റമ്പൂട്ടാന്‍ കേരളത്തിൽ നന്നായി വളരും
P
മലേഷ്യയും ഇന്‍ഡൊനീഷ്യയുമാണ് റമ്പൂട്ടാന്റെ ജന്മദേശം. ഇപ്പോള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തെക്കന്‍മേഖലയിലുള്ള മിക്ക രാജ്യങ്ങളിലും റമ്പൂട്ടാന്‍ വ്യാപിച്ചുകഴിഞ്ഞു. റമ്പൂട്ടാന്‍ എന്നാല്‍ മലയന്‍ ഭാഷയില്‍ മുടി എന്നാണര്‍ത്ഥം. മുടി വളര്‍ന്ന പോലെയുള്ള പുറംതോടാണ് ഈ പേര് ലഭിക്കുന്നതിനിടയാക്കിയത്. മരത്തിനും പഴത്തിനും ഒരേപേര് എന്ന കൗതുകവും റമ്പൂട്ടാനുണ്ട്. 12 മുതല്‍ 20 വരെ മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ നിത്യഹരിതമരത്തിന്റെ പഴങ്ങള്‍ തായ്‌ലന്‍ഡില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. കേരളത്തില്‍ പത്തനംതിട്ട ജില്ലയിലാണ് റമ്പൂട്ടാന്‍ ധാരാളമായുള്ളത്. മലേഷ്യയിലും സിങ്കപ്പൂരിലും ജോലിചെയ്യുന്ന കോന്നിക്കാരും റാന്നിക്കാരുമാണ് ജില്ലയില്‍ റമ്പൂട്ടാനെ പരിചയപ്പെടുത്തിയത്. പുനലൂര്‍ കോമളംകുന്ന് വന്‍കരിമ്പില്‍ വീട്ടില്‍ രാജു തോമസും മലേഷ്യയില്‍നിന്നാണ് റമ്പൂട്ടാന്‍ എത്തിച്ചത്. വളരെയേറേ ശ്രദ്ധയോടെ വളര്‍ത്തിയാല്‍ മാത്രമേ റമ്പൂട്ടാന്‍ നല്ല കായ്ഫലം തരികയുള്ളൂവെന്ന് രാജു പറയുന്നു. വളവും വെള്ളവും കൃത്യമായ ഇടവേളകളില്‍ ഉപ്പും പ്രയോഗിക്കണം. ആണ്‍-പെണ്‍ തൈകള്‍ ചേര്‍ത്തുവേണം നടാന്‍. തൈ ഒന്നിന് ശരാശരി 40 രൂപയാണ് വില. പഴവിപണിയില്‍ റമ്പൂട്ടാന്‍ താരമായതോടെ തൈ തേടി ജില്ലയുടെ പലഭാഗത്തുനിന്നും ആളുകള്‍ എത്തുന്നുണ്ടെന്നും രാജു ചൂണ്ടിക്കാട്ടുന്നു. തൈനട്ടാല്‍ മൂന്നാംവര്‍ഷം പൂത്തുതുടങ്ങും. നാലാം കൊല്ലമാകും പൂര്‍ണമായ കായ്ഫലം ലഭിക്കുക. മാര്‍ച്ചാണ് പൂക്കുന്ന മാസം. ജൂണ്‍ പകുതി ആകുമ്പോഴേക്കും കായ്കള്‍ പഴുത്ത് പാകമാകും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment