കൊട്ടാരക്കരയില്‍ രണ്ടരക്കോടി ചെലവില്‍റെയില്‍വേ
മേല്‍നടപ്പാതനിർമ്മിച്ചു
കൊട്ടാരക്കരയില്‍ രണ്ടരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച മേല്‍നടപ്പാതയുടെയും അനുബന്ധ സ്റ്റേഷന്‍ വികസനപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം കേന്ദ്ര മന്ത്രി കൊടിക്കുന്നിൽ സുരേഷ് നിര്‍വഹിച്ചു. പുനലൂര്‍-ഇടമണ്‍, ഇടമണ്‍-ചെങ്കോട്ട റീച്ചുകളില്‍ നിര്‍മാണത്തിനാവശ്യമായ പണം ലഭ്യമായിട്ടില്ല. 200 കോടി രൂപയാണ് ഗേജ്മാറ്റം പൂര്‍ത്തിയാക്കാന്‍ ആവശ്യമുള്ളത്. ഇതില്‍ 20 കോടി രൂപമാത്രമാണ് അനുവദിച്ചിട്ടുള്ളത്. പതിനായിരം കോടി രൂപയുടെ അധികബാധ്യതയാണ് റെയില്‍വേ മന്ത്രാലയത്തിനുള്ളത്. ഇത് ജില്ലയിലെ മാത്രമല്ല രാജ്യത്തൊട്ടാകെയുള്ള റെയില്‍വേ വികസനങ്ങളെ ബാധിച്ചിട്ടുണ്ട്. എങ്കിലും പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റം വേഗത്തിലാക്കാന്‍ കൊല്ലം എം.പി. പീതാംബരക്കുറുപ്പുമായി ചേര്‍ന്ന് ആഗസ്തില്‍ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെയുമായി ചര്‍ച്ച നടത്തും. നിര്‍മാണത്തിന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാനും 2014 അവസാനമെങ്കിലും ഗേജ്മാറ്റം പൂര്‍ത്തിയാക്കാനും സമ്മര്‍ദ്ദം ചെലുത്തും.
കൊല്ലം-മധുര പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് സപ്തംബര്‍ ആദ്യവാരം മുതല്‍ പുനലൂരിലേക്ക് നീട്ടും. മധുര ട്രെയിന്‍ പുനലൂരിലേക്ക് നീട്ടാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിരുന്നെങ്കിലും റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ വൈകുകയായിരുന്നു. എല്ലാ തടസ്സങ്ങളും തീര്‍ത്ത് സപ്തംബറില്‍ ട്രെയിന്‍ പുനലൂരില്‍നിന്ന് ഓടിത്തുടങ്ങും. പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ ബജറ്റില്‍ അനുവദിച്ചെങ്കിലും റെയില്‍വേ ബോര്‍ഡ് ചില സാങ്കേതിക തടസ്സങ്ങള്‍ ഉയര്‍ത്തിയതിനാല്‍ നടപ്പായില്ല. തടസ്സങ്ങള്‍ ഒഴിവാക്കി ഗുരുവായൂര്‍ ട്രെയിന്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കും. മൈലത്ത് റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷന്‍ പുനഃസ്ഥാപിക്കുന്നതിനുള്ള രൂപരേഖ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചുകഴിഞ്ഞു. ഇതില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കൊല്ലം-പുനലൂര്‍ പാതയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റവും റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുണ്ട്. കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ പാതയില്‍ ഓടുകയും അവയ്ക്ക് കൊട്ടാരക്കരയില്‍ സ്റ്റോപ്പ് ലഭിക്കാനും വേണ്ടിയുള്ള സൗകര്യങ്ങള്‍ നിലവില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നാം ലൈന്‍ ഉള്‍പ്പെടെയുള്ള വികസനങ്ങള്‍ കൊട്ടാരക്കരയില്‍ ഭാവിയിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം പാത്തല രാഘവന്‍, ഡിവിഷണല്‍ മാനേജര്‍ എ.കെ.റസ്‌തോഗി, എ.ഡി.ആര്‍. എം.അജിത്കുമാര്‍, നിര്‍മാണവിഭാഗം ചീഫ് എന്‍ജിനിയര്‍ ജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment