Pages

Thursday, June 20, 2013

ഗണേഷിനെ ചോദ്യം ചെയ്യും

ഗണേഷിനെ ചോദ്യം ചെയ്യും

സോളാര്‍ നായിക സരിതയുമായുള്ള ബന്ധത്തെക്കുറിച്ചറിയാന്‍ മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ പോലീസ്‌ ചോദ്യം ചെയ്യും. ഇതിന്‌ സ്‌പീക്കറുടെ അനുമതി തേടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. സ്‌പീക്കറുടെ അനുമതി കിട്ടിയാലുടന്‍ ചോദ്യം ചെയ്യുമെന്ന്‌ ഉന്നത പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.ഗണേഷുമായി അടുപ്പമുണ്ടെന്നും ബിസിനസില്‍ സഹായിച്ചിട്ടുണ്ടെന്നും സരിത എ.ഡി.ജി.പിക്കു മൊഴി നല്‍കിയിരുന്നു. സരിതയുമായുള്ള ഗണേഷ്‌കുമാറിന്റെ ബന്ധമാണ്‌ തന്റെ കുടുംബം തകര്‍ത്തതെന്ന്‌ ബിജു രാധാകൃഷ്‌ണന്‍ ആരോപിച്ചിരുന്നു. ഈ രണ്ട്‌ വെളിപ്പെടുത്തലുകളുമാണ്‌ ഗണേഷിന്‌ വിനയായത്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ തനിക്ക്‌ എല്ലാ സഹായവും ലഭിച്ചതെന്ന്‌ സരിതയുടെ മൊഴിയിലുണ്ട്‌. 

സരിത ആയിരത്തോളം വി.ഐ.പികളെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നതിന്‌ പോലീസിന്‌ വ്യക്‌തമായ തെളിവ്‌ ലഭിച്ചിട്ടുമുണ്ട്‌. എങ്കിലും ഇക്കാര്യങ്ങളൊന്നും അന്വേഷിക്കുന്നില്ല. പഴയ 14 കേസുകള്‍ മാത്രമാണു പ്രത്യേകസംഘം ഇപ്പോഴും അന്വേഷിക്കുന്നത്‌. അവ തീര്‍ത്തും തുരുമ്പിച്ചു കഴിഞ്ഞ കേസുകളാണ്‌. ദുര്‍ബലമായ വകുപ്പുകളാണ്‌ മിക്ക കേസുകളിലും ബിജുവിനെതിരെയുള്ളത്‌. ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസ്‌ മാത്രമാണ്‌ അല്‍പമെങ്കിലും ശക്‌തം.ഇതിനിടെ കൊലപാതകകേസില്‍ ബിജുവിനെ കസ്‌റ്റഡിയില്‍ വാങ്ങുന്നതില്‍ പ്രത്യേക അന്വേഷണസംഘം പരാജയപ്പെട്ടു. ഇതു കോടതിയില്‍ പോലീസ്‌ നടത്തിയ ഒത്തുകളി മൂലമാണെന്ന ആരോപണം ശക്‌തമായിട്ടുണ്ട്‌. ബിജുവിനെ ചോദ്യം ചെയ്‌താല്‍ നിരവധി വി.ഐ.പികള്‍ കുടുങ്ങുമെന്ന്‌വ്യക്‌തമായ സാഹചര്യത്തില്‍ എല്ലാ കേസുകളിലും 90 ദിവസത്തിനുള്ളില്‍ ഒറ്റകുറ്റപത്രം നല്‍കി എന്നെന്നേക്കുമായി ജയിലിലടച്ച്‌ തലയൂരാനാണ്‌ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ബിജുവിനെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ ദുര്‍ബലമായ നീക്കം മാത്രം പോലീസ്‌ അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായത്‌ ഇതിനാലാണെന്നാണ്‌ ആരോപണം. ജയിലിലായ ബിജുവില്‍നിന്നും കൂടുതല്‍ തെളിവെടുക്കാന്‍ സാധിക്കില്ലെന്നു പ്രചരിപ്പിച്ച്‌ സോളാര്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ്‌ ഇതിനു പിന്നില്‍. ഭരണരംഗത്തുള്ളവര്‍ക്കു പുറമേ പോലീസ്‌ ഉന്നതരും സോളാര്‍ തട്ടിപ്പിനു പിന്നിലുണ്ടെന്നതാണ്‌ അന്വേഷണം കീഴ്‌മേല്‍ മറിക്കാന്‍ പ്രത്യേകസംഘത്തിനു കരുത്തു പകരുന്നത്‌.

ബിജുവിന്റെ മൊഴി ക്രൈംബ്രാഞ്ച്‌ ഡിെവെ.എസ്‌.പിയുടെ നേതൃത്വത്തിലാണു രേഖപ്പെടുത്തിയത്‌. ഈ ഡിെവെ.എസ്‌.പിയോട്‌ കൊലപാതക കേസിനെക്കുറിച്ചു മാത്രം ആരാഞ്ഞാല്‍ മതിയെന്ന്‌ ഉന്നതതലത്തില്‍നിന്ന്‌ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യം ഉറപ്പാക്കാന്‍ ക്രൈംബ്രാഞ്ച്‌ മേധാവി വിന്‍സന്‍ പോളും സംഘവും കൊല്ലം ക്രൈംബ്രാഞ്ച്‌ ഓഫീസിലെത്തി കാര്യങ്ങള്‍ കൃത്യമായി നിയന്ത്രിച്ചു മടങ്ങുകയും ചെയ്‌തു. സരിതയെ ചോദ്യം ചെയ്യുന്നതിനും ഉന്നത ഉദ്യോഗസ്‌ഥരില്‍ ആരെങ്കിലും ഒരാള്‍ മതിയെന്നും സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളടങ്ങുന്ന മൊഴിയാണ്‌ നല്‍കുന്നതെങ്കില്‍ അതു തിരുത്താനും നിര്‍ദേശമുള്ളതായി സൂചനയുണ്ട്‌.സരിതയുടെ ഫോണ്‍ കോളുകള്‍ കഴിഞ്ഞദിവസം അന്വേഷണസംഘം പരിശോധിച്ചതില്‍നിന്നും മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഐ.എ.എസ്‌. പ്രമുഖര്‍, ഐ.പി.എസ്‌. ഉന്നതര്‍ എന്നിവര്‍ നിരന്തരം ബന്ധപ്പെട്ടതായി കണ്ടെത്തി. എല്ലാവരെയും ചോദ്യം ചെയ്‌തില്ലെങ്കിലും സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടവരില്‍നിന്നും മൊഴിയെടുക്കുമെന്ന്‌ അന്വേഷണസംഘം വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതും അട്ടിമറിക്കപ്പെടുമെന്നും പേരിനു വേണ്ടിയാണ്‌ ചെങ്ങന്നൂര്‍ ഡിെവെ.എസ്‌.പി ഇന്നലെ ഒരു കേസ്‌ കൂടി രജിസ്‌റ്റര്‍ ചെയ്‌തതെന്നുമാണ്‌ പോലീസ്‌ തന്നെ നല്‍കുന്ന സൂചന.

                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: