Pages

Thursday, June 27, 2013

ജീവിതത്തിനും മരണത്തിനുമിടക്കുള്ള നിമിഷം


ജീവിതത്തിനും മരണത്തിനുമിടക്കുള്ള നിമിഷം 

        മരണത്തിന് തൊട്ടു മുമ്പുള്ള അവസാനനിമിഷമാണ് ശ്രീധര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ചിത്രമെടുക്കാന്‍ പോയ വിജയ കര്‍ണ്ണാടകയുടെ മുതിര്‍ന്ന ഫോട്ടോഗ്രാഫറായ ശ്രീധര്‍ ഇങ്ങനെയൊരു ചിത്രം സ്വപ്‌നത്തില്‍ പോലും കണ്ടിരിക്കില്ല.ജീവിതത്തിനും മരണത്തിനുമിടക്കുള്ള നിമിഷങ്ങളായിരുന്നു ശ്രീധറിന്റെ നിക്കോണ്‍ ഡി 300 ക്യാമറ പകര്‍ത്തിയത്. രാവിലെ പത്തരയോടെയാണ് ശ്രീധര്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ എത്തുന്നത്. അപ്പോള്‍ കൂടിനിന്നിരുന്ന ഗ്രാമീണര്‍ക്ക് പോലീസ് പിരിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു
.
     പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീധറും കുറച്ചു ഗ്രാമീണരും ബൈക്കില്‍ വനത്തിലെത്തി. പെട്ടെന്നാണ് വെറും 30 അടി അകലത്തില്‍ കാട്ടാനക്കൂട്ടം നില്‍ക്കുന്നത് അവര്‍ കണ്ടത്. മരക്കൂട്ടത്തിനു പിന്നില്‍ മറഞ്ഞു നില്‍ക്കുകയായിരുന്ന ആനക്കൂട്ടം. ആനക്കൂട്ടത്തെ നിരീക്ഷിച്ചും ചിത്രങ്ങളെടുത്തും നില്‍ക്കുമ്പോഴാണ് കൂട്ടത്തിലെ ഒരാളുടെ മൊബൈല്‍ ഫോണ്‍ അടിക്കുന്നത്. വൈബ്രേഷന്‍ മോഡിലായിരുന്ന മൊബൈലിലെ ശബ്ദം തിരിച്ചറിഞ്ഞ ആനകളില്‍ ഒരാള്‍ ഇവര്‍ക്കു നേരെ തിരിഞ്ഞു.

ജീവനും കയ്യില്‍പിടിച്ച് ഗ്രാമീണരെല്ലാവരും തിരിഞ്ഞോടി. കൂട്ടത്തിലൊരാളായിരുന്ന മുനിരാജു വീണുപോയതോടെയാണ് കളി കാര്യമായത്. മുനിരാജു വീഴുന്നതുകണ്ട് തിരിഞ്ഞു നിന്ന ശ്രീധര്‍ ക്യാമറയില്‍ ചിത്രങ്ങളെടുക്കുകയായിരുന്നു. തുടര്‍ന്നാണ് മുനിരാജുവിനെ മരണം തുമ്പിക്കയ്യാല്‍ വട്ടംപിടിക്കുന്ന അപൂര്‍വ്വ ചിത്രവും ശ്രീധറിന്റെ ക്യാമറയില്‍ പതിഞ്ഞത്. മരണത്തിന്റെ അവസാനനിമിഷത്തില്‍ നിന്നും ജീവന്‍ തിരിച്ചുപിടിക്കാന്‍ മുനിരാജുവിനെ സഹായിച്ചത് പിടിയാനക്കും അയാള്‍ക്കുമിടയിലുണ്ടായിരുന്ന ഒരു കൊച്ചു കിടങ്ങാണ്.കിടങ്ങിലേക്ക് വീണുപോയ മുനിരാജുവിന് അടുത്തേക്കെത്താന്‍ പിടിയാന ഒന്നു ബുദ്ധിമുട്ടി. ഇതോടെ തിരിഞ്ഞു നിന്നിരുന്ന നാട്ടുകാരും ശ്രീധറും ചേര്‍ന്ന് ആര്‍പ്പുവിളികളും കല്ലേറുമായി ആനക്കുനേരെ തിരിയുകയായിരുന്നു. അതോടെ പിടിയാന പിന്‍വാങ്ങി. നാട്ടുകാര്‍ ഓടിയെത്തി നോക്കുമ്പോള്‍ മരണം പിന്നില്‍ കണ്ട മുനിരാജുവിന് ബോധം നഷ്ടമായിരുന്നു. എങ്കിലും ജീവന്‍ നഷ്ടമായിരുന്നില്ല.


                                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: