ഇന്ത്യയുള്‍പ്പടെ 19 രാജ്യങ്ങളോട്
സ്‌നോഡന്‍ അഭയം അഭ്യര്‍ഥിച്ചു
വാഷിങ്ടണ്‍ : അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡന് ഇന്ത്യ അടക്കം 19 രാജ്യങ്ങളോട് അഭയം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് - മൊബൈല്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയശേഷം രാജ്യംവിട്ട സ്‌നോഡന്‍ മോസ്‌കോയിലെ ഷെര്‍മത്യേവോ വിമാനത്താവളത്തിലാണ് ഇപ്പോഴുള്ളത്.
ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ബൊളീവിയ, ബ്രസീല്‍ , ചൈന, ക്യൂബ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, നിക്വരാഗ്വ, നോര്‍വെ, പോളണ്ട്, റഷ്യ, സ്‌പെയിന്‍ , സ്വിറ്റ്‌സര്‍ലന്‍ഡ്, വെനസ്വേല എന്നീ രാജ്യങ്ങളോടാണ് അഭയം നല്‍കണമെന്ന് സ്‌നോഡന്‍ അഭ്യര്‍ത്ഥിച്ചത്. സ്‌നോഡനുവേണ്ടി വിക്കി ലീക്‌സ് നിയമോപദേഷ്ടാവ് സാറാ ഹാരിസണാണ് അഭ്യര്‍ത്ഥന നടത്തിയത്. മോസ്‌കോയില്‍ ഷെര്‍മത്യേവോ വിമാനത്താവളത്തിലെ റഷ്യന്‍ കോണ്‍സുലേറ്റിനാണ് സ്‌നോഡന്റെ അഭ്യര്‍ത്ഥനകള്‍ വിക്കിലീക്‌സ് നിയമോപദേഷ്ടാവ് നല്‍കിയത്. റഷ്യയിലെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതികാര്യാലയങ്ങള്‍ക്ക് കോണ്‍സുലേറ്റ് കത്തുകള്‍ കൈമാറുമെന്ന് വിക്കി ലീക്‌സ് വ്യക്തമാക്കി. ഇക്വഡോര്‍ , ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളോട് സ്‌നോഡന്‍ നേരത്തെ അഭയത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുകയാണ്. അഭയം നല്‍കണമെന്ന തന്റെ അപേക്ഷ നിരസിക്കാന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സ്‌നോഡന്‍ ആരോപിക്കുകയുണ്ടായി
യുഎസ് ചാരസംഘടനയായ സിഐഎയുടെ മുന്‍ സാങ്കേതിക വിദഗ്‌ധന്‍ എഡ്വേര്‍ഡ് സ്‌നോഡന് ഇന്ത്യ അഭയം നല്‍കില്ല. രാഷ്‌ട്രീയ അഭയം തേടി സ്‌നോഡന്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു.
സ്‌നോഡന്റെ അപേക്ഷ വിശദമായി പരിശോധിച്ച ശേഷം തളളിക്കളയുകയായിരുന്നു. അപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇപ്പോഴില്ല എന്നും വിദേശകാര്യ വക്‌താവ് സെയ്‌ദ് അക്‌ബറുദ്ദീന്‍ മാധ്യമങ്ങളെ അറിയിച്ചു.
നിലവില്‍ മോസ്‌കോ വിമാനത്താവളത്തിലാണ് സ്‌നോഡന് അഭയം നല്‍കിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ സ്‌നോഡന്‍ രാഷ്‌ട്രീയ അഭയത്തിന് ശ്രമിക്കുന്നുവെന്ന് വിക്കിലീസ്‌ക്സ് വെളിപ്പെടുത്തിയിരുന്നു. ഇക്വഡോറിനും ഐസ്ലാന്‍ഡിനുമാണ് ആദ്യ രണ്ട് അപേക്ഷകള്‍ കൈമാറിയിരിക്കുന്നത്.യുഎസ് ഇന്റര്‍നെറ്റ് ചാരപ്പണി നടത്തിയെന്ന് വെളിപ്പെടുത്തിയ സ്‌നോഡന് ഇന്ത്യ അഭയം നല്‍കണമെന്ന് വിക്കിലീക്‌സ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യരാജ്യമായ ഇന്ത്യ ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാട് സ്വീകരിക്കണമെന്നും വിക്കിലീക്‌സ് ആവശ്യപ്പെട്ടിരുന്നു.
-പ്രൊഫ് ജോണ്‍ കുരാക്കാർ .
No comments:
Post a Comment