Pages

Friday, April 19, 2013

കൊട്ടാരക്കര ഇടമുളയ്ക്കല്‍ മലമേലിലെ പാരിസ്ഥിതിക ആഘാതം ഗൗരവതരം



കൊട്ടാരക്കര ഇടമുളയ്ക്കല്‍ മലമേലിലെ
 പാരിസ്ഥിതിക ആഘാതം ഗൗരവതരം 

കൊട്ടാരക്കര ഇടമുളയ്ക്കല്‍ മലമേലിലെ പാരിസ്ഥിതിക ആഘാതം ഗൗരവതരവും ഭീതിദവുമാണെന്ന് തിരുവനന്തപുരം ഭൗമപഠനകേന്ദ്രം ശാസ്ത്രജ്ഞര്‍. പാറക്വാറികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനംമൂലം പരിസ്ഥിതിക്കുണ്ടായ ആഘാതത്തിന് ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അനധികൃത ഖനനത്തെ തുടര്‍ന്ന് സര്‍ക്കാരിന് 1 കോടി 4 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടും ഇത് ക്വാറി ഉടമകളില്‍നിന്ന് ഈടാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സെസിലെ ശാസ്ത്രജ്ഞര്‍ മലമേലടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 

ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വിളനിലമായ മലമേലിലെ ഒലിപ്പുറത്തുമല അറയ്ക്കല്‍ ദേവീക്ഷേത്രവും മലമേല്‍ ഇരുമ്പൂഴിക്കുന്ന് ശങ്കരനാരായണക്ഷേത്രവും ഈ മലയ്ക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്.
 ചന്ദനമരങ്ങളും അപൂര്‍വ്വ ഔഷധച്ചെടികളുംകൊണ്ട് നിറഞ്ഞ ഈ ഭൂപ്രദേശം ഹരിതഭംഗിയുടെ സവിശേഷത വിളിച്ചറിയിക്കുന്നു. ക്ഷേത്രത്തിനടത്തുള്ള വിശാലമായ പാറ വാനരന്മാരുടെ ആവാസകേന്ദ്രമാണ്. ക്വാറി, ക്രഷര്‍ യൂണിറ്റുകളുടെ നിരന്തര പ്രവര്‍ത്തനംമൂലം മലമേലിലുണ്ടായ അന്തരീക്ഷമലിനീകരണവും ശബ്ദമലിനീകരണവും ഇപ്പോഴും ഭയപ്പെടുത്തുന്നതാണ്. പൊടിപടലങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതവും വളരെ വലുതാണ്. 
മലമേലിലും പരിസരപ്രദേശങ്ങളിലും നടന്ന അശാസ്ത്രീയമായ ഖനനം മൂലം ഭൂമി ആറു മീറ്ററിലധികം താഴ്ചയിലേക്ക് പതിച്ചു. ഇത് മണ്ണിന്റെ ഘടനയെ മാറ്റിമറിച്ചു. പാറക്വാറികളുടെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനഫലമായി വെള്ളക്കെട്ടുകളും ജലാശയങ്ങളും ഉണ്ടായി. ഇത് നാടിന്റെ സാമൂഹിക ജീവിതത്തിന് കനത്ത ഭീഷണിയായി. കുടിവെള്ളക്ഷാമവും രൂക്ഷമാക്കി. പ്രകൃതി സൗഹൃദ ടൂറിസം, തീര്‍ത്ഥാടക ടൂറിസം തുടങ്ങി അനന്ത സാധ്യതകളുള്ള നിരവധി പദ്ധതികള്‍ കടലാസ്സിലൊതുങ്ങി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, കളക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യവസായവകുപ്പ്, ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയവയുടെ തുടരെയുള്ള ശ്രമങ്ങളുടെയും ഇടപെടലുകളുടെയും ഫലമായിട്ടാണ് സെസ് പഠനം നടത്തിയത്. ഭൗമ പഠനകേന്ദ്രത്തിലെ
ഡോ. സി.എന്‍.മോഹനന്‍, ഡോ. ആര്‍.അജയകുമാര്‍ വര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കി. 

                        പ്രൊഫ്.  ജോണ്‍ കുരാക്കാർ 




















No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar