണ്ടത്ര വികസിച്ചിട്ടില്ലാത്ത കേരളത്തില്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തിലെത്തുന്ന മുതിര്‍ന്ന പൗരര്‍ക്ക് വരിനിന്ന് ക്ലേശിക്കാതെ മുന്‍ഗണന ലഭിക്കുന്നതുതന്നെ ആശ്വാസകരമാണ്. കിടത്തിച്ചികിത്സയിലും ഈ മുന്‍ഗണനയുണ്ടാകേണ്ടതാണ്. അവര്‍ക്കുവേണ്ടി പ്രത്യേക തീവ്രപരിചരണവിഭാഗങ്ങള്‍പോലുമുണ്ടാകണം. വയോധികസൗഹൃദ വാര്‍ഡുകളും വേണം. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ തൊട്ട് മെഡിക്കല്‍കോളേജ് ആസ്​പത്രികളുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആസ്​പത്രികളിലെല്ലാം ഈ സഹൃദസമീപനം ഉടനടി കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ചെലവിന്റെ പ്രശ്‌നമില്ലല്ലോ ഈ മാനുഷികപ്രവര്‍ത്തനത്തിന്.

കുഞ്ഞുങ്ങളെ പ്രത്യേക വിഭാഗമായിക്കണ്ട് സവിശേഷചികിത്സ നല്‍കുന്ന സമ്പ്രദായം മുതിര്‍ന്ന പൗരരുടെ കാര്യത്തിലില്ല. പ്രായം പരിഗണിക്കാതെ മറ്റുള്ളവരെപ്പോലെ കണ്ടു ചികിത്സിക്കുന്നതാണ് ഇപ്പോഴത്തെ രീതി. അതുമാറ്റി വയോജനപരിചരണത്തിനായി സ്‌പെഷ്യാലിറ്റികള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടി പ്രത്യേകമായ ചികിത്സാ 'പ്രോട്ടൊക്കോളും' കൊണ്ടുവരണം. വാര്‍ധക്യകാലപ്രശ്‌നങ്ങളായ ഓര്‍മക്കുറവ്, അസ്ഥിക്ഷയം തുടങ്ങിയവയ്ക്കായി വയോജനങ്ങള്‍ ഓരോ സ്‌പെഷ്യാലിറ്റിയിലായി കയറിയിറങ്ങുന്നതൊഴിവാക്കാനാണ് വയോജനചികിത്സാരീതി രൂപപ്പെടുത്തേണ്ടത്. ഇതുകൊണ്ടുമാത്രമാകുന്നില്ല. ഭൗതികസാഹചര്യങ്ങളും വയോജനാനുകൂലമായി മാറേണ്ടതുണ്ട്. പടികള്‍ക്കുപകരം 'റാമ്പു'കളും ചക്രക്കസേരകളും ലിഫ്റ്റുകളും ഉണ്ടാകണം. മുതിര്‍ന്നവരെ പരിചരിക്കുന്നതിന് സവിശേഷപരിശീലനം നേടിയ ആരോഗ്യപ്രവര്‍ത്തകരുടെ നിരയും രൂപപ്പെടുത്തണം. വയോജനചികിത്സയ്ക്കും പരിചരണത്തിനും വേണ്ട കോഴ്‌സുകളും ആരംഭിക്കണം. മുതിര്‍ന്ന പൗരര്‍ക്ക് തങ്ങള്‍ ഒരു സൗഹൃദസമൂഹത്തിലാണ് ജീവിക്കുന്നതെന്ന അനുഭവം നല്‍കുന്നതുതന്നെ സാന്ത്വനം നിറഞ്ഞ പരിചരണമാണ്.

                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: